Friday, September 16, 2022

താണു പത്മനാഭനും ഭാവിയിലെ ഗ്രാവിറ്റി വഴികളും!

 'എനിക്കൊരു അവാർഡ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണല്ലോ ഈ ആർട്ടിക്കിൾ വരുന്നത്. ഓർക്കുക, എന്നെപ്പോലുള്ള ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നത് അവാർഡുകൾക്ക് വേണ്ടിയല്ല. ഞങ്ങൾ എന്താണോ വർക്കുചെയ്യുന്നത്, അത് ആസ്വദിക്കുന്നു. അതാണ് ഏറ്റവും വലിയ പ്രതിഫലം. ഒരു കലാകാരൻ ചിത്രം വരയ്ക്കുംപോലെയോ, ഒരു നർത്തകൻ നൃത്തം വെയ്ക്കുന്നതു പോലെയോ, ഒരു ഗായകൻ പാട്ടുപാടും പോലെയോ ആണ് ഞങ്ങളുടെ ജോലി. പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തുന്നതിലെ നിർവൃതി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം' - പ്രൊഫ.താണു പത്മനാഭൻ

(2021 സെപ്റ്റംബർ 17 ന് പ്രൊഫ.താണു പത്മനാഭൻ അന്തരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ്,  'മാതൃഭൂമി ആഴ്ചപ്പതിപ്പ്' (2021 Sept 19-25 ലക്കത്തിൽ) പ്രസിദ്ധീകരിച്ച കവര്‍‌സ്റ്റോറി). 

-----------

സ്ഥലം മദ്രാസിലെ പ്രസിഡൻസി കോളേജ്. കാലം 1906. പാഠഭാഗങ്ങൾ മുൻകൂട്ടി മനസിലാക്കിയിരുന്നതിനാൽ, ക്ലാസിൽ എപ്പോഴും വരാതെ ലാബിൽ സമയം ചെലവിടാൻ അധ്യാപകർ അനുവദിച്ച ഒരു എം.എ.വിദ്യാർഥിയുടെ അഞ്ചുപേജുള്ള ഗവേഷണ പ്രബന്ധം ബ്രിട്ടീഷ് ശാസ്ത്രജേർണലായ 'ഫിലോസൊഫിക്കൽ മാഗസിനി'ൽ പ്രസിദ്ധീകരിച്ചു വന്നു. ചെരിഞ്ഞുപതിക്കുന്ന പ്രകാശകിരണങ്ങൾ ഒരു വിടവിലൂടെ കടത്തിവിട്ടാലുണ്ടാകുന്ന വിഭംഗനശ്രേണിയുടെ (വിഭംഗനം = diffraction) സവിശേഷതയാണ് കോളേജ് ലാബിൽവെച്ച് ആ വിദ്യാർഥി പരീക്ഷിച്ചറിഞ്ഞത്. നേരെ പതിക്കുന്ന പ്രകാശമുണ്ടാക്കുന്ന വിഭംഗനശ്രേണിയിൽനിന്ന് ഭിന്നമായിരുന്നു അത്. പിൽക്കാലത്ത് ഒരു 'പുതിയ പ്രകാശം' തന്നെ കണ്ടെത്തി ശാസ്ത്രലോകത്തെ അതിശയിപ്പിച്ച ആ വിദ്യാർഥിയുടെ പേര് സി.വി.രാമൻ എന്നായിരുന്നു! 

സ്ഥലം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. കാലം 1977. ക്ലാസിലെ പാഠങ്ങളിൽ നിന്ന് കൂടുതലായൊന്നും പഠിക്കാനില്ലാത്തിനാൽ, ക്ലാസിൽ വരാതെ ലൈബ്രറിയിൽ സമയം ചെലവിടാൻ അധ്യാപകർ അനുവദിച്ച ഒരു ബി.എസ്.സി. അവസാനവർഷ വിദ്യാർഥിയുടെ ഗവേഷണ റിപ്പോർട്ട് ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ 'പ്രമാണ-ജേണൽ ഓഫ് ഫിസിക്‌സി'ൽ പ്രസിദ്ധീകരിച്ചു വന്നു. ജനറൽ റിലേറ്റിവിറ്റിയിൽ ഗുരുത്വതരംഗങ്ങൾ (gravity waves) ഉൾപ്പെട്ട ഫീൽഡ് സമവാക്യങ്ങളെ പറ്റിയായിരുന്നു പേപ്പർ*. ഇന്നത്തേതു പോലെ, ഗുരുത്വതരംഗങ്ങൾക്ക് അത്ര ഗ്ലാമറുണ്ടായിരുന്ന കാലമായിരുന്നില്ല അത്. ഒരു ബിരുദവിദ്യാർഥിയുടെ പഠനസാഹസമായി പലർക്കും തോന്നിയിരിക്കണം അത്. ആ പ്രബന്ധമെഴുതിയ ഇരുപതുകാരൻ സൈദ്ധാന്തിക ഭൗതികത്തിൽ ലോകപ്രശസ്തനാകാൻ പോകുന്ന വ്യക്തിയാണെന്നോ, 'ക്വാണ്ടം ഗ്രാവിറ്റി' (quantum gravtiy), പ്രപഞ്ചപഠനം (cosmology) പോലുള്ള മേഖലകളിൽ ശാസ്ത്രലോകം ആകാക്ഷയോടെ വായിക്കാൻ പൊകുന്ന ഒട്ടേറെ പഠനപ്രബന്ധങ്ങളുടെ തുടക്കമായിരുന്നു അതെന്നോ, ആരും ഊഹിക്കുക പോലും ചെയ്തിരിക്കില്ല! ആ വിദ്യാർഥിയുടെ പേര് താണു പത്മനാഭൻ എന്നായിരുന്നു! 

ഇതു മാത്രമല്ല ഇരുവരും തമ്മിലുള്ള സാമ്യം. വിദേശവിദ്യാഭ്യാസം നേടുകയോ, പാശ്ചാത്യലോകത്തെ ഏതെങ്കിലും എണ്ണംപറഞ്ഞ യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം നടത്തുകയോ ചെയ്യാതെ ഇന്ത്യയിൽ തന്നെ പ്രവർത്തിച്ചുകൊണ്ട് ശാസ്ത്രഗവേഷണത്തിന്റെ ഉയരങ്ങൾ കീഴടക്കാമെന്ന് തെളിയിച്ചവരാണ് ഇരുവരും. ഇരുപതാം നൂറ്റാണ്ട് ജന്മം നൽകിയ ഏറ്റവും പ്രഗത്ഭരായ പ്രായോഗിക ശാസ്ത്രജ്ഞരിൽ (experimentalist) ഒരാളായിരുന്നു രാമനെങ്കിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സൈദ്ധാന്തിക ഭൗതിക (theoretical physics) ത്തിന്റെ ഗതിനിശ്ചയിക്കുന്നവരിൽ ഒരാളാണ് പത്മനാഭൻ. വ്യത്യസ്ത മേഖലകളെക്കുറിച്ച് 2020 ൽ സ്റ്റാൻഫഡ് സർവ്വകലാശാല നടത്തിയ പഠനം അനുസരിച്ച്, സൈദ്ധാന്തിക ഭൗതികത്തിൽ ലോകത്തെ ഏറ്റവും മികച്ച 25 ശാസ്ത്രജ്ഞരിൽ പത്മനാഭനും ഉൾപ്പെടുന്നു. അദ്ദേഹം പ്രസിദ്ധീകരിച്ച മുന്നൂറോളം പഠനപ്രബന്ധങ്ങൾക്ക് ഇതിനകം ഏതാണ്ട് ഇരുപതിനായിരത്തോളം സൈറ്റേഷനുകൾ ലഭിച്ചിട്ടുണ്ട്. 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടു പൂർവ്വവിദ്യാർഥികൾ-ഡോ.എം.എസ്.സ്വാമിനാഥനും ഡോ.താണു പത്മനാഭനും-2021 ലെ 'കേരള ശാസ്ത്രപുരസ്‌കാര'ത്തിന് അർഹരായ വാർത്ത കേട്ടപ്പോഴാണ്, മുകളിൽ സൂചിപ്പിച്ച സംഗതികൾ ഈ ലേഖകന്റെ മനസിലെത്തിയത്. 

M S Swaminathan

ശാസ്ത്രരംഗത്തെ ആയുഷ്‌ക്കാല സംഭാവനകൾ മുൻനിർത്തിയാണ് 'കേരള ശാസ്ത്രപുരസ്‌കാരം' നൽകപ്പെടുന്നത്. ഡോ.സ്വാമിനാഥന്റെ സംഭാവനകൾ മിക്കവർക്കും പരിചിതമായിരിക്കും. 'ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന കാർഷികശാസ്ത്രജ്ഞനാണ് അദ്ദേഹം. നമ്മളെല്ലാവരും തന്നെ, ഒന്നല്ലെങ്കിൽ മറ്റൊരു വഴിക്ക് ഡോ.സ്വാമിനാഥൻ സൃഷ്ടിച്ച 'ഹരിതവിപ്ലവ'ത്തിന്റെ ഗുണഭോക്താക്കളാണ്. എന്നാൽ, ഡോ.പത്മനാഭന്റെ ആയുഷ്‌ക്കാല സംഭാവനകൾ എന്താണ്? സൈദ്ധാന്തികഭൗതികത്തിന്റെ ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതെങ്ങനെ? ഭാവി തലമുറകൾക്ക് അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ എന്താണുള്ളത്? ഇക്കാര്യങ്ങളാണ് ഈ ലേഖനം പരിശോധിക്കുന്നത്. 

തിരുവനന്തപുരത്ത് കരമനയിലെ വാടകവീട്ടിൽ പരിമിതമായ ചുറ്റുപാടിൽ കുട്ടിക്കാലം ചെലവിട്ട പത്മനാഭന്, ചെറുപ്പത്തിൽ ലഭിച്ചിരുന്ന ഏക ലക്ഷ്വറി ഗണിതപഠനമായിരുന്നു. പിതാവിൽ നിന്നും മറ്റും കുടുംബപരമായി പകർന്നുകിട്ടിയ ആ മികവാണ് ഭാവിയിൽ സൈദ്ധാന്തിക ഭൗതികത്തിന്റെ ആഴങ്ങളിലേക്കിറങ്ങാൻ പത്മനാഭനെ പ്രാപ്തനാക്കിയത്. മുംബൈയിലെ 'ടാറ്റ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചി' (TIFR) ൽ ഏറെക്കാലം പ്രവർത്തിച്ച പത്മനാഭൻ, നിലവിൽ പൂണെയിൽ 'ഇന്റർ-യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സി' (IUCAA) ലെ ഡിസ്റ്റിംഗ്യൂഷ്ഡ് പ്രൊഫസറാണ്. 

'ചെറുപ്പത്തിലേ പിടികൂടുക' എന്ന് പറയാറുണ്ടല്ലോ. പത്മനാഭനെ ചെറുപ്പത്തിലേ പിടികൂടിയത് ഗണിതവും, അതുവഴി ഗ്രാവിറ്റിയും ആയിരുന്നു. എത്രയോ മഹാപ്രതിഭകളുടെ ഉറക്കം കെടുത്തിയ സങ്കൽപ്പമാണ് ഗ്രാവിറ്റി അഥവാ ഗുരുത്വാകർഷണം എന്നത്. സാക്ഷാൽ ന്യൂട്ടണിൽ നിന്ന് തുടങ്ങി, ഐൻസ്റ്റൈനിലൂടെ പരിഷ്‌ക്കരിക്കപ്പെട്ട് മുന്നേറിയ ഗ്രാവിറ്റിയുടെ യഥാർഥ സത്ത ഇപ്പോഴും പൂർണ്ണമായി മനസിലാക്കാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. മൗലികമായ രീതിയിൽ ഗ്രാവിറ്റിയെ മനസിലാക്കാനുള്ള അന്വേഷണത്തിന്റെ ചരിത്രവഴികൾ നീളുന്നത് ഭാവിയിലേക്കാണ്. വരും കാലത്ത് ആര് ഏതു രൂപത്തിൽ ഗ്രാവിറ്റിയെ വിശദീകരിച്ചാലും, അതിലേയ്ക്ക് പാതയൊരുക്കിയവരുടെ പട്ടികയിൽ പത്മനാഭന്റെ പേരും തിളക്കത്തോടെ പ്രത്യക്ഷപ്പെടും എന്നകാര്യം ഉറപ്പാണ്! 

ഗ്രാവിറ്റി എന്ന സന്തതസഹചാരി!

ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചുകൊണ്ട് 1977 ൽ പത്മനാഭൻ ആരംഭിച്ച ശാസ്ത്രാന്വേഷണം ഇപ്പോൾ ഏതാണ്ട് നാലര പതിറ്റാണ്ട് പൂർത്തിയാകുന്നു. ഇക്കാലത്തിനിടെ, നക്ഷത്രഭൗതികം (അസ്‌ട്രോഫിസിക്‌സ്), പ്രപഞ്ചപഠനം (കോസ്‌മോളജി) തുടങ്ങി വ്യത്യസ്ത മേഖലകളെ സ്പർശിച്ചാണ് ഗവേഷണം മുന്നേറിയതെങ്കിലും, സന്തതസഹചാരിയായി എന്നും കൂടെയുണ്ടായിരുന്നത് ഗ്രാവിറ്റിയാണ്. അതിൽ തന്നെ, ഗ്രാവിറ്റിയുടെ ക്വാണ്ടം സവിശേഷതകൾ പരിശോധിക്കുന്ന പഠനമേഖല ('ക്വാണ്ടം ഗ്രാവിറ്റി'). പത്മനാഭന്റെ ഏറ്റവും വലിയ സംഭാവനയും ഈ മേഖലയിൽ തന്നെയാണ്.  

മറ്റ് പഠനങ്ങൾക്ക് അവധി കൊടുത്ത്, 2000-ാമാണ്ട് മുതൽ ക്വാണ്ടം ഗ്രാവിറ്റിക്ക് കൂടുതൽ സമയം മാറ്റിവെയ്ക്കാൻ പത്മനാഭൻ തീരുമാനിച്ചു. ഇരുപതാം നൂറ്റാണ്ടിൽ സൈദ്ധാന്തിക ഭൗതികത്തിലുണ്ടായ രണ്ടു സുപ്രധാന മുന്നേറ്റങ്ങളാണ് സാമാന്യ ആപേക്ഷികതാ സിദ്ധാന്തവും (ജനറൽ റിലേറ്റിവിറ്റി), ക്വാണ്ടംഭൗതികവും. ഇതിൽ ആദ്യത്തേത് സ്ഥൂലപ്രപഞ്ചത്തെയും, രണ്ടാമത്തത് സൂക്ഷ്മപ്രപഞ്ചത്തെയും വിശദീകരിക്കുന്നു. ഈ രണ്ടു മുന്നേറ്റങ്ങളെയും ഒറ്റ സിദ്ധാന്തത്തിന്റെ ഭാഗമായി കൂട്ടിവിളക്കാൻ ഇതുവരെ നടന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പത്മനാഭൻ നടത്തുന്ന അന്വേഷണം നൽകുന്ന സൂചന ഇങ്ങനെയാണ്: ജനറൽ റിലേറ്റിവിറ്റിയിൽ പറയുന്ന 'സ്ഥല-കാല ഘടന' (space-time structure) യെ കുറിച്ച് നമ്മൾ വെച്ചുപുലർത്തുന്ന അബദ്ധധാരണയാണ് പരാജയങ്ങൾക്ക് കാരണം. തെറ്റായ ഭൗതിക സത്ത (physical entity) യ്ക്ക് മേലാണ് ക്വാണ്ടംനിയമങ്ങൾ നമ്മൾ പ്രയോഗിക്കാൻ ശ്രമിക്കുന്നത്! 

പത്മനാഭൻ തന്റെ പഠനം വിശദീകരിക്കുമ്പോൾ, റിലേറ്റിവിറ്റിയും ക്വാണ്ടംഭൗതികവുമൊക്കെ ഇത്രയ്ക്ക് ലളിതവും മോഹനീയവുമാണോ എന്ന് നമ്മൾ അത്ഭുതപ്പെടും. അത്രയ്ക്ക് മനോഹരമാണ് ആ വിവരണം. അദ്ദേഹത്തിന്റെ വാക്കുകൾ നോക്കുക:

'ഗ്രാവിറ്റി എന്നു പറയുമ്പോൾ സാധാരണഗതിയിൽ നമ്മൾ ഉദ്ദേശിക്കുക ന്യൂട്ടന്റെ ഗുരുത്വാകർണനിയമമാണ്,  പ്രപഞ്ചത്തിലെ സർവ്വവസ്തുക്കളും പരസ്പരം ആകർഷിക്കുന്നു എന്ന തത്ത്വം. നൂറ്റാണ്ടുകളോളം ആരാലും ചോദ്യംചെയ്യപ്പെടാതെ നിലകൊണ്ട ആ നിയമത്തെ ആദ്യമായി ഗൗരവതരമായി പരിഷ്‌ക്കരിച്ചത് ഐൻസ്റ്റൈൻ ആണ്. ഗ്രാവിറ്റിയെ ന്യൂട്ടൺ ഒരു ബലം (ഫോഴ്‌സ്) ആയാണ് അവതരിപ്പിച്ചത്. ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പക്ഷേ, 'സ്ഥല-കാല തിരശ്ശീല'യിലെ വക്രത (curvature) എന്ന നിലയ്ക്കാണ് ഗ്രാവിറ്റിയെ വിഭാവനം ചെയ്തത്. അൽപ്പം തെറ്റിദ്ധാരണാജനകമാണ്, എങ്കിലും ഇതെപ്പറ്റി ധാരണ കിട്ടാൻ ഒരു ഉദാഹരണം പറയാം. ഒരു മെത്തയിൽ നല്ല ഭാരമുള്ള വസ്തു വെച്ചാൽ, അതിരിക്കുന്ന മെത്തയുടെ ഭാഗം കുറച്ച് കുഴിഞ്ഞിരിക്കും. അധികം ഭാരമില്ലാത്ത മറ്റൊരു വസ്തു അതിനടുത്തു വെച്ചാൽ, മെത്തയിലെ കുഴിവ് മൂലം അത് ഭാരം കൂടിയ വസ്തുവിനടുത്തേക്ക് ഉരുണ്ടു വരും. ആ മെത്ത അദൃശ്യമാണെങ്കിൽ നമുക്ക് തോന്നുക രണ്ടു വസ്തുക്കളും പരസ്പരം ആകർഷിക്കുന്നു എന്നാണ്! ഏതാണ്ട്, ഇതുമാതിരിയുള്ള ആശയമാണ് ഗ്രാവിറ്റിയെ പറ്റി ഐൻസ്റ്റൈൻ അവതരിപ്പിച്ചത്. വലിയ ദ്രവ്യമാനം (പിണ്ഡം, mass) ഉള്ള വസ്തുക്കൾ, ചുറ്റുമുള്ള സ്‌പേസ്-ടൈമിനെ വക്രീകരിക്കുന്നു. ദ്രവ്യമാനം കുറഞ്ഞ വസ്തുക്കൾ ആ വക്രതയിൽ പെട്ട് വലിയ വസ്തുവിന് സമീപത്തേക്ക് ചലിക്കാൻ തുടങ്ങുന്നു'. ജനറൽ റിലേറ്റിവിറ്റിയുടെ കാതൽ എന്നു തന്നെ പറയാവുന്ന ഈ ആശയം, പരീക്ഷണങ്ങൾ വഴി ശരിയാണെന്ന് പലതവണ തെളിയിക്കപ്പെട്ടതാണ്. 

സ്‌പേസ്-ടൈം തിരശ്ശീലയിലെ വക്രത ആയാണ് ഗ്രാവിറ്റിയെ ഐൻസ്റ്റൈൻ അവതരിപ്പിച്ചത്. ചിത്രം കടപ്പാട്: NASA

'ക്ലാസിക്കൽ ഫിസിക്‌സിലെ (പ്രപഞ്ചത്തിലെ വലിയ സൈസിലുള്ള) സംഗതികൾ പരിഗണിക്കുമ്പോൾ ഐൻസ്‌റ്റൈന്റെ സിദ്ധാന്തത്തിന് യാതൊരു പ്രശ്‌നവുമില്ല. എന്നാൽ, സൂക്ഷ്മതലത്തിലേക്ക്-ആറ്റങ്ങൾ തന്മാത്രകൾ പ്രോട്ടോണുകൾ തുടങ്ങിയവയുടെ തലത്തിലേക്കും അതിന് താഴേയ്ക്കും-പോകുമ്പോൾ ക്ലാസിക്കൽ ഫിസിക്‌സിന് പ്രസക്തിയില്ലാതെ വരും. ക്വാണ്ടംനിയമങ്ങൾ നിയന്ത്രണം ഏറ്റെടുക്കും. അവിടെയാണ് പ്രശ്‌നം. ക്വാണ്ടംഭൗതികത്തിൽ ഗ്രാവിറ്റിയെ നമ്മൾ എങ്ങനെ അവതരിപ്പിക്കും? അമ്പത്, അറുപത് വർഷങ്ങളായി പലരും തീവ്രമായി ശ്രമിക്കുന്ന കാര്യമാണ്, ക്വാണ്ടം നിയമങ്ങളും ജനറൽ റിലേറ്റിവിറ്റിയും കൂട്ടിയിണക്കുക എന്നത്. ഇതുവരെ, അവർക്കത് ശരിയായി ചെയ്യാൻ സാധിച്ചിട്ടില്ല. ഈ പഠനമേഖലയിലാണ് ഞാൻ പ്രധാനമായും വർക്ക് ചെയ്യുന്നത്, എന്റെ പ്രധാന സംഭാവനയും ഈ മേഖലയിലാണ്'-പത്മനാഭൻ അറിയിക്കുന്നു.  

ഒരു നക്ഷത്രമോ ഗാലക്‌സിയോ ഉണ്ടെന്നിരിക്കട്ടെ. അത് സ്‌പേസ്-ടൈമിനെ എത്രമാത്രം വളയ്ക്കുന്നു എന്നു കണക്കാക്കാൻ ഐൻസ്‌റ്റൈന്റെ ഫീൽഡ് സമവാക്യം (field equation) ഉണ്ട്. ആ സമവാക്യത്തിലേക്ക് ക്വാണ്ടം നിയമങ്ങൾ പ്രയോഗിച്ചാണ്, ഗ്രാവിറ്റിയും ക്വാണ്ടംഭൗതികവും എങ്ങനെ കൂട്ടിയിണക്കാൻ കഴിയുമെന്ന് എല്ലാവരും നോക്കിയിരുന്നത്. 'ഞങ്ങളുടെ സമീപനം ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്', പത്മനാഭൻ പറയുന്നു. ഐൻസ്റ്റൈന്റെ ഫീൽഡ് സമവാക്യങ്ങൾ ആഴത്തിൽ പഠിച്ചപ്പോൾ പത്മനാഭൻ കണ്ടത്, തികച്ചും കൗതുകകരമായ ഒരു സംഗതിയാണ്. ആ സമവാക്യങ്ങൾ കൂടുതലും ദ്രാവകങ്ങളുമായി ബന്ധപ്പെട്ട ഹൈഡ്രോഡൈനാമിക്‌സ് (hydrodynamics) സമവാക്യങ്ങൾ പോലെയോ, ഇലാസ്റ്റിസിറ്റി (elastictiy) കൈകാര്യം ചെയ്യുന്ന സമവാക്യങ്ങൾ പോലെയോ ആണ്! 'ടെക്‌നിക്കൽ ഭാഷയിൽ പറഞ്ഞാൽ ഇലാസ്റ്റിസിറ്റി, ഹൈഡ്രോഡൈനാമിക്‌സ് എന്നിവ പോലെ ഒരു 'എമർജന്റ് പ്രതിഭാസം' ('emergent phenomenon') ആണ് ഗ്രാവിറ്റി'. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടെ ഇക്കാര്യം വളരെ വ്യക്തമായി വിശദീകരിക്കാൻ പത്മനാഭന് സാധിച്ചു. 

'ഇലാസ്റ്റിസിറ്റി ആകട്ടെ, ഫ്‌ളൂയിഡ് മെക്കാനിക്‌സ് ആകട്ടെ, അവയിലെ ഇക്വേഷനുകൾക്ക് ദ്രാവകങ്ങളുടെയും മറ്റും ആറ്റമിക, തന്മാത്രാ തലങ്ങളിൽ പ്രസക്തിയില്ല. നമുക്കറിയാം, അസംഖ്യം തന്മാത്രകൾ ചേർന്നതാണ് ഒരു ദ്രാവകം. പക്ഷേ, തന്മാത്രകളെ കൈകാര്യം ചെയ്യുന്ന നിയമങ്ങൾ വ്യത്യസ്തമാണ്. ഒരു ദ്രാവകത്തിലെ തന്മാത്രകളെല്ലാം ഒന്നായി ചേർന്നിരിക്കുന്ന (continuum) അവസ്ഥയിലാണെന്ന് പരിഗണിച്ചാൽ അതിന് അതിന്റേതായ ഇക്വേഷനുകളുണ്ട്. ഇതുപോലെ, സ്‌പേസ്-ടൈം മുഴുവൻ ഒന്നായി ചേർന്നിരിക്കുന്നതായി കരുതിയാൽ (continuum ആണെന്ന് കരുതിയാൽ) അതിന്റെ സമവാക്യങ്ങളാണ് ഐൻസ്‌റ്റൈൻ തന്നിട്ടുള്ളത്'. ഒരു കുപ്പിയിലെ വെള്ളം നോക്കിയാൽ അത് ഒന്നായി ചേർന്നിരിക്കുന്നതായി തോന്നും. അതിൽ ആറ്റങ്ങളോ തന്മാത്രകളോ ഉള്ളതായി തോന്നില്ല. അതിന് മൈക്രോസ്‌കോപ്പിലുടെ നോക്കണം. അപ്പോൾ അറിയാം, കുപ്പിയിലെ വെള്ളത്തിൽ നല്ലൊരു ഭാഗം ശൂന്യസ്ഥലമാണ്, അല്ലാതെ മുഴുവനും ഒന്നായി ചേർന്നിരിക്കുകയല്ല എന്ന്. സ്‌പേസ്-ടൈമിന്റെ കാര്യവും ഇങ്ങനെയാണെന്ന് പത്മനാഭൻ പറയുന്നു. ആറ്റങ്ങൾ പോലുള്ള 'സൂക്ഷ്മഘടനകൾ' ചേർന്നാണ് സ്‌പേസ്-ടൈം രൂപപ്പെട്ടിട്ടുള്ളത്. 'അതുപക്ഷേ, വളരെ വളരെ വളരെ ചെറുതാണ്. ഒരു സ്‌ക്വയർ സെന്റീമീറ്റർ വലിപ്പമുള്ള സ്റ്റാമ്പെടുത്താൽ, അതിൽ ഇത്തരം 10^66 (1 കഴിഞ്ഞ് 66 പൂജ്യമിട്ടാൽ കിട്ടുന്ന സംഖ്യ) സൂക്ഷ്മഘടനകളുണ്ടാകും. ഇത്ര സൂക്ഷ്മായ 'ഘടനകൾ' കൊണ്ടാണ് സ്‌പേസ്-ടൈം രൂപപ്പെട്ടിരിക്കുന്നത്. അത് എത്രയാണെന്ന് നമുക്ക് കാൽക്കുലേറ്റ് ചെയ്യാൻ പറ്റും. പക്ഷേ, അത് എന്താണെന്ന് ഇനിയും പിടികിട്ടിയിട്ടില്ല'. ഇതു സംബന്ധിച്ച അന്വേഷണം തുടരുകയാണ്. 

വാതകങ്ങളുടെ കാര്യത്തിൽ 'ചാൾസ് നിയമം' (charles law), 'ബോയിൽസ് നിയമം' (boyle's law) പോലുള്ളവയെ കുറിക്കുന്ന താപഗതിക സമവാക്യങ്ങൾ (thermodynamics equations) തന്നെയാണ് ഐൻസ്റ്റൈന്റേതും എന്നാണ് പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. താപനില, എൻട്രോപ്പി (entropy) തുടങ്ങിയ താപഗതിക സങ്കൽപ്പങ്ങളൊക്കെ പ്രതിഫലിക്കുന്ന രൂപത്തിൽ ഐൻസ്റ്റൈന്റെ സമവാക്യങ്ങളെ മാറ്റിയെഴുതാം. 'സ്‌പേസ്-ടൈമിന്റെ വക്രത നിശ്ചയിക്കുന്ന സമവാക്യത്തെ താപഗതിക സമവാക്യമായി മാറ്റിയെഴുതാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്', പത്മനാഭൻ പറയുന്നു. 'സ്‌പേസ്-ടൈം' ചൂടാകുന്നതും തണുക്കുന്നതും എങ്ങനെയെന്ന്, ഇത്തരത്തിൽ മാറ്റിയെഴുതിയ സമവാക്യങ്ങൾ കാട്ടിത്തിരുന്നു. 

'ഒരു ദ്രാവകത്തിന്റെ ഹൈഡ്രോഡൈനാമിക്‌സ് സമവാക്യങ്ങൾ കൊണ്ട്, ദ്രാവകത്തിന്റെ ആറ്റമിക ഘടനയോ തന്മാത്രാ ഘടനയോ പഠിക്കാൻ ശ്രമിച്ചാൽ നടക്കില്ല. സ്‌പേസ്-ടൈം ഒരു ദ്രാവകം പോലെയാണ്. അതിനാൽ, സ്‌പേസ്-ടൈമിന്റെ തലത്തിൽ നമ്മൾ ക്വാണ്ടംനിയമങ്ങൾ പ്രയോഗിച്ചാൽ, സ്‌പേസ്-ടൈമിന്റെ ആന്തരികഘടനയെക്കുറിച്ച് അറിയാൻ കഴിയില്ല. ഗ്രാവിറ്റിയും ക്വാണ്ടംസിദ്ധാന്തവും തമ്മിൽ ചേർക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയിക്കാത്തതിന് കാരണം ഇതാണ്. സ്‌പേസ്-ടൈമിന്റെ ആന്തരികഘടന അറിയാൻ ആദ്യം വേണ്ടത്, സ്‌പേസ്-ടൈം സമവാക്യം ഒരു താപഗതിക സമവാക്യമാണെന്ന് മനസിലാക്കലാണ്. ആ ബോധ്യത്തിൽ അതിലും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ, ഏതുതരം 'ഡിഗ്രീസ് ഓഫ് ഫ്രീഡം'** - തന്മാത്രകളോ ആറ്റങ്ങളോ പോലുള്ള ഏത് സൂക്ഷ്മഘടകങ്ങൾ-കൊണ്ടാണ് സ്‌പേസ്-ടൈം രൂപപ്പെട്ടിട്ടുള്ളതെന്ന് അറിയാൻ കഴിയും. അതിലേക്കാണ് ഞങ്ങൾ നോക്കുന്നത്, ആ രീതിയിലാകും ഇനിയുള്ള മുന്നേറ്റം'-പത്മനാഭൻ വിവരിക്കുന്നു. 

2007 ൽ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിൽ നിന്ന് പത്മശ്രീ ഏറ്റുവാങ്ങുന്ന താണു പത്മനാഭൻ.


ഇതുവരെ പറഞ്ഞതിന്റൈ സാരം ഇങ്ങനെ എഴുതാം: ഐൻസ്റ്റൈന്റെ ഫീൽഡ് സമവാക്യങ്ങളിലേക്ക് ക്വാണ്ടംനിയമങ്ങൾ നേരിട്ടു പ്രയോഗിക്കുന്നത് (ക്വാണ്ടം ഗ്രാവിറ്റിയുടെ ഏതാണ്ടെല്ലാ മാതൃകകളിലും ആവർത്തിക്കുന്ന സംഗതി ഇതാണ്) അനിവാര്യമായും പരാജയത്തിലേ കലാശിക്കൂ. ഒരു ലിറ്റർ ദ്രാവകത്തിലെ തന്മാത്രകളുടെ എണ്ണം തിട്ടപ്പെടുത്തുംപോലെ, സ്‌പേസ്-ടൈമിന്റെ 'സൂക്ഷ്മഘടകങ്ങൾ' ('ഡിഗ്രീസ് ഓഫ് ഫ്രീഡം') തിരിച്ചറിയാനും എണ്ണിത്തിട്ടപ്പെടുത്താനും പത്മനാഭന്റെ ഗവേഷണം അവസരമൊരുക്കുന്നു. ഈ 'ഡിഗ്രീസ് ഓഫ് ഫ്രീഡ'ത്തിന്റെ ബലതന്ത്രം, സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്‌സിന്റെ പ്രയോഗം വഴി മനസിലാക്കാനാകും. അനുയോജ്യമായ പരിധിയിൽ അത് അങ്ങേയറ്റം കൃത്യതയോടെ ഐൻസ്‌റ്റൈന്റെ സിദ്ധാന്തത്തിലേക്ക് നയിക്കുന്നു. മാത്രമല്ല, ഐൻസ്‌റ്റൈന്റെ സാമാന്യആപേക്ഷികതയെക്കാൾ സാമാന്യമായ (ജനറൽ ആയ) വിശാല സിദ്ധാന്തങ്ങളിലേക്ക് ഈ ഫലം നമ്മളെ കൊണ്ടുപോകും. കൂടുതൽ ആഴമേറിയ അടിസ്ഥാന സങ്കൽപ്പത്തിലെ (paradigm) ഒരു സ്‌പെഷ്യൽ കേസ് മാത്രമാണ് ഐൻസ്റ്റൈന്റെ ജനറൽ റിലേറ്റിവിറ്റി എന്നാണ് പത്മനാഭന്റെ പഠനങ്ങൾ വ്യക്തമാക്കുന്നത്! 

പത്മനാഭന് 60 തികഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ വിദ്യാർഥികളും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ഒരു ഓർമപ്പുസ്തകമുണ്ട്; 'ഗ്രാവിറ്റി ആൻഡ് ക്വാണ്ടം'#. അതിൽ ചേർത്തിട്ടുള്ള ജീവചരിത്ര കുറിപ്പിൽ ജസീറ്റ് സിങ് ബാഗ്ല, സുനു എൻജിനിയർ എന്നിവർ രേഖപ്പെടുത്തുന്നു: 'ഗ്രാവിറ്റിയുടെ കാര്യത്തിൽ ഒരു അടിസ്ഥാനസങ്കൽപ്പ വ്യതിയാനം (paradigm shift) സംഭവിച്ചത് 1915 ലാണ്, ഐൻസ്റ്റൈന്റെ സാമാന്യആപേക്ഷികതാ സിദ്ധാന്തം വഴി. ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ, പത്മനാഭന്റെ ഗവേഷണം വഴി പുതിയൊരു സങ്കൽപ്പവ്യതിയാനം സംഭവിക്കാനുള്ള പുതിയ മുന്നേറ്റത്തിന്റെ വക്കിലാണ് നമ്മൾ'. 

പ്രാപഞ്ചിക സ്ഥിരാങ്കമെന്ന മായപൊൻമാൻ!

ക്വാണ്ടം ഗ്രാവിറ്റി കഴിഞ്ഞാൽ പത്മനാഭന്റെ ശ്രദ്ധ കൂടുതൽ പതിഞ്ഞ പഠനമേഖലയാണ് 'ഫിസിക്‌സ് ഓഫ് ദി യൂണിവേഴ്‌സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രപഞ്ചപഠനം (cosmology).  

പ്രപഞ്ചത്തിന്റെ ഒരു പ്രധാന പ്രശ്‌നം, അതിൽ വെറും നാലുശതമാനം മാത്രമേ നമുക്ക് ദൃശ്യമാകുന്നുള്ളൂ എന്നതാണ്. പ്രപഞ്ചത്തിന്റെ ബാക്കി ഉള്ളടക്കം രണ്ടു വിഭാഗങ്ങളായി നിലകൊള്ളുന്നു എന്നാണ് നിഗമനം. നിഗൂഢദ്രവ്യമെന്ന് പറയാവുന്ന 'ശ്യാമദ്രവ്യം' (dark matter), അതിലും നിഗൂഢമായ 'ശ്യാമോർജ്ജം' (dark energy) എന്നിങ്ങനെ. ജനറൽ റിലേറ്റിവിറ്റിയിലെ ഫീൽഡ് സമവാക്യങ്ങളിൽ ഐൻസ്റ്റീൻ ഉൾപ്പെടുത്തിയ 'പ്രാപഞ്ചിക സ്ഥിരാങ്കം' (cosmological constant) എന്ന ഘടകമായിരിക്കാം ഈ ശ്യാമോർജ്ജം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. നിലവിൽ സൈദ്ധാന്തിക ഭൗതികത്തിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം എത്രയാണ് എന്നത്. 

'പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്', പത്മനാഭൻ വിവരിക്കുന്നു. 'വികസിക്കുന്ന പ്രപഞ്ചത്തെ റോഡിലോടുന്ന ഒരു കാർ ആയി നമുക്കൊന്ന് സങ്കൽപ്പിക്കാം. ഓട്ടത്തിനിടെ അതിന്റെ ആക്‌സലറേറ്ററിൽ കൂടുതൽ അമർത്തിയാൽ എന്തു സംഭവിക്കും-കാറിന്റെ മുന്നോട്ടുള്ള വേഗം കൂടിക്കൂടി വരും. അതല്ല, ബ്രേക്കാണ് നമ്മൾ അമർത്തുന്നതെങ്കിലോ-കാറിന്റെ വേഗം കുറഞ്ഞുകുറഞ്ഞു വരും. ഇതു രണ്ടും ചെയ്തില്ലെങ്കിൽ, കാർ ഒരേ വേഗത്തിൽ പൊയ്‌ക്കൊണ്ടിരിക്കും. ഓർക്കുക, കാർ എപ്പോഴും മുന്നോട്ടാണ് പോകുന്നത്, പിന്നിലേക്ക് പോകുന്നില്ല. അതുപോലെ, നമ്മുടെ പ്രപഞ്ചം എപ്പോഴും വികസിക്കുകയാണ്. പക്ഷേ, വികാസത്തിന്റെ തോത് കൂടാം, കുറയാം, അല്ലെങ്കിൽ ഒരേ കണക്കിലാകാം!'

പ്രപഞ്ചവികാസത്തിന്റെ തോത് കുറഞ്ഞുവരികയാണെന്ന് ശാസ്ത്രജ്ഞർ കാൽനൂറ്റാണ്ട് മുമ്പുവരെ കരുതി. എന്നാൽ, അതിനു ശേഷമുണ്ടായ കണ്ടെത്തലുകൾ കാര്യങ്ങളെ നേരെ തിരിച്ചുവെച്ചു; പ്രപഞ്ചവികാസം കുറയുകയല്ല, അതിന്റെ തോത് കൂടുകയാണ്! 'സാധാരണ ഗതിയിലുള്ള ഒരു സംഗതികൾക്കും, പദാർഥരൂപങ്ങൾക്കും പ്രപഞ്ചത്തിന്റെ വികാസത്തെ ഇങ്ങനെ ത്വരിതപ്പെടുത്താൻ (accelerate ചെയ്യാൻ) സാധിക്കില്ല', പത്മനാഭൻ ഓർമിപ്പിക്കുന്നു. 'ശ്യാമോർജ്ജം (ഡാർക്ക് എനർജി) എന്ന നിഗൂഢസത്തയാണ് ഇതിന് കാരണം എന്നു കരുതുന്നു. ഡാർക്ക് എനർജി കൊണ്ട് വിശദീകരിക്കേണ്ട ഈ പ്രതിഭാസത്തെ മറ്റൊരു സംഗതി കൊണ്ടും വിശദീകരിക്കാനാകും. അതാണ് പ്രാപഞ്ചിക സ്ഥിരാങ്കം. പ്രപഞ്ചത്തിലെ എല്ലാ നിരീക്ഷണഫലങ്ങളും, പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യമറിയാമെങ്കിൽ അതുപയോഗിച്ച് നമുക്ക് വിശദീകരിക്കാൻ സാധിക്കും'. 

പ്രപഞ്ചത്തിലെ നാലാമത്തെ സ്ഥിരാങ്കം (constant) ആണ് പ്രാപഞ്ചിക സ്ഥിരാങ്കം. ആദ്യത്തേത് ഐസക് ന്യൂട്ടൺ അവതരിപ്പിച്ച ഗുരുത്വാകർഷണ സ്ഥിരാങ്കം (gravitational constant, G), അടുത്തത് പ്രകാശവേഗം (speed of light, c), മൂന്നാമത്തേത് ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്ലാങ്ക് സ്ഥിരാങ്കം (Planck constant, h). ഗ്രീക്ക് അക്ഷരമാലയിലെ ലാംഡ (Lamda) എന്ന അക്ഷരം കൊണ്ടാണ് നാലാമത്തെ പ്രാപഞ്ചിക സ്ഥിരാങ്കത്തെ സൂചിപ്പിക്കുന്നത്. പത്മനാഭൻ തുടരുന്നു: 'നാലു സ്ഥിരാങ്കങ്ങൾ ഉണ്ടെങ്കിൽ, അവയെ എല്ലാം കൂട്ടി നമുക്ക് ഡയമൻഷനില്ലാത്ത ഒരു അളവ്, ഒരു നിർദ്ദിഷ്ട സംഖ്യ കണ്ടുപിടിക്കാൻ കഴിയും. എന്നുവെച്ചാൽ, പ്രാപഞ്ചിക സ്ഥിരാങ്കത്തെ മറ്റ് മൂന്നു സ്ഥിരാങ്കങ്ങൾ വെച്ചുകൊണ്ട് അവതരിപ്പിക്കാൻ കഴിയും. അങ്ങനെ അവതരിപ്പിക്കുമ്പോൾ പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം വളരെ വളരെ ചെറുതാണ്. ഒന്നിനെ, ഒന്നു കഴിഞ്ഞാൽ 123 പൂജ്യമിട്ടാൽ കിട്ടുന്ന സംഖ്യകൊണ്ട് ഭാഗിച്ചാൽ കിട്ടുന്ന സംഖ്യ (1/10^123) സങ്കൽപ്പിച്ചു നോക്കുക. അത്രയ്ക്ക് സൂക്ഷ്മമായ മൂല്യമാണ് പ്രാപഞ്ചിക സ്ഥിരാങ്കത്തിന് കിട്ടുന്നത്. മൂല്യം ഇത്ര ചെറുതായത് എന്തുകൊണ്ടെന്ന് ആർക്കും പറയാൻ കഴിയുന്നില്ല'.

എന്നുവെച്ചാൽ, പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം ഇപ്പോഴും ഒരു നിഗൂഢതയാണ്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം പത്മനാഭന്റെ പഠനം മുന്നോട്ടുവെയ്ക്കുന്നു. പ്രപഞ്ചത്തിൽ ഒരു നിരീക്ഷകന് ലഭ്യമാകുന്ന 'ഇൻഫർമേഷന്റെ' ആകെത്തുകയുമായി, പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യത്തെ എങ്ങനെ സ്വാഭാവികരീതിയിൽ ബന്ധപ്പെടുത്താമെന്നാണ് പത്മനാഭന്റെ സമീപനം കാട്ടിത്തരുന്നത്. മാത്രമല്ല, ഈ സ്ഥിരാങ്കത്തിന്റെ മൂല്യം നിർണയിക്കാനുള്ള ഗണിത സമവാക്യവും മുന്നോട്ടുവെയ്ക്കുന്നു. പത്മനാഭന്റെ പഠനങ്ങൾ പ്രവചിക്കുന്ന സ്ഥിരാങ്ക മൂല്യം നിരീക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്ന മൂല്യവുമായി ഒത്തുപോകുന്നു എന്നതാണ് ശ്രദ്ധേയം! 

പത്മനാഭന്റെ കുടുംബം. വാസന്തി, പത്മനാഭൻ, ഹംസ-മൂന്നു പേരും അസ്‌ട്രോഫിസിക്‌സിൽ പി.എച്ച്.ഡി. നേടിയവർ. ചിത്രം കടപ്പാട്: ഡോ.താണു പത്മനാഭൻ.

കോസ്‌മോളജി, നക്ഷത്രഭൗതികം തുടങ്ങിയ മേഖലയിൽ ഗവേഷകയായ മകൾ ഡോ.ഹംസ പത്മനാഭനുമായി ചേർന്നാണ് മേൽസൂചിപ്പിച്ച പഠനം പത്മനാഭൻ നടത്തിയത്. 2017 ൽ പ്രസിദ്ധീകരിച്ച ആശയം##, പ്രപഞ്ചപഠനരംഗത്തുള്ളവർ മുഴുവനായും അംഗീകരിച്ചിട്ടില്ല. എങ്കിലും, തങ്ങൾ ശരിയായ ദിശയിലാണെന്ന് പത്മനാഭൻ വിശ്വസിക്കുന്നു.

'പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം എങ്ങനെ തീരുമാനിക്കാം എന്നതു സംബന്ധിച്ച ആശയമാണ് ഞങ്ങൾ അവതരിപ്പിച്ചത്', അദ്ദേഹം പറയുന്നു. 'അതിങ്ങനെയാണ്-നമ്മൾ പ്രപഞ്ചത്തിൽ പിന്നോട്ടു പോയാൽ 'ബിഗ് ബാങി' (മഹാവിസ്‌ഫോടനം) ലേക്ക് എത്തും. അതിന് മുമ്പ് എന്തായിരുന്നു എന്നു ചോദിച്ചാൽ, സാധാരണഗതിയിൽ അതിനൊരു ഉത്തരമില്ല. ഞങ്ങളത് പഠിച്ചപ്പോൾ എത്തിയ നിഗമനം, പ്രപഞ്ചാരംഭത്തിൽ സംഭവിച്ചത് ഒരുതരം 'ഫേസ് പരിവർത്തനം' (phase transition) ആയിരുന്നു എന്നാണ്. മഞ്ഞുകട്ടി വെള്ളമാകുന്നില്ലേ, അത് ഫേസ് പരിവർത്തനത്തിന് ഉദാഹരണമാണ്. ബിഗ് ബാങിന് മുമ്പുള്ളത് ഒരു മഞ്ഞുകട്ടിയുടെ ഫേസ് (phase, അവസ്ഥ) എന്ന് സങ്കൽപ്പിച്ചാൽ, ബിഗ് ബാങിന് ശേഷമുള്ളത് (നമ്മളീ പ്രപഞ്ചമായി കാണുന്നത്) വെള്ളത്തിന്റെ ഫേസ് ആണ്'. 

ഒരു 'പ്രീ-ജ്യോമട്രിക് (pre-geometric) ഫേസി'ൽ നിന്ന് പരിവർത്തനമുണ്ടായി 'ക്ലാസിക്കൽ ഫേസി' (classical phase) ലേക്ക് പ്രപഞ്ചമെത്തിയെന്ന് സാങ്കേതികമായി പറയാം. 'ബിഗ് ബാങിന്റെ സ്ഥാനത്ത് ഇവിടെ സംഭവിക്കുന്നത് ഫേസ് പരിവർത്തനമാണ്', അദ്ദേഹം പറയുന്നു. 'അങ്ങനെ വരുമ്പോൾ, അതിൽ നിന്ന് ഒരു നമ്പർ നമുക്ക് കണ്ടുപിടിക്കാനാകും. ഐസ്‌കട്ടി വെള്ളമാകുമ്പോൾ, ഐസിലെത്ര ആറ്റങ്ങളുണ്ടോ അത്രയും എണ്ണം ആറ്റങ്ങളാകും വെള്ളത്തിലും കാണുക. ഇതിന് ഫിസിക്‌സിൽ 'ഡിഗ്രീസ് ഓഫ് ഫ്രീഡം' എന്നു പറയും. ഫേസ് പരിവർത്തനത്തിൽ 'ഡിഗ്രീസ് ഓഫ് ഫ്രീഡ'ത്തിന് വ്യത്യാസമുണ്ടാകില്ല. ഈ സങ്കൽപ്പത്തിന്റെ സഹായത്തോടെ, പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം കൃത്യമായി നിർണ്ണയിക്കാൻ പറ്റുന്നുണ്ട്. ആ സ്ഥിരാങ്കം എന്തുകൊണ്ട് ഇത്ര ചെറിയ മൂല്യമുള്ളതാകുന്നു എന്നകാര്യവും സൈദ്ധാന്തികമായി വിശദീകരിക്കാൻ ഞങ്ങൾക്കായി. ഞങ്ങൾ പ്രവചിച്ച മൂല്യവും, നിരീക്ഷണങ്ങളിൽ കണ്ടെത്തിയ മൂല്യവും തമ്മിൽ ഒരു വ്യത്യാസവുമില്ല'. 

'ഇതൊരു വലിയ മുന്നേറ്റമാണെന്ന് ഞങ്ങൾ കരുതുന്നു. പക്ഷേ, ഇത് പൂർണ്ണമായി സ്വീകരിക്കപ്പെട്ടു എന്നു പറയാനാകില്ല. തിറയറ്റിക്കൾ ഫിസിക്‌സ് മേഖലയിലുള്ളവർ ഇക്കാര്യം ഇപ്പോഴും പരിശോധിച്ചു വരികയാണ്. ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്, ഇതാണ് ശരിയായ വഴി എന്നതിനെപ്പറ്റി. ഡാർക്ക് എനർജിയുടെ നിഗൂഢതയും ഈ വഴിക്ക് പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷ', തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പത്മനാഭൻ ഇക്കാര്യം പറയുന്നത്. 

---------

പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളാലാണ് എന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഗലീലിയോ ഗലീലി ആണ് പറഞ്ഞത്. അതെത്ര സത്യമാണെന്ന് ജനറൽ റിലേറ്റിവിറ്റി, ക്വാണ്ടംമെക്കാനിക്‌സ് തുടങ്ങിയ പഠനമേഖലകൾ നമുക്ക് കാട്ടിത്തരുന്നു. ഐൻസ്റ്റൈൻ ജനറൽ റിലേറ്റിവിറ്റി അവതരിപ്പിച്ചത് ഫീൽഡ് സമവാക്യങ്ങൾ വഴിയാണ്. ക്വാണ്ടംഭൗതികമാണെങ്കിലോ, പ്രപഞ്ചത്തെ സൂക്ഷ്മതലത്തിൽ വിശദീകരിക്കുന്നത് മുഴുവൻ സങ്കീർണ്ണ ഗണിതരൂപത്തിലും. ഈ സൂചിപ്പിച്ച രണ്ട് മേഖലകളും-ജനറൽ റിലേറ്റിവിറ്റിയും ക്വാണ്ടംഭൗതികവും-കൂട്ടിയിണക്കാൻ ശ്രമിക്കുന്ന ആർക്കും ഗണിതത്തിൽ അസാമാന്യ പ്രാവണ്യം കൂടിയേ തീരൂ.

അങ്ങനെയെങ്കിൽ, ക്വാണ്ടംഗ്രാവിറ്റി, പ്രാപഞ്ചിക സ്ഥിരാങ്കം തുടങ്ങിയവയുമായി മല്ലിടുന്ന പത്മനാഭൻ എവിടുന്നാണ് ഗണിതം പഠിച്ചത്? സങ്കീർണ ഗണിതരൂപങ്ങളിൽ നിലകൊള്ളുന്ന പ്രപഞ്ചരഹസ്യങ്ങൾ തേടാൻ അദ്ദേഹത്തെ ആരാണ് പ്രാപ്തനാക്കിയത്? ഇതു മനസിലാക്കാൻ, നമ്മൾ അൽപ്പം പിന്നോട്ട് സഞ്ചരിക്കണം, തിരുവനന്തപുരത്ത് പത്മനാഭന്റെ ബാല്യത്തിലേക്ക്!

ഗണിതം എന്ന കുടുംബകാര്യം

തിരുവനന്തപുരത്ത് 1957 മാർച്ച് 10ന് താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായി താണു പത്മനാഭൻ ജനിച്ചു. കരമനയിലെ വാടകവീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. പിതാവ് താണു അയ്യർ ഗണിതപ്രതിഭ ആയിരുന്നെങ്കിലും, വീട്ടിലെ പ്രാരാപ്തങ്ങൾ മൂലം അക്കാദമിക് താത്പര്യങ്ങൾ ബലികഴിച്ച് വനംവകുപ്പിൽ ഉദ്യോഗസ്ഥനാകേണ്ടി വന്നു. ഉദ്യോഗം അതാണെങ്കിലും, താണു അയ്യരും അദ്ദേഹത്തിന്റെ തലമുറയിൽ പെട്ട ബന്ധുക്കളും ഗണിതത്തിലുള്ള, പ്രത്യേകിച്ചും ജ്യോമട്രിയിലുള്ള താത്പര്യം ഉപേക്ഷിച്ചില്ല. പരസ്പരം പങ്കുവെച്ച് അത് നിലനിർത്തി. പത്മനാഭനെ ചെറുപ്പത്തിലേ ഗണിതത്തിന്റെ മായികലോകത്തേക്ക് കൈപ്പിടിച്ചു നടത്തയവരിൽ സ്വന്തം പിതാവിനെ കൂടാതെ, ബന്ധുവായിരുന്ന നീലകണ്ഠ ശർമയും (അദ്ദേഹത്തിന് ട്രാൻസ്‌പോർട്ട് വകുപ്പിലായിരുന്നു ജോലി) ഉണ്ടായിരുന്നു. സ്വന്തം വ്യക്തിത്വം സൂക്ഷിക്കുന്നതിനൊപ്പം, വിജ്ഞാനം ആർജിക്കാനുള്ള അഭിനിവേശം പത്മനാഭന്റെ ഉള്ളിൽ സ്ഥിരമായി കൊളുത്തിവെച്ചത് ഇവർ രണ്ടാളുമാണ്. 'വീട്ടിൽ ഇല്ലായ്മകൾ ഉണ്ടായിരുന്നു എന്നത് ശരിയാണ്. എങ്കിലും, ചെറുപ്പത്തിൽ കുടുംബവൃത്തങ്ങളിൽ ഞാൻ ആവർത്തിച്ച് കേട്ട ആത്പവാക്യം 'Excellence is not negotiable!' എന്നായിരുന്നു'-അഭിമാനത്തോടെയാണ് പത്മനാഭൻ ഇക്കാര്യം പറയുന്നത്. ഈ പശ്ചാത്തലത്തിൽ ആ ബാലൻ ഗണിതത്തിൽ ഉന്നതനിലവാരം ആർജ്ജിച്ചതിലും, ജ്യാമിതിയിൽ വലിയ താത്പര്യം കാട്ടിയതിലും അത്ഭുതമില്ല.

ഒരു സാധാരണ സർക്കാർ സ്‌കൂളിലാണ് പത്മനാഭൻ പഠിച്ചത്, കരമന ഗവൺമെന്റ് സ്‌കൂളിൽ. 1963-1972 കാലത്ത് അവിടെ പഠിക്കുമ്പോൾ, ആ കുട്ടി ഗണിതത്തിൽ മറ്റുള്ളവരെക്കാൾ മുന്നിലായിരുന്നു എന്നത് ഒഴിച്ചാൽ, മറ്റ് കാര്യങ്ങളിലൊന്നും വലിയ കഴിവ് പ്രകടിപ്പിച്ചില്ല. ക്ലാസിൽ ഏറ്റവും കൂടുതൽ മികവ് കാട്ടിയ ആദ്യ മൂന്നുപേരിൽ ഒരാൾ മാത്രമായിരുന്നു പത്മനാഭൻ. ക്ലാസിലെ ടോപ്പ് റാങ്ക് സ്ഥിരമായി നിലനിർത്താൻ അവന് കഴിയാത്തതിന് ഒരു കാരണം ഹിന്ദിയായിരുന്നു. (ഇപ്പോഴും താൻ അത് ശരിക്കു പഠിച്ചിട്ടില്ലാത്തതിൽ അദ്ദേഹം പരിതപിക്കുന്നു!). 

സ്‌കൂൾ പഠനം പൂർത്തിയാക്കി പ്രീഡിഗ്രിക്ക് (ഇപ്പോഴിത് സ്‌കൂളിന്റെ ഭാഗമായ പ്ലസ്ടൂ ആണ്) തിരുവനന്തപുരം ഗവൺമെന്റ് ആർട്‌സ് കോളേജിൽ ചേർന്നു. (ആ സമയത്ത് പത്മനാഭന്റെ കുടുംബം കോട്ടയ്ക്ക് പുറത്ത് ഒന്നാം പുത്തൻ തെരുവിലേക്ക് താമസം മാറ്റി). 1973-1974 കാലത്ത് പ്രീഡിഗ്രി പഠിക്കുമ്പോൾ മൂന്നു സംഗതികൾ ആ കൗമാരപ്രായക്കാരന്റെ ജീവിതത്തെ സ്വാധീനിച്ചു. ഗണിതത്തിൽ പഠനം തുടരാൻ ഉറച്ചിരുന്ന ആ വിദ്യാർത്ഥി, 'ഫെയ്ൻമാൻ ലക്‌ചേഴ്‌സ് ഓൺ ഫിസിക്‌സ്' വായിച്ച്, ഗണിതം വേണ്ട സൈദ്ധാന്തിക ഭൗതികം മതി എന്ന് തീരുമാനിച്ചതാണ് ആദ്യത്തേത്. രണ്ടാമത്തേത്, അക്കാലത്ത് തിരുവനന്തപുരം നഗരം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന 'ട്രിവാൻഡ്രം സയൻസ് സൊസൈറ്റി'യുടെ സജീവപ്രവർത്തകരിൽ ഒരാളായി എന്നത്. സൊസൈറ്റിയിലെ പങ്കാളിത്തമാണ് സൈദ്ധാന്തിക ഭൗതികത്തിലേക്ക് കടക്കാൻ വേണ്ട ആത്മബലം പത്മനാഭന് നൽകിയത്. മൂന്നാമത്തേത്, NCERT നടത്തുന്ന 'നാഷണൽ സയൻസ് ടാലന്റ് സേർച്ച്' (NSTS) പരീക്ഷയിൽ വിജയിച്ചത്. അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ താത്പര്യമുള്ള കാലത്തോളം അത് പഠിക്കാൻ ഈ പരീക്ഷ വിജയിക്കുന്നത് സഹായിക്കും. തന്റെ കുടുംബം ഒരിക്കലും സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ലാത്തതിനാൽ, സ്‌കോളർഷിപ്പ് വഴി കിട്ടുന്ന പണം പത്മനാഭന് വലിയ ആശ്വാസമായിരുന്നു. മാത്രമല്ല, പരീക്ഷ പാസാകുന്നവർക്ക് രാജ്യത്തെ പ്രധാന ശാസ്ത്രസ്ഥാപനങ്ങളിൽ ഒരു മാസത്തെ സമ്മർക്യാമ്പിൽ പങ്കെടുക്കാം, അവിടുത്തെ ഗവേഷകരുമായി ഇടപഴകാം. ഇതും ഭാവിക്ക് വലിയ മുതൽക്കൂട്ടായി. 

പ്രിഡീഗ്രിക്ക് ശേഷം 1974 ൽ ആ വിദ്യാർഥി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഫിസിക്‌സ് മെയിനെടുത്ത് ബിരുദത്തിന് (BSc) ചേർന്നു. അവിടെ നിന്ന് ഗോൾഡ് മെഡലോടെ ബി.എസ്.സി.യും (1977), എം.എസ്.സി.യും (1979) ഫസ്റ്റ്‌റാങ്കിൽ പാസായി. 

യൂണിവേഴ്‌സിറ്റി കോളേജിലുള്ളപ്പോൾ 1977 ൽ പത്മനാഭൻ തന്റെ ആദ്യപ്രബന്ധം പ്രസിദ്ധീകരിച്ച കാര്യം തുടക്കത്തിൽ പറഞ്ഞല്ലോ. സൈദ്ധാന്തിക ഭൗതികത്തിൽ നടത്തിയ ആഴത്തിലുള്ള വായനയുടെയും പഠനത്തിന്റെയും ഫലമായിരുന്നു അത്. ബിരുദത്തിന് ചേർന്ന് ആദ്യവർഷങ്ങളിലാണ് പത്മനാഭൻ 'കോഴ്‌സ് ഓഫ് തിയററ്റിക്കൽ ഫിസിക്‌സി' (by Landau and Lifshitz) ന്റെ പത്തു വോള്യവും സ്വന്തംനിലയ്ക്ക് പഠിക്കുന്നത്. 'ഗ്രാവിറ്റി'യുമായി ആയുഷ്‌ക്കാല പ്രണയം ആരംഭിക്കുന്നതും ആ സമയത്ത് തന്നെ. ഇക്കാര്യത്തിൽ പത്മനാഭനെ തുടക്കത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് 'ഗ്രാവിറ്റേഷൻ' ('Gravitation' by Misner, Thorne and Wheeler) എന്ന ഇതിഹാസ ഗ്രന്ഥമാണ്. 'ശരിക്കും കണ്ണുതുറപ്പിക്കുന്ന ഒന്നായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ആ ഗ്രന്ഥം. അതിൽ നൽകിയിട്ടുള്ള എല്ലാ പ്രോബ്ലങ്ങളും ചെയ്തുനോക്കിയ അപൂർവ്വം ചിലരിൽ ഒരാൾ ഒരുപക്ഷേ, ഞാനായിരിക്കാം'. സിറോക്‌സ് കോപ്പി എന്നൊന്നും കേട്ടിട്ടു പോലുമില്ലാത്ത കാലമാണ്. പുസ്തകം സ്വന്തമായി വാങ്ങാനുള്ള ശേഷിയുമില്ല. അതിനാൽ, അതിൽ നിന്ന് നൂറുകണക്കിന് പേജുകൾ വരുന്ന നോട്ടുകൾ എഴുതിയെടുത്തത് ഇപ്പോഴും തന്റെ പക്കലുള്ള കാര്യം പത്മനാഭൻ പറയുന്നു. 

ഇതിന്റെ യുക്തിസഹമായ പരിണാമം, യൂറോപ്പിലോ അമേരിക്കയിലോ പി.എച്ച്.ഡി. ചെയ്യാൻ പോകുക എന്നതായിരുന്നു. എന്നാൽ, വീട്ടിലെ സാഹചര്യം പത്മനാഭനെ അതിന് അനുവദിച്ചില്ല. പകരം, അന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനമായ മുംബൈയിലെ 'ടാറ്റ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചി' (TIFR) ൽ ചേർന്നു. 1979 ആഗസ്റ്റിൽ അവിടെ ചേർന്ന പത്മനാഭൻ, പ്രസിദ്ധ ഇന്ത്യൻ പ്രാപഞ്ചികശാസ്ത്രജ്ഞനായ ജെ.വി.നർലിക്കറിന്റെ മേൽനോട്ടത്തിൽ 'ക്വാണ്ടം കോസ്‌മോളജി'യിൽ 1983 ൽ പി.എച്ച്.ഡി.പൂർത്തിയാക്കി. അതിനിടെ, 1980 ഫെബ്രുവരിയിൽ ടി.ഐ.എഫ്.ആറിൽ ഒരു ഫാക്കൽറ്റി സ്ഥാനം (റിസർച്ച് അസോസിയേറ്റ് പദവി) ലഭിച്ചു. 1992 വരെ അവിടെ തുടർന്ന പത്മനാഭൻ, അതിനു ശേഷം പ്രവർത്തന മണ്ഡലം പൂണെയിൽ 'ഇന്റർ-യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സി' (IUCAA) ലേക്ക് മാറി.

ശാന്തി സ്വരൂപ് ഭട്‌നാഗർ അവാർഡ് സ്വീകരിക്കുന്ന താണു പത്മനാഭൻ. 

ടി.ഐ.എഫ്.ആറിൽ വെച്ച്, തന്നെക്കാൾ ഒരുവർഷം ജൂനിയറായി പി.എച്ച്.ഡി.ക്ക് ചേർന്ന വാസന്തിയുമായി പത്മനാഭൻ പ്രണയത്തിലായി. 1983 മാർച്ചിൽ വിവാഹം. വ്യക്തിപരമായി മാത്രമല്ല, പത്മനാഭന്റെ അക്കാദമിക ജീവിതത്തിലും വാസന്തി സ്വാധീനം ചെലുത്തി. പിൽക്കാലത്ത് പത്മനാഭൻ രചിച്ച എല്ലാ അക്കാദമിക് ശാസ്ത്രഗ്രന്ഥങ്ങളുടെയും പിന്നിൽ വാസന്തിയുടെ സഹായമുണ്ടായിരുന്നു. ഇരുവരും ചേർന്ന് 'The Dawn of Science' (2019) എന്ന പോപ്പുലർ സയൻസ് ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു. വാസന്തി-പത്മനാഭൻ ദമ്പതികൾക്ക് ഒരു മകളേയുള്ളൂ, നമ്മൾ ഇതിനകം പരിചയപ്പെട്ട ഹംസ പത്മനാഭൻ ('ഹംസവാഹിനി' എന്നായിരുന്നു ആദ്യം പേരിട്ടത്, പിന്നീട് ചുരുക്കി ഹംസ എന്നാക്കി). മാതാപിതാക്കളെ പോലെ ഹംസയും അസ്‌ട്രോഫിസിക്‌സിൽ പി.എച്ച്.ഡി. നേടിയ ഗവേഷകയാണ്. ഒരുപക്ഷേ, മുഴുവൻ അംഗങ്ങൾക്കും അസ്‌ട്രോഫിസിക്‌സ് പി.എച്ച്.ഡി. ഉള്ള അപൂർവ്വം കുടുംബങ്ങളിലൊന്നാകും പത്മനാഭന്റേത്! ജനീവ സർവ്വകലാശാലയിൽ അസ്‌ട്രോഫികിസിൽ ഗവേഷകയാണ് ഹംസ പത്മനാഭൻ ഇപ്പോൾ.

ശാസ്ത്രപ്രചാരകൻ 

അന്താരാഷ്ട്ര ജേർണലുകളിൽ പത്മനാഭൻ മുന്നൂറോളം പേപ്പറുകൾ പ്രസിദ്ധീകരിച്ച കാര്യം സൂചിപ്പിച്ചല്ലോ. ഇവ കൂടാതെ, ശ്രദ്ധേയമായ പത്തു പഠനഗ്രന്ഥങ്ങളും രണ്ട് പോപ്പുലർ സയൻസ് ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 16 പി.എച്ച്.ഡി.വിദ്യാർഥികളെ ഗൈഡ് ചെയ്തു. അവരിൽ മിക്കവരും രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ അറിയപ്പെടുന്ന ഗവേഷകരോ ഫാക്കൽറ്റി അംഗങ്ങളോ ആണ്. 

അമേരിക്കയിലെ 'ഗ്രാവിറ്റി റിസർച്ച് ഫൗണ്ടേഷൻ' ഏർപ്പെടുത്തിയ ആദ്യ പുരസ്‌കാരം 2008 ൽ നൽകപ്പെട്ടത് പത്മനാഭന്റെ പഠനത്തിനാണ്. ഇതുപോലെ, പത്മനാഭന്റെ പഠനങ്ങൾക്ക് വേറെ എട്ട് അവർഡുകൾ കൂടി ലഭിച്ചിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തെ തേടി ഒട്ടേറെ ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങളും എത്തി. ഇന്ത്യൻ നാഷണൽ സയൻസ് ആക്കാദമി (INSA) യങ് സയന്റിസ്റ്റ് അവാർഡ് (1984), ബി.എം.ബിർള സയൻസ് പ്രൈസ് (1991), ശാന്തി സ്വരൂപ് ഭട്‌നാഗർ അവാർഡ് (1996), സി.എസ്.ഐ.ആറിന്റെ മില്ലിനിയം മെഡൽ (2000), ഹോമി ഭാഭ ഫെല്ലോഷിപ്പ് (2003), ഐ.എൻ.എസ്.എ. വെയ്‌നു ബാപ്പു ഇന്റർനാഷണൽ അവാർഡ് (2007), പത്മശ്രീ (2007), ഫിസിക്കൽ സയൻസസിനുള്ള ആദ്യ ഇൻഫോസിസ് സയൻസ് പ്രൈസ് (2009), എം.പി.ബിർള മെമ്മോറിയൽ അവാർഡ് (2019) ഒക്കെ പത്മനാഭന് ലഭിച്ച ബഹുമതികളിൽ ചിലതു മാത്രം. ഈ പട്ടികയിൽ ഏറ്റവും ഒടുവിലത്തേതാണ് കേരള ശാസ്ത്രപുരസ്‌കാരം (2021). തേർഡ് വേൾഡ് അക്കാദമി ഓഫ് സയൻസസിന്റെ ഫെലോഷിപ്പ് ഉൾപ്പടെ ഒട്ടേറെ ഫെലോഷിപ്പുകളും പത്മനാഭനെ തേടിയെത്തി. ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയന്റെ (IAU) കോസ്‌മോളജി കമ്മിഷൻ 47 ന്റെ പ്രസിഡന്റ് സ്ഥാനവും (2009 മുതൽ 2012 വരെ), ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിന്റെ (അസ്‌ട്രോഫിസിക്‌സ്) കമ്മീഷൻ 19 ന്റെ ചെയർമാനായും (2011 മുതൽ 2014 വരെ) പത്മനാഭൻ പ്രവർത്തിച്ചു. 

ശാസ്ത്രം ജനകീയവത്ക്കരിക്കാനുള്ള പ്രവർത്തനങ്ങളിലും പത്മനാഭൻ സജീവമാണ്. അതിന് തെളിവാണ്, അദ്ദേഹം പ്രസിദ്ധീകരിച്ച നൂറിലേറെ മികവുറ്റ പോപ്പുലർ സയൻസ് ലേഖനങ്ങളും, അദ്ദേഹം നടത്തിയ മുന്നൂറിലേറെ പ്രഭാഷണങ്ങളും. 2009 നെ 'അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവർഷ' (International Year of Astronomy - IYA) മായി, ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയൻ (IAU) പ്രഖ്യാപിച്ചപ്പോൾ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (INSA) യുടെ നാഷണൽ കമ്മറ്റി ചെയർമാൻ എന്ന നിലയ്ക്ക് പത്മനാഭനാണ് ഇന്ത്യയിൽ ജ്യോതിശ്ശാസ്ത്ര വർഷാചരണത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സ്‌കൂൾ വിദ്യാർഥികളിൽ ഫിസിക്‌സിന്റെ ആവേശമെത്തിക്കാൻ, 'ദി സ്റ്റോറി ഓഫ് ഫിസിക്‌സ്' (The Story of Physics) എന്ന പേരിൽ പത്മനാഭൻ  തയ്യാറാക്കിയ കോമിക് സ്ട്രിപ്പ് പരമ്പര വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. വായനയാണ് പത്മനാഭന്റെ പ്രധാന ഹോബി. പരന്ന വായന അദ്ദേഹത്തിന്റെ രചനകളിലെല്ലാം പ്രതിഫലിക്കുന്നു. 

ഈ ലേഖനത്തിനായി ഡോ.പത്മനാഭൻ അനുവദിച്ച ടെലഫോൺ ഇന്റർവ്യൂവിൽ, ഏറ്റവും ഒടുവിലത്തെ ഏതാനും ചോദ്യങ്ങളും അദ്ദേഹം നൽകിയ മറുപടിയും ചുവടെ ചേർക്കുന്നു- 

ചോദ്യം: ഇരുപതാം നൂറ്റാണ്ടിൽ ഒട്ടേറെ ശാസ്ത്രപ്രതിഭകൾക്ക് നമ്മുടെ രാജ്യം ജന്മം നൽകി. ജീവിച്ചിരുന്നെങ്കിൽ അതിൽ ഏത് ശാസ്ത്രജ്ഞനൊപ്പം വർക്ക് ചെയ്യാനായിരിക്കും താങ്കൾ താത്പര്യപ്പെടുക? 

ഇ.സി.ജി.സുദർശൻ. ചിത്രം: ബിജു വർഗീസ് / മാതൃഭൂമി

ഉത്തരം: ഇ.സി.ജി. സുദർശനൊപ്പം. കോട്ടയം സ്വദേശിയായ സുദർശൻ എന്റെ നല്ല സുഹൃത്തായിരുന്നു. ഞാൻ പി.എച്ച്.ഡി.ക്ക് ചേരുന്ന 1979 ൽ അദ്ദേഹം ഇന്ത്യയിൽ ഏതെങ്കിലും സ്ഥാപനത്തിൽ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന് കീഴിലേ ഞാൻ ചേരുമായിരുന്നുള്ളൂ. ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജനിച്ച ഏററവും വലിയ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് അദ്ദേഹമെന്ന് ഞാൻ കരുതുന്നു. രണ്ടു നൊബേൽ പുരസ്‌കാരം അർഹിക്കുന്ന സംഭാവന അദ്ദേഹം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് നൊബേൽ ലഭിക്കാത്തത് വെറും പൊളിറ്റിക്കൽ തീരുമാനം കൊണ്ടാണ്. 

ചോദ്യം: സ്വതന്ത്ര ഇന്ത്യ കണ്ട പ്രധാന ശാസ്ത്രപ്രതിഭകളിൽ ഒരാളും മലയാളിയുമായ ഡോ.ജി.എൻ.രാമചന്ദ്രനെ പോലെ, വിദേശത്ത് ജോലി തേടാതെ ഇന്ത്യയിൽ തന്നെ ശാസ്ത്രഗവേഷണം നടത്തിയ വ്യക്തിയാണ് താങ്കളും. പുതിയ കാലത്ത് അതുകൊണ്ട് പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്ന് തോന്നാറുണ്ടോ? 

ഉത്തരം: അങ്ങനെ പറയാൻ കഴിയില്ല. തിയററ്റിക്കൽ ഫിസിക്‌സ്, ഗണിതം തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന് വലിയ ഫണ്ടൊന്നും ആവശ്യമില്ല. You are only limited by yourself, You have no excuse. പിന്നെ, അംഗീകാരത്തിന്റെ കാര്യം. ഡോ.സുദർശൻ തന്റെ ഗവേഷണം മുഴുവൻ നടത്തിയത് അമേരിക്കയിൽ വെച്ചാണ്. എന്നിട്ട് അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചോ!

ചോദ്യം: പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്?

ഉത്തരം: എനിക്ക് പുതിയ തലമുറയോട് പറയാനുള്ളത് ഇതാണ്. ഏതിലാണോ നിങ്ങൾക്ക് കൂടുതൽ താത്പര്യം, അത് പിന്തുടരുക. ബഹുമതികളും അംഗീകാരങ്ങളും പിന്നാലെ എത്തിക്കൊള്ളും. ഏതെങ്കിലും ഒരു സംഗതി, മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ മഹത്വമുള്ളതായി ഞാൻ കരുതുന്നില്ല. ചെയ്യുന്ന കാര്യത്തിൽ താത്പര്യം വേണം, പ്രതിബദ്ധതയും. 

ചോദ്യം: ഭാവിയിൽ എങ്ങനെ അറിയപ്പെടാനാണ് താത്പര്യം? 

ഉത്തരം: അടുത്ത തലമുറയ്ക്ക് പ്രചോദനമേകാൻ സാധിച്ച ശാസ്ത്രജ്ഞൻ എന്ന നിലയ്ക്ക് അറിയപ്പെടാനാണ് താത്പര്യം. ഒരർഥത്തിൽ സമൂഹത്തോടുള്ള കടപ്പാട് നിവർത്തിക്കൽ കൂടിയാണത്. കാരണം, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണല്ലോ എനിക്ക് ശമ്പളം ലഭിക്കുന്നത്. 

ഇന്റർവ്യൂ അവസാനിപ്പിക്കും മുമ്പ് ഡോ.പത്മനാഭൻ ഇതുകൂടി പറഞ്ഞു: 

'എനിക്കൊരു അവാർഡ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണല്ലോ ഈ ആർട്ടിക്കിൾ വരുന്നത്. ഓർക്കുക, എന്നെപ്പോലുള്ള ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നത് അവാർഡുകൾക്ക് വേണ്ടിയല്ല. ഞങ്ങൾ എന്താണോ വർക്കുചെയ്യുന്നത്, അത് ആസ്വദിക്കുന്നു. അതാണ് ഏറ്റവും വലിയ പ്രതിഫലം. ഒരു കലാകാരൻ ചിത്രം വരയ്ക്കുംപോലെയോ, ഒരു നർത്തകൻ നൃത്തം വെയ്ക്കുന്നതു പോലെയോ, ഒരു ഗായകൻ പാട്ടുപാടും പോലെയോ ആണ് ഞങ്ങളുടെ ജോലി. പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തുന്നതിലെ നിർവൃതി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം. അതിന് ശേഷം ഇത്തരം അവാർഡൊക്കെ കിട്ടുന്നത്, തീർച്ചയായും സന്തോഷമുള്ള കാര്യമാണ്. 

ജോസഫ് ആന്റണി 

* 'Solutions of Scalar and Electromagnetic Wave Equations in the Metric of Gravitational and Electromagnetic Waves' (Pramana - J Phys 9, 371–384 (1977)) ആയിരുന്നു ഡോ.പത്മനാഭന്റെ ആദ്യപ്രബന്ധം. 

** ഒരു വ്യൂഹത്തിന് (system) ഒരേ അവസ്ഥയിൽ സുസ്ഥിരമായി തുടരാൻ ആവശ്യമായ ചരങ്ങളുടെ (variables) ഏറ്റവും കുറഞ്ഞ എണ്ണത്തിന് സാങ്കേതികമായി 'ഡിഗ്രീസ് ഓഫ് ഫ്രീഡം' ('degrees of freedom') എന്നു പറയുന്നു. 

# Gravity and the Quantum: Pedagogical Essays on Cosmology, Astrophysics, and Quantum Gravity (2017). Editors: Jasjeet Singh Bagla and Sunu Engineer. Springer. 

## പത്മനാഭനും മകൾ ഹംസയും ചേർന്ന് പ്രസിദ്ധീകരിച്ച പേപ്പർ:  T. Padmanabhan, Hamsa Padmanabhan. Cosmic Information, the Cosmological Constant and the Amplitude of primordial perturbations, Phys. Letts. B 773 (2017) 81 - 85. https://arxiv.org/abs/1703.06144

-----------

അവലംബം, കടപ്പാട്: 

1. ഡോ.താണു പത്മനാഭനുമായി നടത്തിയ ടെലഫോൺ ഇന്റർവ്യൂ. 

2. 'Prof. Padmanabhan: A Personal and Professional History' by Jasjeet Singh Bagla and Sunu Engineer. (Gravity and the Quantum: Pedagogical Essays on Cosmology, Astrophysics, and Quantum Gravity (2017) എന്ന ഗ്രന്ഥത്തിന്റെ ആദ്യ അധ്യായം). <https://www.iucaa.in/~paddy/biodata/bio60.pdf>


Friday, September 13, 2019

ജനിതകവിളകളെ ആര്‍ക്കാണ് പേടി - ഭാഗം രണ്ട്: ബിറ്റി പരുത്തിയും കര്‍ഷക ആത്മഹത്യയും

'ജനിതകവിളകള്‍: സത്യം മറ്റൊന്നാണോ?' എന്ന പേരില്‍, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നാലു ലക്കങ്ങളായി (2019 ഓഗസ്റ്റ് 4, 11, 18, 25) പ്രസിദ്ധീകരിച്ച പരമ്പരയുടെ അവസാനത്തെ രണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം.
 
ഇന്ത്യയിലെ ബിറ്റി പരുത്തി കര്‍ഷകന്‍. Pic Credit: Reuters

'When the facts change, I change my mind. What do you do sir?' പ്രശസ്ത ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോണ്‍ മെയ്‌നാര്‍ഡ് കീയിന്‍സ് (J.M. Keynes) പറഞ്ഞതെന്നു കരുതുന്ന വാക്യമാണിത്. വസ്തുതകള്‍ മാറുമ്പോള്‍ നിലപാടുകള്‍ മാറ്റണം, ശാസ്ത്രീയ ചിന്താഗതിയുടെ അടിസ്ഥാനമാണത്. ഈ വസ്തുത മുന്‍നിര്‍ത്തി ജിഎം വിരുദ്ധ ആക്ടിവിസ്റ്റുകളുടെ നിലപാടുകള്‍ പരിശോധിച്ചാല്‍ കൗതുകകരമായ ചില സംഗതികളിലേക്ക് നമ്മളെത്തും. 
-----------
ജനിതകപരിഷ്‌ക്കരണത്തിന്റെ അപകടസാധ്യതകളെപ്പറ്റി ആദ്യം മുന്നറിയിപ്പ് നല്‍കിയത് പരിസ്ഥിതി പ്രവര്‍ത്തകരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ അല്ല, ശാസ്ത്രസമൂഹമാണ്, 1974-ല്‍. ജനിതകശാസ്ത്രത്തില്‍ അന്നു ലഭ്യമായ അറിവുകള്‍ അടിസ്ഥാനമാക്കിയായിരുന്നു ആ മുന്നറിയിപ്പ്. 'പുനസംയോജിത ഡിഎന്‍എ (recombinant DNA) വിദ്യ' കണ്ടെത്തിയ സ്റ്റാന്‍ഫഡിലെ പോള്‍ ബര്‍ഗ് പോലുള്ളവരാണ് അപായമണി മുഴക്കിയത്.

ജനിതക പരിഷ്‌ക്കരണത്തിന് ഉപയോഗിക്കുന്ന സൂക്ഷ്മാണുക്കളില്‍ ചിലത് മനുഷ്യരില്‍ ക്യാന്‍സറുണ്ടാക്കുമോ? 1918-ല്‍ ആയിരങ്ങളുടെ മരണത്തിനിടയാക്കിയ മഹാമാരിയാണ് 'സ്പാനിഷ് ഫ്‌ളൂ'. അത്തരം പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളെ ആരെങ്കിലും ജിഎം വിദ്യ വഴി സൃഷ്ടിച്ച് മനുഷ്യസമൂഹത്തെ ഒറ്റിക്കൊടുക്കുമോ? ചില ജിഎം ജീവികള്‍ കണക്കല്ലാതെ പെരുകി, നിലവിലെ ജീവലോകത്തെ മാറ്റിമറിക്കാന്‍ ഇടയാക്കുമോ, എന്നിങ്ങനെയുള്ള ആശങ്കകളാണ് ശാസ്ത്രജ്ഞര്‍ പൊതുസമൂഹവുമായി പങ്കുവെച്ചത്. ജനിതക പരിഷ്‌ക്കരണം വഴി എന്താണ് സംഭവിക്കുക എന്നതായിരുന്നു പ്രധാന ആശങ്ക. അതു പങ്കുവെച്ചവരില്‍, ഡിഎന്‍എ തന്മാത്രയുടെ ഇരട്ടപ്പിരിയന്‍ ഘടന 1953-ല്‍ കണ്ടെത്തിയവരില്‍ ഒരാളായ ജെയിംസ് വാട്‌സണും ഉള്‍പ്പെട്ടു.

പോള്‍ ബര്‍ഗ്, ജെയിംസ് വാട്‌സണ്‍, ഹെര്‍ബര്‍ട്ട് ബോയര്‍, സ്റ്റാന്‍ലി കോഹന്‍ തുടങ്ങി നൂറിലേറെ വേഷകര്‍ ഒപ്പിട്ട 'Potential Biohazards of Recombinant DNA Molecules' എന്ന കത്ത് 1974-ല്‍ പുറത്തുവന്നു. 1975 ഫെബ്രുവരിയില്‍ കാലിഫോര്‍ണിയ തീരത്തെ അസിലോമര്‍ പട്ടണത്തില്‍ 140 ജനിതകഗവേഷകര്‍ യോഗം ചേര്‍ന്നു. ആപത്ക്കരമായ ഗവേഷണം നടത്തുമ്പോള്‍ കര്‍ക്കശമായ ജൈവസുരക്ഷാ നടപടികള്‍ കൈക്കൊള്ളാനും, സ്വന്തംനിലയ്ക്ക് കാര്യങ്ങള്‍ക്ക് പരിധിവെയ്ക്കാനും അവിടെ നടന്ന ചര്‍ച്ചകളില്‍ ധാരണയായി. ഗവേഷണങ്ങള്‍ക്ക് പരിധി വെയ്ക്കുക വഴി, സംഭവിച്ചേക്കാവുന്ന അപകടം ഒഴിവാക്കി മുന്നോട്ടുപോകാന്‍ ശാസ്ത്രജ്ഞര്‍ സാമൂഹിക ഉത്തരവാദിത്വം കാട്ടിയ അപൂര്‍വ്വം അവസരങ്ങളിലൊന്നായി അസിലോമര്‍ സമ്മേളനം മാറി.

അസിലോമര്‍ ഒരു തുടക്കമായിരുന്നു, നിയന്ത്രണങ്ങളുടെയും നിയമനിര്‍മാണങ്ങളുടെയും, ഒപ്പം ഒരിക്കലും തീരാത്ത ഉത്ക്കണ്ഠകളുടെയും!

പുനസംയോജിത ഡിഎന്‍എ അഥവാ സങ്കര ഡിഎന്‍എ സംബന്ധിച്ച ഗവേഷകരുടെ നിലപാടുകള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മാറി. പുതിയ കണ്ടെത്തലുകളാണ് അതിനു വഴിതെളിച്ചത്. ശാസ്ത്രത്തിന് ഇത്തരം സങ്കര ഡിഎന്‍എ പുതുമായാണെങ്കിലും, പ്രകൃതിയുടെ കാര്യം അങ്ങനെയല്ല എന്നു കണ്ടുപിടിക്കപ്പെട്ടു. ബാക്ടീരിയ ജീനുകള്‍ ചെടികളിലേക്ക് പ്രകൃതിദത്തമായി തന്നെ സന്നിവേശിപ്പിക്കപ്പെടുന്നു എന്നുള്ള മോണ്ടഗ്യു, ജോസഫ് ഷെല്‍ തുടങ്ങിയ ഗവേഷകരുടെ കണ്ടുപിടുത്തമാണ് കാര്യങ്ങള്‍ക്ക് ദിശാബോധം നല്‍കിയത്. മാത്രമല്ല, ജീനുകളുടെ പ്രവര്‍ത്തനങ്ങളും പ്രത്യേകതകളും കൂടുതല്‍ വെളിവാക്കപ്പെടുകയും ചെയ്തു. 

ജെയിംസ് വാട്‌സണ്‍. Pic Credit: NHGR Institute/Wikimedia Commons
1974-ല്‍ ഗവേഷകര്‍ വിശ്വസിച്ചത്, സങ്കര ഡിഎന്‍എ എന്നത് പ്രകൃതിയില്‍ ഒരിക്കലും നിലനിന്നിട്ടില്ലാത്ത സംഗതി എന്നാണ്. അതുമായി ബന്ധപ്പെട്ട് നമുക്കറിയാത്ത ഒട്ടേറെ അപകടസാധ്യതകള്‍ ഉണ്ടാകാം എന്നായിരുന്നു അവരുടെ ഉത്ക്കണ്ഠ. എന്നാല്‍, 1977 ആകുമ്പോഴേയ്ക്കും പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, വാട്‌സണ്‍ അടക്കമുള്ള ജനിതക ഗവേഷകരെല്ലാം തങ്ങളുടെ മുന്‍നിലപാടില്‍ നിന്ന് മാറി. പഴയ നിലപാടിന് വിരുദ്ധമായി, സങ്കര ഡിഎന്‍എ രൂപപ്പെടാന്‍ പാകത്തിലുള്ള ഡിഎന്‍എ കൈമാറ്റം പ്രകൃതിയില്‍ സാധാരണമാണെന്ന് കരുതുന്നതായി വാട്‌സണ്‍ എഴുതി.

പക്ഷേ, കാര്യങ്ങള്‍ അപ്പോഴേക്കും കൈവിട്ടു പോയിരുന്നു! അമേരിക്കയില്‍ 'പുനസംയോജിത ഡിഎന്‍എ' ഗവേഷണം നിയന്ത്രിക്കാന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്ന സമ്മര്‍ദ്ദം പൊതുജനങ്ങളില്‍ നിന്നും പരിസ്ഥിതി ഗ്രൂപ്പുകളില്‍ നിന്നും ഉയര്‍ന്നു. യു.എസ്.സെനറ്റര്‍ എഡ്വേര്‍ഡ് കെന്നഡി ഒരു ബില്ല് തന്നെ തയ്യാറാക്കി. നിയമം മറികടന്ന് ഇത്തരം ഗവേഷണം നടത്തുന്ന ഗവേഷകര്‍ക്ക് ദിവസം പതിനായിരം ഡോളര്‍ വീതം പിഴ ഈടാക്കാനുള്ള വ്യവസ്ഥ ബില്ലിലുണ്ടായിരുന്നു! അക്കാര്യത്തില്‍ ശാസ്ത്രസമൂഹം ശക്തിയായി പ്രതിഷേധിച്ചു. ബില്ല് പാസാക്കുന്നതിനെതിരെ 137 പ്രമുഖ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് തയ്യാറാക്കിയ മെമ്മോറാണ്ടം സമര്‍പ്പിക്കപ്പെട്ടു. കെന്നഡിയുടെ ബില്ലിന് സമാനമായ ഒന്ന് യു.എസ്. പ്രതിനിധിസഭയിലും അവതരിപ്പിക്കപ്പെട്ടു. ശാസ്ത്രസമൂഹത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ ബില്ലുകള്‍ പാസാക്കപ്പെട്ടില്ല. ഏതായാലും ജനിതകപരീക്ഷണങ്ങള്‍ക്ക് മേല്‍ കൂടുതല്‍ പിടിമുറുകും എന്നകാര്യം ഉറപ്പായിരുന്നു.

അങ്ങനെ സംഭവബഹുലമായ സമയത്താണ് ജെറേമി റിഫ്കിന്‍ (Jeremy Rifkin) എന്ന ആക്ടിവിസ്റ്റിന്റെ രംഗപ്രവേശം. 1977 മാര്‍ച്ച് ഏഴിന് 'അമേരിക്കന്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ന്റെ യോഗവേദിയിലേയ്ക്ക് നടന്ന പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയായായിരുന്നു റിഫ്കിന്റെ നാടകീയമായ രംഗപ്രവേശം. റിഫ്കിന്റെ നേതൃത്വത്തിലുള്ള 'പീപ്പിള്‍സ് ബിസിനസ് കമ്മീഷന്‍' ആണ് പ്രകടനം സംഘടിപ്പിച്ചത്. അന്നവിടെ നടത്തിയ പ്രസംഗത്തില്‍ റിഫ്കിന്‍ പറഞ്ഞു: 'മനുഷ്യവര്‍ഗ്ഗം ഇതുവരെ നേരിടാത്ത തരത്തിലുള്ള ഒന്നാണ് ഇവിടുത്തെ യഥാര്‍ഥ പ്രശ്‌നം. നിങ്ങള്‍ക്ക് അതറിയാം, എനിക്കും അറിയാം. പുനസംയോജിത ഡിഎന്‍എ യുടെ കണ്ടുപിടുത്തം വഴി ജീവന്റെ രഹസ്യമാണ് ശാസ്ത്രജ്ഞര്‍ തുറന്നിരിക്കുന്നത്. ഇതോടെ, ഇനിയിത് സമയത്തിന്റെ പ്രശ്‌നം മാത്രമാണ്-അഞ്ചു വര്‍ഷം, പതിനഞ്ചുവര്‍ഷം, ഇരുപത്തിയഞ്ചു വര്‍ഷം-സങ്കര ഡിഎന്‍എ ഗവേഷണം വഴി ബയോളജിസ്റ്റുകള്‍ പുതിയ സസ്യങ്ങളെയും പുതിയ ജീവികളെയും ജനിതകമായി മാറ്റം വരുത്തിയ മനുഷ്യരെയും ഭൂമിയില്‍ സൃഷ്ടിക്കാന്‍ പോകുകയാണ്'.

അതേ വര്‍ഷം തന്നെ 'ഹൂ ഷുഡ് പ്ലേ ഗോഡ്' (Who Should Play God - 1977) എന്ന ഗ്രന്ഥവും റിഫ്കിന്‍ പ്രസിദ്ധീകരിച്ചു. ജനിതക എന്‍ജിനിയറിങിനെ എതിര്‍ക്കാന്‍ പില്‍ക്കാല പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് വേണ്ട ഭാവനാത്മകമായ വിഭവങ്ങള്‍ മുഴുവന്‍ ആ ഗ്രന്ഥത്തിലുണ്ടായിരുന്നു. പുസ്തകം പ്രവചനരൂപത്തിലാണ് അവസാനിക്കുന്നത്. 'നിലവിലെ രീതിയില്‍ തുടരാന്‍ ജനിതക എന്‍ജിനിയറിങിനെ അനുവദിച്ചാല്‍, ഹോമോ സാപ്പിയന്‍സിന് ഇനി അഞ്ചോ ആറോ തലമുറ മാത്രമേ നിലനില്‍പ്പുണ്ടാകൂ. അപ്പോഴേക്കും ജനിതക എന്‍ജിനിയറിങ് വഴി സൃഷ്ടിച്ചെടുത്ത പുതിയ ജീവിവര്‍ഗ്ഗം ആധിപത്യം സ്ഥാപിക്കും. നമ്മുടെ ചില ഗുണങ്ങളൊക്കെ അവയ്ക്കുണ്ടാകാം, എങ്കിലും നമ്മുടെ അടുത്ത ജനിതക ബന്ധുക്കളായ പ്രൈമേറ്റുകളുമായി നമുക്കുള്ളത്ര അന്തരം പുതിയ ജീവികള്‍ക്കും മനുഷ്യനും തമ്മിലുണ്ടാകും'. 

ജെറേമി റിഫ്കിന്‍, ജിഎം വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിട്ടയാള്‍. Pic Credit: The Global Journal
ജിഎം വിരുദ്ധ സമരങ്ങളുടെ തുടക്കം തേടിപ്പോയാല്‍, റിഫ്കിന്റെ നേതൃത്വത്തില്‍ നടന്ന 1977 മാര്‍ച്ച് ഏഴിലെ ആ പ്രതിഷേധ പ്രകടനത്തില്‍ എത്താനാകുമെന്ന് മാര്‍ക് ലൈനാസ് എഴുതുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ റിഫ്കിന്‍ ജിഎം ടെക്‌നോളജിക്കെതിരായി നിലപാട് ശക്തിപ്പെടുത്തി. കൂടുതല്‍ സംഘടനകളെ അതിലേക്ക് ആകര്‍ഷിച്ചു. 'പീപ്പിള്‍സ് ബിസിനസ് കമ്മീഷന്‍' എന്നത് 1985 ആകുമ്പോഴേയ്ക്കും 'ഫൗണ്ടേഷന്‍ ഫോര്‍ എക്കണോമിക്കല്‍ ട്രെന്‍ഡ്‌സ്' ആയി. ജിഎം കേസുകള്‍ ഏറ്റെടുത്തു നടത്താന്‍ റിഫ്കിന്റെ സ്ഥാപനം മുന്നോട്ടുവന്നു. 1980-കളിലും തൊണ്ണൂറുകളിലും യു.എസില്‍ ജിഎം ഉത്പന്നങ്ങള്‍ക്കെതിരെ കോര്‍പ്പറേറ്റ് തലത്തില്‍ നടന്ന നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കിയത് റിഫ്കിന്റെ സ്ഥാപനമായിരുന്നു.

റിഫ്കിന്റെ ചുറ്റുമുണ്ടായിരുന്നവരാണ്, പില്‍ക്കാലത്ത് ജിഎം വിരുദ്ധക്യാമ്പയ്‌നുകളുടെ നേതാക്കളായി വളര്‍ന്നത്. ശരിക്കുമൊരു പ്രസ്ഥാനത്തെ സൃഷ്ടിക്കുകയായിരുന്നു റിഫ്കിന്‍ എന്നു സാരം. ഗ്രീന്‍പീസിനെ ജിഎം സമരമുഖത്തേക്ക് എത്തിച്ചത് അദ്ദേഹമാണ്, 1986-ലായിരുന്നു അത്. പത്തുവര്‍ഷം കഴിഞ്ഞ് 1996-ല്‍ 'ഫ്രണ്ട്‌സ് ഓഫ് എര്‍ത്ത്' എന്ന പരിസ്ഥിതി സംഘടനയും ജിഎം വിരുദ്ധ ചേരിയില്‍ എത്തി.

ജനിതക എന്‍ജിനിയറിങിന്റെ കാര്യത്തില്‍ ശാസ്ത്രലോകം ഏറെ മുന്നേറി. എന്നാല്‍, ജിഎം വിരുദ്ധ ആക്ടിവിസ്റ്റുകള്‍ 1974-ല്‍ തന്നെ നിന്നു! 1974-ല്‍ ശാസ്ത്രസമൂഹം ഉന്നയിച്ച ആശങ്കകള്‍ ഭാവനാത്മകമായി പരിഷ്‌ക്കരിച്ച് ഭയത്തിന്റെ മേമ്പൊടി ചേര്‍ക്കുകയാണ് റിഫ്കിനെ പോലുള്ളവര്‍ ചെയ്തത്. 1974-ലേത് തെറ്റായ കണക്കുകൂട്ടലായിരുന്നു എന്ന് വാട്‌സനെ പോലുള്ള ശാസ്ത്രജ്ഞര്‍ പരിതപിക്കുന്ന സമയത്ത്, ആക്ടിവിസ്റ്റുകള്‍ ആ തെറ്റായ കണക്കുകൂട്ടലുകള്‍ക്ക് മജ്ജയും മാംസവും നല്‍കി, ജിഎം ഗവേഷണം മേരിഷെല്ലിയുടെ വിഖ്യാതസൃഷ്ടിയായ 'ഫ്രാങ്കെന്‍സ്റ്റീന്‍' പോലെയാണെന്ന് സങ്കല്‍പ്പിക്കുകയായിരുന്നു!

'അഡ്വാന്‍സ്ഡ് ജനറ്റിക് സിസ്റ്റംസ്' എന്ന അമേരിക്കന്‍ ബയോടെക് കമ്പനിയുടെ ഒരു ജിഎം ബാക്ടീരിയ പരീക്ഷണം റിഫ്കിന്റെ ഹര്‍ജി മൂലം തടസ്സപ്പെട്ടിരുന്നു. പരീക്ഷണം പുനരാരംഭിക്കാന്‍ 1987-ല്‍ കോടതി അനുമതി നല്‍കി. കൃഷിയിടങ്ങളില്‍ സ്‌പ്രേ ചെയ്യാനുദ്ദേശിച്ച് രൂപംനല്‍കിയ ജിഎം ബാക്ടീരിയയ്ക്ക് 'ഫ്രോസ്റ്റ്ബാന്‍' (Frostban) എന്നായിരുന്നു പേര്. അതിന്റെ പരീക്ഷണം നടന്ന ഒരു കൃഷിയിടം, 'എര്‍ത്ത്ഫസ്റ്റ്!' (EarthFirst!) എന്ന പരിസ്ഥിതി സംഘടനയുടെ പ്രവര്‍ത്തകര്‍ രാത്രിയില്‍ നശിപ്പിച്ചു. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം, ജിഎം പരീക്ഷണം നടക്കുന്ന ഒരു കൃഷിയിടം നശിപ്പിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. സമാന്തരമായി, ജിഎം ഉരുളക്കിഴങ്ങ് പരീക്ഷണം നടന്ന കൃഷിയിടവും നശിപ്പിക്കപ്പെട്ടു. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, കൃഷിക്ക് അത് ഗുണം ചെയ്യുമെന്ന് തെളിഞ്ഞിട്ടും ആക്ടിവിസ്റ്റുകളുടെ എതിര്‍പ്പു മൂലം ഫ്രോസ്റ്റ്ബാന്‍ വിപണിയിലെത്തിയില്ല.

ജനിതക പരിഷ്‌ക്കരണം വഴി രൂപപ്പെടുത്തിയ ഒരു ഉത്പന്നം, പരീക്ഷണഘട്ടം താണ്ടിയാല്‍ മാത്രം പോര എന്നുവന്നു. വര്‍ഷങ്ങളോളം നീളുന്ന നിയമനടപടി ഉറപ്പായിരുന്നു. സ്വാഭാവികമായും ഉത്പന്നത്തിന്റെ ചെലവ് ഭീമമായി വര്‍ധിക്കും. കോടതി അനുകൂലമായി വിധിച്ചാലും, ജിഎം വിരുദ്ധര്‍ അതു തടയാന്‍ ശ്രമിക്കും. പരിസ്ഥിതി സംഘടനകളുടെ സമ്മര്‍ദ്ദം മൂലം സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റും ആ ഉത്പന്നം വില്‍ക്കാന്‍ തയ്യാറായില്ലെന്നും വരും. അങ്ങനെ ജിഎം ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഒരു റിസ്‌ക് കൂടി ചേര്‍ക്കപ്പെട്ടു; പൊതുജനത്തിന്റെ തിരസ്‌ക്കരണം!

ലോകത്ത് ആദ്യമായി വിപണിയിലെത്തിയ ജിഎം ഭക്ഷ്യഉത്പന്നത്തിന്റെ ഉദാഹരണം നോക്കുക. 'കാള്‍ജീന്‍' (Calgene) എന്ന യു.എസ്.കമ്പനി 1994 മെയ് മാസത്തില്‍ അവതരിപ്പിച്ച 'Flavr Savr' എന്ന ജിഎം തക്കാളിയായിരുന്നു അത്. എളുപ്പത്തില്‍ ചീഞ്ഞുപോകാതെ, ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കാനും മികച്ച രുചി കിട്ടാനും പാകത്തില്‍ ജനിതക പരിഷ്‌ക്കരണം നടത്തിയതായിരുന്നു അത്. 

വിപണിയിലെത്തിയ ആദ്യ ജിഎം വിളയായ Flavr Savr തക്കാളി
എന്തു വിലകൊടുത്തും ആ ഉത്പന്നം തടയാന്‍ റിഫ്കിന്‍ തീരുമാനിച്ചു. ഒരു ജിഎം ഭക്ഷ്യവസ്തുവും അമേരിക്കയിലോ യൂറോപ്പിലോ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് റിഫ്കിന്‍ പ്രഖ്യാപിച്ചിരുന്നു. 'തക്കാളിയുടെ രുചിയുടെ പേരില്‍ സ്വന്തം ആരോഗ്യവും കുട്ടികളുടെ ആരോഗ്യവും നിങ്ങള്‍ അപകടപ്പെടുത്തുകയാണ്', പുതിയ തക്കാളിയെപ്പറ്റി റിഫ്കിന്‍ പറഞ്ഞു. തന്റെ ഫൗണ്ടേഷനു കീഴില്‍ പുതിയതായി ആരംഭിച്ച 'പ്യുവര്‍ ഫുഡ് കാമ്പയിന്‍' വഴിയായിരുന്നു റിഫ്കിന്റെ പ്രചാരണം. എല്ലാ ഭക്ഷ്യസുരക്ഷാ, ജൈവസുരക്ഷാ ടെസ്റ്റുകളും കടന്നു വന്നതാകയാല്‍, ആ തക്കാളിക്കെതിരെ കോടതിയെ സമീപിച്ചിട്ട് ഫലമുണ്ടായില്ല. സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറണ്ട് ശൃംഖലകളും ആ തക്കാളി തിരസ്‌ക്കരിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ക്യാമ്പയിനായിരുന്നു അടുത്ത ആയുധം. ആയിരക്കണക്കിന് റെസ്റ്റോറണ്ട് ഷെഫുകളെ പ്യുവര്‍ ഫുഡ് കാമ്പയിന്‍ പ്രവര്‍ത്തകര്‍ അതിനായി പ്രേരിപ്പിച്ചു. ഒരു ലക്ഷത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഈ തക്കാളിയുടെ ദോഷഫലങ്ങളെപ്പറ്റിയുള്ള ലഘുലേഖകള്‍ അയച്ചുകൊടുത്തു. യൂറോപ്പിലും പ്രചാരണം ശക്തമായി നടന്നു. ഒടുവില്‍ 1999 ആയപ്പോഴേക്കും 'Flavr Savr' വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി!

റിഫ്കിന്റെ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട്, 1985-ല്‍ പ്രശസ്ത പരിണാമശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ജെയ് ഗൂള്‍ഡ് (Stephen Jay Gould) പ്രസിദ്ധീകരിച്ച ലേഖനം ('Integrity and Mr Rifkin') ശ്രദ്ധേയമാണ്. ജനിതക എന്‍ജിനിയറിങുമായി ബന്ധപ്പെട്ട യഥാര്‍ഥ ആശങ്കകള്‍ പറയുന്നതിന് പകരം, ശാസ്ത്രഗവേഷണത്തിനും മാനവികതയ്ക്കും എതിര്‍നില്‍ക്കുന്ന തീവ്രവാദമാണ് റിഫ്കിന്റെ വാദങ്ങളില്‍ പ്രകടമാകുന്നതെന്ന് ഗൂള്‍ഡ് പറഞ്ഞു. ഭാവിയിലൊരു ഹിറ്റ്‌ലര്‍ മര്യാദയുടെ അതിരുകള്‍ ലംഘിച്ച് ആ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്‌തേക്കാം എന്ന ന്യായം പറഞ്ഞ് നമ്മള്‍ എന്തിന് ജനിതക എന്‍ജിനിയറിങ് പാടെ നിരസിക്കണം. ഷേക്‌സ്പിയര്‍ കൃതികള്‍ അച്ചടിച്ച അതേ സാങ്കേതികവിദ്യ കൊണ്ടാണ് 'Mein Kampf' (ഹിറ്റ്‌ലറുടെ ആത്മകഥ) പുറത്തിറക്കിയതും എന്നതുകൊണ്ട് പ്രിന്റിങ് വിദ്യ നിയമവിരുദ്ധമാക്കണം എന്നു വാദിക്കും പോലെയാണത്. ഒരു ബാക്ടീരിയ ജീന്‍ വഴി, ഒരു പ്രധാന ഭക്ഷ്യവിളയെ രോഗമുക്തമാക്കാനോ, ശൈത്യത്തെ അതിജീവിക്കാന്‍ പാകത്തിലാക്കാനോ സാധിക്കുമെങ്കില്‍, ആളുകള്‍ കടുത്ത പോഷകക്കുറവ് അനുഭവിക്കുന്ന ലോകത്ത് അത് ചെയ്യാതിരിക്കണോ-ഗൂള്‍ഡ് ചോദിച്ചു. 

സ്റ്റീഫന്‍ ജെയ് ഗൂള്‍ഡ്

യഥാര്‍ഥ വസ്തുതകളുടെ വെളിച്ചത്തില്‍ ശാസ്ത്രജ്ഞര്‍ ഉന്നയിച്ച ഇത്തരം ചോദ്യങ്ങള്‍ക്ക് ആരും ചെവിക്കൊടുത്തില്ല. മാധ്യമങ്ങളും പൊതുജനങ്ങളും അതു കേള്‍ക്കാന്‍ ക്ഷമ കാട്ടിയില്ല എന്നതാണ് വാസ്തവം.

ബയോടെക്‌നോളജി സംബന്ധിച്ച ചര്‍ച്ചകളും വിവാദങ്ങളും മുറുകിയതോടെ, കളിക്കളത്തിലേക്ക് വന്‍തോതില്‍ ഫണ്ട് എത്താന്‍ തുടങ്ങി. 1997-ല്‍ യുഎസ് ആസ്ഥാനമാക്കി നിലവില്‍ വന്ന 'ഫണ്ടേഴ്‌സ് വര്‍ക്കിങ് ഗ്രൂപ്പ് ഓണ്‍ ബയോടെക്‌നോളജി' മാത്രം മൂന്നുവര്‍ഷം കൊണ്ട് ജിഎം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷം ഡോളര്‍ സമാഹരിച്ച് നല്‍കി. എന്നാല്‍, നൊവാര്‍ട്ടിസ്, മൊന്‍സാന്റോ തുടങ്ങിയ ഭീമന്‍ കോര്‍പ്പറേറ്റുകള്‍ പ്രതിവര്‍ഷം ജിഎം പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഫണ്ടുമായി താരതമ്യം ചെയ്താല്‍ ഇത് ചെറിയ തുക മാത്രമായിരുന്നു.

പഠനങ്ങളും വിവാദവും

ജിഎം വിരുദ്ധ പ്രവര്‍ത്തകനും ഫ്രഞ്ച് മോളിക്യുലാര്‍ ബയോളജിസ്റ്റുമായ ജില്‍-എറിക് സറാലിനി (Gilles-Eric Seralini) ഒരു പഠനറിപ്പോര്‍ട്ട് 2012 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ചു. റൗണ്ടപ്പ് ചോളം തിന്നുന്ന എലികളെ രണ്ടുവര്‍ഷം നിരീക്ഷിച്ചുള്ള പഠനം 'ഫുഡ് ആന്‍ഡ് ടോക്‌സിക്കോളജി' ജേര്‍ണലിലാണ് വന്നത്. ജനിതക ചോളം കഴിച്ച എലികളില്‍ ട്യൂമറുകള്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടു എന്നായിരുന്നു പഠനത്തിലെ നിഗമനം. ശാസ്ത്രസമൂഹത്തില്‍ അത് വലിയ വിവാദം സൃഷ്ടിച്ചു. മറ്റ് വിദഗ്ധരും ശാസ്ത്രസംഘങ്ങളും അവലോകനം ചെയ്തപ്പോള്‍ സറാലിനിയുടെ പഠനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് തെറ്റായിട്ടാണെന്നും, അതിനാല്‍ ആ നിഗമനത്തിന് സാധൂകരണമില്ലെന്നും കണ്ടു. അതിനെ തുടര്‍ന്ന് 2013-ല്‍ ജേര്‍ണല്‍ ആ പഠനറിപ്പോര്‍ട്ട് പിന്‍വലിച്ചു. സറാലിനി അതുകൊണ്ട് പിന്‍മാറിയില്ല.  ഭേദഗതി വരുത്തിയ റിപ്പോര്‍ട്ട് പിയര്‍-റിവ്യൂ ചെയ്യാതെ 'എന്‍വിരോണ്‍മെന്റല്‍ സയന്‍സസ് യൂറോപ്പ്' എന്ന ജേര്‍ണലില്‍ 2014-ജൂണില്‍ പ്രസിദ്ധീകരിച്ചു.

'ഗ്ലൈഫോസേറ്റ്' (glyphosate) ആണല്ലോ റൗണ്ടപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന കളനാശിനി. ഗ്ലൈഫോസേറ്റിനെ സംബന്ധിച്ച ഒരു അവലോകന പ്രബന്ധം 2015 ജൂലായില്‍ 'ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍' (International Agency for Research on Cancer) പുറത്തിറക്കി. അതിലൊരു ഭാഗത്ത് 2014-ലെ സറാലിനിയുടെ പഠനറിപ്പോര്‍ട്ടിന്റെ വിലയിരുത്തലുണ്ട്. സറാലിനിയുടെ പഠനം, റൗണ്ടപ്പ് ചോളം കഴിച്ചാല്‍ എലികളില്‍ ട്യൂമറുകള്‍ വര്‍ധിക്കുമെന്ന നിഗമനത്തിലെത്താന്‍ 'അപര്യാപ്തം' എന്നാണ് ഏജന്‍സി വിലയിരുത്തിയത്!

ജില്‍-എറിക് സറാലിനി
സറാലിനിയുടെ റിപ്പോര്‍ട്ടിന് മുമ്പ്, ജിഎം വിളകള്‍ സംബന്ധിച്ചുണ്ടായ വിവാദമാണ് മൊണാര്‍ക്ക് ചിത്രശലഭങ്ങളുമായി (Monarch Butterfly) ബന്ധപ്പെട്ടത്. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കു നിന്ന് തെക്കോട്ട് എല്ലാവര്‍ഷവും കൂട്ടത്തോടെ ഈ ചിത്രശലഭങ്ങള്‍ നടത്തുന്ന ദേശാടനം പ്രസിദ്ധമാണ്. ദേശാടനത്തിനിടെ, യു.എസിലെ കൃഷിയിടങ്ങളില്‍ നിന്ന് ബിറ്റി ചോളത്തിന്റെ പൂമ്പൊടി കഴിച്ച് മൊണാര്‍ക്ക് ശലഭങ്ങള്‍ ചത്തുവീഴുന്നു എന്ന പഠനറിപ്പോര്‍ട്ട് ലോകമെങ്ങും ജിഎം വിദ്യകളെ കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചു. കീടങ്ങള്‍ക്ക് മരണക്കെണിയാകും പോലെ, ബിറ്റി ചോളം ചിത്രശലഭങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നു എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, പിന്നീട് നടന്ന വിപുലമായ പഠനങ്ങള്‍ ആ കണ്ടെത്തലിനെ പിന്തുണച്ചില്ല.

'മില്‍ക്ക് വീഡ്' (Milkweed) എന്നൊരു കളയുണ്ട്, ചോളപ്പാടങ്ങളില്‍ വളരുന്നത്. മില്‍ക്ക് വീഡിന് മൊണാര്‍ക്ക് ശലഭങ്ങളുടെ നിലനില്‍പ്പില്‍ വലിയ പങ്കുണ്ട്. ശലഭങ്ങള്‍ മുട്ടയിടുന്നത് ആ സസ്യത്തിലാണ്, മുട്ടവിരിഞ്ഞു വരുന്ന ചിത്രശലഭ പുഴുക്കളുടെ ഭക്ഷണം മില്‍ക്ക് വീഡാണ്. ജിഎം ചോളവും സോയാബീനും കൃഷിചെയ്യുന്ന പ്രദേശങ്ങളില്‍ ഈ കള കുറവായിരിക്കും. അതാണ്, ശലഭങ്ങള്‍ക്ക് പാരയായതെന്ന് പിന്നീടു നടന്ന പഠനങ്ങളില്‍ വ്യക്തമായി.

മൊണാര്‍ക്ക് ശലഭങ്ങളുടെ അംഗസംഖ്യയില്‍ കുറവുണ്ടാക്കുന്ന ഒട്ടേറെ ഘടകങ്ങളില്‍-അവ കുടിയേറുന്ന മെക്‌സിക്കോയിലെ വനനാശവും കാലാവസ്ഥാ മാറ്റങ്ങളും ഉള്‍പ്പടെ-ഒന്നു മാത്രമാണ് മില്‍ക്ക് വീഡിന്റെ കുറവ്. അടുത്തയിടെ പുറത്തുവന്ന ഒരു പഠനം (PNAS, Feb 19, 2019) പറയുന്നത്, അമേരിക്കയില്‍ ജിഎം വിളകള്‍ കൃഷിചെയ്തു തുടങ്ങുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, 1950-കളില്‍ തന്നെ മില്‍ക്ക് വീഡിന്റെയും മൊണാര്‍ക്ക് ശലഭങ്ങളുടെയും കുറവ് കണ്ടുതുടങ്ങി എന്നാണ്. 

മൊണാര്‍ക് ശലഭവും മില്‍ക്ക് വീഡും. Pic Credit:  Tom Koerner, USFWS
ജിഎം വിളകളെ വില്ലനാക്കുന്നതാണ് മൊണാര്‍ക്ക് ശലഭങ്ങളെപ്പറ്റിയുള്ള പഠനം. ആ പഠനം തിരസ്‌ക്കരിക്കപ്പെട്ടെങ്കിലും, അതുകൊണ്ടൊരു ഗുണമുണ്ടായി. മില്‍ക്ക് വീഡിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കാന്‍ അത് സഹായിച്ചു. വടക്കേ അമേരിക്കയിലെ കര്‍ഷകരുടെ പങ്കാളിത്തത്തോടെ 'Monarch Butterfly Habitat Exchange' എന്നൊരു പ്രോഗ്രാം ആരംഭിക്കാന്‍ 'എണ്‍വിരോണ്‍മെന്റ് ഡിഫെന്‍സ് ഫണ്ടി'നെ (EDF) പ്രേരിപ്പിച്ചത് അതാണ്. മൊണാര്‍ക് ചിത്രശലഭങ്ങളുടെ ആ മഹാദേശാടനത്തെ സഹായിക്കാന്‍ കര്‍ഷകരെ പ്രാപ്തമാക്കുകയാണ് ഈ പ്രോഗ്രാം ചെയ്യുന്നത്. അമേരിക്കയിലെ കര്‍ഷകര്‍ക്കിപ്പോള്‍ കൃഷിയിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണമുണ്ട്-കളകള്‍ നിയന്ത്രിക്കാനും കൃഷി സംരക്ഷക്കാനും. ഒപ്പം മൊണാര്‍ക്ക് ശലഭങ്ങളുടെ നിലനില്‍പ്പിനെ സഹായിക്കാനും അവര്‍ക്ക് കഴിയുന്നു.

കര്‍ഷക ആത്മഹത്യ-സത്യവും മിഥ്യയും


എന്തുകൊണ്ട് മൊന്‍സാന്റോയുടെ ബിറ്റി പരുത്തി കൃഷിചെയ്യുന്ന ഇന്ത്യന്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു? ഇതിന്റെ യാഥാര്‍ഥ്യം എന്താണ്?

മൊന്‍സാന്റോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നായിരുന്നു, ഇന്ത്യയില്‍ പതിനായിരക്കണക്കിന് പരുത്തി കര്‍ഷകരുടെ ആത്മഹത്യക്ക് കാരണം ആ കമ്പനിയാണ് എന്നകാര്യം. മാധ്യമ റിപ്പോര്‍ട്ടുകള്‍ വഴിയും, അവാര്‍ഡ് നേടിയ ഡോക്യുമെന്ററി ചിത്രങ്ങള്‍ വഴിയും ബിറ്റി പരുത്തി ഇന്ത്യന്‍ കര്‍ഷകന് കൊലക്കയറായ കാര്യം പ്രചരിപ്പിക്കപ്പെട്ടു. ഈ പ്രശ്‌നം ലോകമെങ്ങുമുള്ള ജിഎം വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് വലിയ ധാര്‍മിക പിന്‍ബലം നല്‍കി. തങ്ങള്‍ പോരാടുന്നത് സാധുക്കളായ കര്‍ഷകര്‍ക്ക് വേണ്ടിയാണെന്ന ചിന്തയും ആത്മസംതൃപ്തിയും അവരെ മുന്നോട്ടു പോകാന്‍ പ്രചോദിപ്പിച്ചു.

2008-ല്‍ ബ്രിട്ടനിലെ 'ഡെയ്‌ലി മെയില്‍' പത്രം ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ തലവാചകം ഇങ്ങനെ ആയിരുന്നു-'ജിഎം വംശഹത്യ: ജനിതകവിളകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ജീവനൊടുക്കുന്നത് ആയിരക്കണക്കിന് ഇന്ത്യന്‍ കര്‍ഷകര്‍'. കര്‍ഷക ആത്മഹത്യ കൂടുതലായി നടന്ന മഹാരാഷ്ട്രയിലെ കാര്‍ഷികമേഖല സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്. ബാധ്യതകളും ബാങ്ക് ലോണുകളും തീര്‍ക്കാന്‍ കെല്‍പ്പില്ലാതെ കീടനാശിനി കഴിച്ച് ജീവനൊടുക്കിയ കര്‍ഷകരുടെ കഥയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചത്. 2011-ലിറങ്ങിയ 'ബിറ്റര്‍ സ്വീഡ്‌സ്' (Bitter Seeds) എന്ന ഡോക്യുമെന്ററി കൈകാര്യം ചെയ്ത വിഷയവും കര്‍ഷക ആത്മഹത്യ തന്നെ. 'ഓരോ 30 മിനിറ്റിലും ഒരു ഇന്ത്യന്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു'-ഡോക്യുമെന്ററി പറയുന്നു. ലോകമെമ്പാടും നൂറിലേറെ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ആ ഡോക്യുമെന്ററിക്ക് 'ഗ്ലോബല്‍ ജസ്റ്റിസ് അവാര്‍ഡ്' ലഭിച്ചു. വിവിധ രാജ്യങ്ങളിലെ ഡസണ്‍ കണക്കിന് ടിവി ചാനലുകള്‍ ഡോക്യുമെന്ററി സംപ്രേക്ഷേപണം ചെയ്തു. ഡോക്യുമെന്ററിയുടെ വെബ്ബ്‌സൈറ്റില്‍ പറയുന്നത് ലൈനാസ് ഉദ്ധരിക്കുന്നു: ജിഎം വിത്തുകള്‍ വളരെ ചെലവേറിയതാണ്, കര്‍ഷകര്‍ കൂടുതല്‍ രാസവളങ്ങളും കീടനാശിനികളും വാങ്ങേണ്ടി വരുന്നു. ഓരോ സീസണിലും ഇത് ആവര്‍ത്തിക്കുന്നു.

ഒരുപക്ഷേ, മൊന്‍സാന്റോയ്‌ക്കെതിരെ ഉയര്‍ന്ന ഏറ്റവും കരുത്തുള്ള ശബ്ദം ഇന്ത്യന്‍ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവയുടേതാണ്. ജിഎം വിളകള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിലെ നായിക ആയി 2014-ല്‍ 'ന്യൂയോര്‍ക്കര്‍' മാഗസിന്‍ വന്ദന ശിവയെ വിശേഷിപ്പിച്ചു. 2016-ല്‍ തന്റെ വെബ്ബ്‌സൈറ്റില്‍ വന്ദന ശിവ പ്രസിദ്ധീകരിച്ച 'Monsanto vs Indian Farmers' എന്ന അവലോകനത്തില്‍ പറയുന്നത്, സ്വാഭാവിക പരുത്തിവിത്തുകള്‍ ഇന്ത്യന്‍ കര്‍ഷകരുടെ പക്കല്‍ നിന്ന് ബലമായി അപഹരിച്ച ശേഷം, താങ്ങാന്‍ പറ്റാത്ത വിലയുള്ള ജിഎം വിത്തുകള്‍ മൊന്‍സാന്റോ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു എന്നാണ്. കടക്കെണിയും വിളനാശവും മൂലം മൂന്നുലക്ഷം പരുത്തി കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അതില്‍ 84 ശതമാനവും മൊന്‍സാന്റോയുടെ ബിറ്റി പരുത്തിയുടെ നേരിട്ടുള്ള ഇരകളാണ്. മൊന്‍സാന്റോ നടത്തിയ 'വംശഹത്യ' (genocide) ആണിത്-വന്ദന ശിവ ആരോപിക്കുന്നു.

ജിഎം വിരുദ്ധരും മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിച്ച ഈ കഥയില്‍ വിട്ടുപോയ ചില കണ്ണികളുള്ള കാര്യം ലൈനാസ് ചൂണ്ടിക്കാട്ടുന്നു. പരുത്തിച്ചെടികളെ മുഖ്യമായും ബാധിക്കുന്നത് 'കോട്ടണ്‍ ബോള്‍വേം' (cotton bollworm) എന്ന കീടമാണ്. അവയെ ചെറുക്കുന്ന ഒരു ബാക്ടീരിയല്‍ ജീന്‍ ബിറ്റി പരുത്തിയിലുണ്ട്. 'ബാസിലസ് തുറിഞ്ചിയേന്‍സിസ്' (Bt) എന്ന ബാക്ടീരിയയില്‍ നിന്നുള്ള ജീനാണത്. അതിനാല്‍, കീടബാധയെ ബിറ്റി പരുത്തിക്ക് ഒരു പരിധി വരെ ബാഹ്യസഹായമില്ലാതെ ചെറുക്കാന്‍ കഴിയും. ഇതിനര്‍ഥം, ബിറ്റി പരുത്തി കൃഷിചെയ്യുന്നിടത്ത് പരമ്പരാഗതമായി വേണ്ടതിലും എത്രയോ കുറച്ചു മാത്രം കീടനാശിനി മതി എന്നാണ്. സാധാരണ പരുത്തി കൃഷിചെയ്യുമ്പോള്‍ വേണ്ടതുപോലെ, കീടങ്ങളെ ചെറുക്കാന്‍ വന്‍തോതില്‍ ആവര്‍ത്തിച്ചുള്ള കീടനാശിനി പ്രയോഗം ആവശ്യമില്ല. അപ്പോള്‍, പ്രചരിപ്പിക്കപ്പെടും പോലെ കര്‍ഷകര്‍ കൂടുതല്‍ കീടനാശിനി വാങ്ങേണ്ടി വരുന്നത് ഏതു വകുപ്പില്‍?

ഒന്നോ രണ്ടോ തവണ ആര്‍ക്കും അബദ്ധം പറ്റാം. എന്നാല്‍, വര്‍ഷങ്ങളോളം ഒരേ അബദ്ധം പറ്റാന്‍ പാടുണ്ടോ? ഇല്ല. അങ്ങനെയെങ്കില്‍, ഇത്രയും നഷ്ടംവരുത്തുന്ന, തങ്ങളെ ആത്മഹത്യയിലേക്കു പോലും തള്ളിവിടുന്ന, ബിറ്റി പരുത്തി വിത്തുകള്‍ വര്‍ഷംതോറും വാങ്ങി കര്‍ഷകര്‍ കൃഷിയിറക്കുന്നത് എന്തുകൊണ്ട്? ഇതിന് നല്‍കപ്പെടുന്ന വിശദീകരണം ഇതാണ്: മൊന്‍സാന്റോയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സെയില്‍സ്മാന്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 'മാന്ത്രികവിത്തുകള്‍' എന്ന പേരില്‍ കര്‍ഷകര്‍ക്ക് മേല്‍ പ്രേരണ ചെലുത്തുന്നു!

ഇന്ത്യയില്‍ ബിറ്റി പരുത്തി ആദ്യമായി അവതരിപ്പിക്കുന്നത് 2002-ലാണ്. 15 വര്‍ഷത്തിന് ശേഷമുള്ള കണക്കു പ്രകാരം, ഇന്ത്യയില്‍ പരുത്തികൃഷി നടക്കുന്ന 90 ശതമാനം പ്രദേശത്തും ബിറ്റി പരുത്തി വിത്തുകളാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. 'മാന്ത്രികവിത്തുകളെ'ന്ന വ്യാജേന 15 വര്‍ഷം കര്‍ഷകരെ തുടര്‍ച്ചയായി കബളിപ്പിക്കാന്‍ സാധിക്കുമോ? അങ്ങനെ എങ്കില്‍, ലോകത്തെ ഏറ്റവും വലിയ മണ്ടന്‍മാര്‍ ഇന്ത്യയിലെ പരുത്തി കൃഷിക്കാരാകണം!

ഇന്ത്യയിലെ പരുത്തി കൃഷിക്കാര്‍ അത്ര മണ്ടന്മാരല്ല എന്നാണ് യഥാര്‍ഥ വസ്തുതകള്‍ വെളിവാക്കുന്നത്-പരുത്തി കര്‍ഷകരുടെ ആത്മഹത്യയും, ഇന്ത്യയിലെ ബിറ്റി പരുത്തി കൃഷിയും സംബന്ധിച്ച് നടന്നിട്ടുള്ള വിദഗ്ധപഠനങ്ങള്‍ മുന്‍നിര്‍ത്തി ലൈനാസ് രേഖപ്പെടുത്തുന്നു. ഇന്ത്യന്‍ കര്‍ഷകര്‍ ബിറ്റി പരുത്തി സ്വന്തംനിലയ്ക്ക് തിരഞ്ഞെടുത്തതാണ്. കാരണം അത് കൂടുതല്‍ വിളവ് നല്‍കുന്നു, പരമ്പരാഗത പരുത്തിവിത്തുകള്‍ കൃഷിചെയ്യുമ്പോള്‍ വേണ്ടത്ര കീടനാശിനികള്‍ ആവശ്യമില്ല. അതിനാല്‍, കൃഷിയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചു!

ജര്‍മനിയില്‍ ഗോട്ടിംഗന്‍ സര്‍വകലാശാലയിലെ ജോനാസ് കാഥേജ്, മാറ്റിന്‍ ക്വിം എന്നീ ഗവേഷകര്‍ കര്‍ക്കശമായ ഫീല്‍ഡ് വര്‍ക്കിനു ശേഷം തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് 2012-ല്‍ പ്രമുഖ ഗവേഷണ ജേര്‍ണലായ 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ല്‍ (PNAS, July 17, 2012) പ്രസിദ്ധീകരിക്കുകയുണ്ടായി. രാജ്യത്ത് പരുത്തി കൃഷിചെയ്യുന്ന മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ നാലു സംസ്ഥാനങ്ങളിലെ 533 കര്‍ഷകഭവനങ്ങളില്‍ നിന്ന് 2002 മുതല്‍ 2008 വരെ ശേഖരിച്ച വിവരങ്ങളാണ് പഠനത്തിനാധാരം. ഈ മേഖലയില്‍ 2002-ല്‍ വെറും 38 ശതമാനം പരുത്തികര്‍ഷകര്‍ മാത്രമാണ് ബിറ്റി പരുത്തി കൃഷിചെയ്യാന്‍ തയ്യാറായത്. 2008-ല്‍ അത് 99 ശതമാനമായ കാര്യം പഠനം എടുത്തുകാട്ടുന്നു (മൊന്‍സാന്റോയുടെ സെയില്‍സ്മാന്‍മാര്‍ ഉഗ്രന്‍ കക്ഷികളായിരിക്കണം!). 

ബിറ്റി പരുത്തി കൃഷിയിടം. Pic Credit: Reuters
ബീറ്റി പരുത്തിയുടെ കൃഷി ആരംഭിച്ചതോടെ, കീടബാധ കുറഞ്ഞതിനാല്‍ പരുത്തി ഉത്പാദനം 24 ശതമാനം വര്‍ധിച്ചതായി ജര്‍മന്‍ ഗവേഷകര്‍ കണ്ടു. കൃഷിയില്‍ നിന്നുള്ള ലാഭം, പരമ്പരാഗത പരുത്തിവിത്ത് ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് 50 ശതമാനം വര്‍ധിച്ചു. തന്റെ സഹപ്രവര്‍ത്തകനായ ബിജേഷ് കൃഷ്ണയുമായി ചേര്‍ന്ന് മാറ്റിന്‍ ക്വിം പ്രസിദ്ധീകരിച്ച മറ്റൊരു പഠനം വ്യക്തമാക്കുന്നത്, ബിറ്റി പരുത്തി കൃഷിചെയ്യുന്ന മേഖലയില്‍ പഠനകാലയളവില്‍ കീടനാശിനികളുടെ ഉപയോഗം 50 ശതമാനം കുറഞ്ഞു എന്നാണ്! പരിസ്ഥിതിയുടെയും കര്‍ഷകരുടെയും ആരോഗ്യത്തിന് ബിറ്റി പരുത്തി ഗുണപരമായി വലിയ മാറ്റം വരുത്തി എന്നാണിത് സൂചിപ്പിക്കുന്നത്.

ബിറ്റി പരുത്തി കൃഷി ആരംഭിച്ചതോടെ പ്രകൃതിയില്‍ എന്തു മാറ്റമാണുണ്ടായതെന്ന്, ഹരിയാണയില്‍ നിന്നുള്ള ഗുര്‍ജീത് സിങ് മാന്‍ എന്ന കര്‍ഷകന്‍ വിവരിച്ചത് ലൈനാസ് ഉദ്ധരിക്കുന്നു. 'ബിറ്റി പരുത്തിയുടെ വരവിന് മുമ്പ്, കമ്പോളത്തില്‍ കിട്ടുന്ന ഏത് കീടനാശിനിയും ഞങ്ങള്‍ കൃഷിയിടത്തില്‍ ഉപയോഗിക്കുമായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും കീടനാശിനി പ്രയോഗിക്കും. അത് പരിസ്ഥിതിയെ വിഷമയമാക്കി. പക്ഷികളെയും പ്രാണികളെയും തവളകളെയും കുരുവികളെയും മറ്റ് ജീവികളെയും അകറ്റി. പക്ഷികളുടെ ചിലയ്ക്കല്‍ പോലും കേള്‍ക്കാതെയായി' (റേച്ചല്‍് കാഴ്‌സന്റെ 'സൈലന്റ് സ്പ്രിങി'നെ ഓര്‍മിപ്പിക്കുന്നു ഇത്). ബിറ്റി കോട്ടണ്‍ കൃഷി വ്യാപകമായതോടെ കഥ മാറിയെന്ന് ഗുര്‍ജീത് പറയുന്നു. 'പറമ്പുകളില്‍ കീടനാശിനി പ്രയോഗം കുറഞ്ഞു. ഗ്രാമത്തില്‍ വീണ്ടും പക്ഷികളുടെ ചിലയ്ക്കല്‍ കേട്ടുതുടങ്ങി. നമ്മുടെ ദേശീയപക്ഷി മയില്‍ ഗ്രാമത്തില്‍ തിരികെയെത്തി. പ്രാവുകളെത്തി, പ്രാണികളെത്തി, മഴക്കാലത്ത് തവളകളെയും വീണ്ടും കണ്ടുതുടങ്ങി'.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍, റിപ്പോര്‍ട്ട് ചെയ്യപ്പെടും പോലെ ബിറ്റി പരുത്തി കൃഷി രാജ്യത്ത് അത്ര പരാജയമല്ലെങ്കില്‍, പരുത്തി കര്‍ഷകര്‍ എന്തിന് വലിയ തോതില്‍ ആത്മഹത്യ ചെയ്യുന്നു. ബ്രിട്ടനില്‍ മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയിലെ സോഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രൊഫസര്‍ ഇയാന്‍ പ്ലെവിസ് (Ian Plewis) ഇന്ത്യയിലെ പരുത്തി കര്‍ഷകരുടെ ആത്മഹത്യാ പ്രശ്‌നം പഠിച്ച ഗവേഷകനാണ്. കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള ഔദ്യോഗിക കണക്കുകള്‍ ആധാരമാക്കിയായിരുന്നു പഠനം. വളരെ കൗതുകകരമായ ചിത്രമാണ് പ്ലെവിസിന് മുന്നില്‍ തെളിഞ്ഞത്. കര്‍ഷകരെ ബിറ്റി പരുത്തി വംശഹത്യയിലേക്ക് നയിക്കുന്നു എങ്കില്‍, ബിറ്റി പരുത്തി ഇന്ത്യയില്‍ വ്യാപകമായി കൃഷി ചെയ്യാന്‍ തുടങ്ങിയ ശേഷം പരുത്തി കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടാകണം. എന്നാല്‍, ലഭ്യമായ ഡേറ്റ അതല്ല പറയുന്നത്. 2002-ലാണ് ഇന്ത്യയില്‍ ബിറ്റി പരുത്തിയുടെ കൃഷി ആരംഭിക്കുന്നതെന്ന് പറഞ്ഞല്ലോ. അതിന്റെ തലേവര്‍ഷം, 2001-ല്‍ പരുത്തി മേഖലയില്‍ ഒരു ലക്ഷത്തിന് 31.7 ആയിരുന്നു കര്‍ഷക ആത്മഹത്യാനിരക്ക്. അതേസമയം, 2011-ല്‍ ആ നിരക്ക് 29.3 ആയി കുറഞ്ഞു-പ്ലെവിസ് ചൂണ്ടിക്കാട്ടുന്നു. പ്രചരിപ്പിക്കപ്പെടും പോലെയല്ല കാര്യങ്ങള്‍! 15 വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍, പരുത്തി കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് വര്‍ധിച്ചിട്ടില്ല എന്നതു തന്നെ വലിയ വാര്‍ത്തയാണ്. ബിറ്റി പരുത്തി നല്‍കിയ ഗുണഫലം അതിനു പ്രധാന കാരണമായി എന്നേ അനുമാനിക്കാനാകൂ-പ്ലെവിസ് പറയുന്നു.

ഇത്രയുംകൊണ്ട് തന്റെ വിശകലനം പ്ലെവിസ് അവസാനിപ്പിച്ചില്ല. ഇന്ത്യയില്‍ പരുത്തി വ്യാപകമായി കൃഷിചെയ്യുന്ന ഒന്‍പത് സംസ്ഥാനങ്ങളുണ്ട്. അതില്‍ ആറെണ്ണത്തിന്റെ കാര്യം പരിഗണിച്ചപ്പോള്‍, കര്‍ഷകരെക്കാളും ആത്മഹത്യാ നിരക്ക് മറ്റുള്ളവരിലാണ് കൂടുതലെന്ന് കണ്ടു! ഒരു ലക്ഷത്തിന് 29 കര്‍ഷകര്‍ സ്വയം ജീവനൊടുക്കുമ്പോള്‍, കര്‍ഷകരല്ലാത്ത ഒരുലക്ഷം പേരില്‍ 35 പേര്‍ ആത്മഹത്യ ചെയ്യുന്നു. പരുത്തി കൃഷിചെയ്യുന്ന ഒന്‍പത് സംസ്ഥാനത്തും കൂടി നാലുകോടി കര്‍ഷകരാണുള്ളത്. ഇവിടുത്തെ ആത്മഹത്യാ നിരക്ക് മറ്റു മേഖലകളുമായി പ്ലെവിസ് താരതമ്യം നടത്തിയപ്പോള്‍ ലഭിച്ച വസ്തുത ഇതാണ്: ഇംഗ്ലണ്ട്, വെയ്ല്‍സ് തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷക ആത്മഹത്യ ഇന്ത്യയിലെ നിരക്കിലും കുറവാണ്. എന്നാല്‍, ഫ്രാന്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലെ കര്‍ഷക ആത്മഹത്യാ നിരക്ക് ഇന്ത്യയിലേതിനെ അപേക്ഷിച്ച് കൂടുതലും! ഇവിടങ്ങളിലൊന്നും ബിറ്റി പരുത്തി എന്നല്ല, ഒരു ജനിതക വിളയും കൃഷിചെയ്യുന്നില്ല എന്നോര്‍ക്കുക!

കര്‍ഷകര്‍ വ്യാപകമായി ബിറ്റി പരുത്തിയെ സ്വീകരിച്ചപ്പോഴും പുറത്ത് അറിയുന്നത്, ബിറ്റി പരുത്തി മൂലം ലക്ഷക്കണക്കിന് ഇന്ത്യന്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ്! 'ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് ഞാന്‍ കരുതുന്നില്ല'-ലൈനാസ് എഴുതുന്നു. 'ഒരു ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍, 'ബിറ്റി കോട്ടണ്‍ ആത്മഹത്യ' എന്ന കെട്ടുകഥ പ്രചരിപ്പിക്കുന്നത് 'വ്യാജവാര്‍ത്ത' സൃഷ്ടിക്കുന്നതിന്റെ ക്ലാസിക് ഉദാഹരണമാണ്. കീടനാശിനി ഉപയോഗവും അതുവഴിയുള്ള വിഷമേല്‍ക്കലും കാര്യമായി കുറയ്ക്കാന്‍ സഹായിച്ച ഒരു മുന്നേറ്റത്തെ, പരിസ്ഥിതി പ്രചാരകര്‍ ഇത്ര രൂക്ഷമായി നിരന്തരം എതിര്‍ക്കുന്നത് എന്തുകൊണ്ടെന്നത് അത്യന്തം ജിജ്ഞാസാഭരിതമാണ്'. അതും ആധുനിക പരിസ്ഥിതി മുന്നേറ്റത്തിന്റെ 'ബൈബിള്‍' എന്ന് കരുതുന്ന 'സൈലന്റ് സ്പ്രിങ്' എന്ന ഗ്രന്ഥത്തില്‍ സാക്ഷാല്‍ റേച്ചല്‍ കാഴ്‌സണ്‍ ശുപാര്‍ശചെയ്ത ജൈവകീടനിയന്ത്രണം ഫലപ്രദമായി സാധ്യമാക്കുന്ന ബിറ്റിക്കെതിരെയാണ് ആക്ടിവിസ്റ്റുകളുടെ എതിര്‍പ്പെന്നും ഓര്‍ക്കുക!

മാറാത്ത നിലപാടുകള്‍

ജനിതക എന്‍ജിനിയറിങ് വ്യത്യസ്തമാണെന്ന തോന്നലിന് അടിസ്ഥാനം, അത് പ്രകൃതിദത്തമല്ല എന്ന ധാരണയില്‍ നിന്നാണ്. പ്രകൃതിദത്തമല്ലാത്തതിനാല്‍ അത് കുഴപ്പമുള്ളതാണെന്ന തോന്നല്‍ വൈകാരികമായി നമ്മുക്കുള്ളില്‍ കുടിയേറിയിരിക്കുന്നു. മുമ്പ് സൂചിപ്പിച്ച സറാലിനിയുടെ പഠനത്തിലെ ട്യൂമറുകള്‍ വരുന്ന എലികളുടെ കഥ നോക്കുക. ആ പരീക്ഷണം വിശ്വാസ്യയോഗ്യമല്ലെന്ന നിഗമനത്തില്‍ മറ്റു വിദഗ്ധര്‍ എത്തിയ കാര്യമൊന്നും നമ്മള്‍ കണക്കാക്കുകയേ ഇല്ല. കാരണം, വൈകാരികമായി അത് നമ്മളെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. ഇത്തരം പ്രശ്‌നത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒക്കെ അപ്രസക്തമാകും. സറാലിനിയുടെ എലികളാണ് കെനിയയില്‍ ജിഎം നിരോധത്തിന് കാരണമായത്. ആ പഠനം വസ്തുതാപരമല്ലെന്ന് തെളിഞ്ഞിട്ടും, കെനിയയില്‍ ജനിതകപരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നു! സറാലിനിയുടെ കണ്ടെത്തല്‍ നിലനില്‍ക്കത്തക്കതല്ല എന്ന് 'ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍' വ്യക്തമാക്കിയിട്ടും, ജിഎം ഭക്ഷ്യവസ്തുക്കള്‍ കാന്‍സര്‍ വരുത്തുമെന്ന വ്യാജപ്രചാരണം, സറാലിനിയുടെ കണ്ടെത്തലായി അവതരിപ്പിക്കപ്പെടുന്നു. ജനിതക എന്‍ജിനിയറിങിനെ ധാര്‍മികമായി എതിര്‍ക്കാനുള്ള അവകാശത്തെ അംഗീകരിക്കുമ്പോള്‍ തന്നെ, കെനിയ എന്നല്ല എവിടെയും നയപരമായ തീരുമാനങ്ങള്‍ക്ക് അടിസ്ഥാനം വ്യാജശാസ്ത്രമാകരുതെന്നാണ് ലൈനാസിന്റെ നിലപാട്.

വൈകാരികതലത്തിലുള്ള പ്രശ്‌നത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒക്കെ അപ്രസക്തമാകുമെന്ന് പറയുന്നത് പ്രധാനപ്പെട്ട സംഗതിയാണ്. ജിഎം ഭക്ഷ്യവസ്തുക്കളോടുള്ള വലിയൊരു വിഭാഗത്തിന്റെ എതിര്‍പ്പ് വൈകാരികതലത്തിലുള്ളതാണ്. ഇത്തരം സംഗതികളെ ശാസ്ത്രീയ ചര്‍ച്ചകളിള്‍ ഉള്‍പ്പെടുത്തുമ്പോള്‍ എന്താണ് സംഭവിക്കുക. ഇക്കാര്യം ലൈനാസ് വിശകലനം ചെയ്യുന്നത്, അമേരിക്കന്‍ സോഷ്യല്‍ സൈക്കോളജിസ്റ്റ് ജോനഥന്‍ ഹയിറ്റ് (Jonathan Haidt) പ്രസിദ്ധീകരിച്ച 'ദി റൈറ്റിയസ് മൈന്‍ഡ്' (The Righteous Mind - 2013) എന്ന ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയാണ്.


ഹയിറ്റ് തന്റെ ഗ്രന്ഥത്തിന്റെ ആദ്യ അധ്യായങ്ങളില്‍ തന്നെ വിവരിക്കുന്ന കാര്യം വൈകാരികമായ വിഷയങ്ങളെ ആളുകള്‍ സമീപിക്കുന്നത് മറ്റു സംഗതികളെപ്പോലെയല്ല എന്നാണ്. വൈകാരികമായ വിഷയങ്ങളില്‍-അത് ആചാരസംരക്ഷണമാകാം, ജിഎം വിളകളോടുള്ള എതിര്‍പ്പാകാം-തങ്ങളുടെ ഭാഗം വാദിക്കാന്‍ ആളുകള്‍ ഏതറ്റം വരെയും പോകും. മിക്കപ്പോഴും, ഇക്കാര്യം അവഗണിച്ചുകൊണ്ടാണ്, ജിഎം വിളകളുടെ കാര്യം ശാസ്ത്രീയവസ്തുതകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്യാന്‍ നമ്മള്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ ജിഎം പരുത്തി കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കിടയിലെ ആത്മഹത്യാനിരക്ക് ഫ്രാന്‍സിലെയോ സ്‌കോട്ട്‌ലന്‍ഡിലെയോ കര്‍ഷക ആത്മഹത്യാ നിരക്കുകളെക്കാള്‍ കൂടുതലല്ല എന്ന വസ്തുത അവതരിപ്പിച്ചതുകൊണ്ട്, ജിഎം വിദ്യകളെക്കുറിച്ചുള്ള ആളുകളുടെ ധാരണയ്ക്ക് ഒരു മാറ്റവും വരുന്നില്ല! ചൂഷണം ചെയ്യപ്പെടുന്ന സാധാരണക്കാരനും (ഇന്ത്യയിലെ പരുത്തി കര്‍ഷകന്‍), ചൂഷണം ചെയ്യുന്ന പൈശാചിക വില്ലനും (മൊന്‍സാന്റോ) എന്ന നിലയ്ക്ക് ഇക്കാര്യം വൈകാരികമായി കാണുന്ന ആളുകളെ വസ്തുതകളോ യുക്തിയോ നിരത്തി നേരെയാക്കുക ബുദ്ധിമുട്ടാണ്.

ആളുകളുടെ മനസില്‍ ശക്തമായി പതിഞ്ഞ ധാര്‍മിക ചട്ടക്കൂടിനെയോ, അതിന്റെ ഫലമായി രൂപപ്പെട്ട വൈകാരിക നിലപാടുകളെയോ, യുക്തിസഹമായ വിശകലനം കൊണ്ട് തകര്‍ക്കാനാകില്ലെന്ന് ഹയിറ്റ് വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ആഫ്രിക്കയിലെ ജിഎം വിരുദ്ധ പ്രവര്‍ത്തകരുടെ കാര്യം പരിഗണിക്കുക. രോഗങ്ങളെയും കീടങ്ങളെയും ചെറുക്കാന്‍ ശേഷിയുള്ള, മുന്തിയ വിളവു നല്‍കുന്ന ജിഎം വിത്തുകള്‍ ഉപയോഗിക്കാനുള്ള ആഫ്രിക്കന്‍ കര്‍ഷകരുടെ അവസരം തട്ടിത്തെറിപ്പിക്കുന്നത് ജിഎം വിരുദ്ധരാണ്. ഇക്കാര്യത്തില്‍ അവരാണ് വില്ലന്‍മാര്‍. എന്നാല്‍, അവിടുത്തെ ജിഎം വിരുദ്ധര്‍ നേരെ എതിരായിട്ടാണ് ചിന്തിക്കുന്നത്. ജിഎം വിത്തുകള്‍ വഴി, 'കര്‍ഷകരെ ചൂഷണം ചെയ്യാന്‍ എത്തുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളാ'ണ് അവരുടെ നോട്ടത്തില്‍ വില്ലന്‍മാര്‍!

ദരിദ്രരാഷ്ട്രങ്ങളില്‍ ജീവകം എ യുടെ കുറവുകൊണ്ട് കഷ്ടപ്പെടുന്ന ലക്ഷക്കണക്കിനാളുകളുണ്ട്, വിശേഷിച്ചും കുട്ടികള്‍. അവരെ സഹായിക്കാനായി വിഭാവനം ചെയ്തതാണ് 'സുവര്‍ണ്ണ അരി' (Golden Rice) പദ്ധതി. ആ പദ്ധതിയോടുള്ള എതിര്‍പ്പ് അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട്, 124 നൊബേല്‍ ജേതാക്കള്‍ ഒപ്പുവെച്ച കത്ത് 2016 ജൂണില്‍ പുറത്തുവരികയുണ്ടായി. പാശ്ചാത്യ പരിസ്ഥിതി പ്രസ്ഥാനമായ ഗ്രീന്‍പീസിനെയും ഐക്യരാഷ്ട്രസഭയെയും ലോകമെങ്ങുമുള്ള സര്‍ക്കാരുകളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു കത്ത്. ബയോടെക്‌നോളജിയോടുള്ള എതിര്‍പ്പു മൂലം ഇക്കാര്യത്തില്‍ 'മനുഷ്യവര്‍ഗ്ഗത്തിനെതിരായ കുറ്റ'മാണ് ഗ്രീന്‍പീസ് ചെയ്യുന്നതെന്ന് നൊബേല്‍ ജേതാക്കള്‍ ആരോപിച്ചു. അതുപോലെ, 2016-ല്‍ തന്നെ അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് (NAS), ജനിതക എന്‍ജിനിയറിങിനെപ്പറ്റി വിശദമായ ഒരു അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കുകയുണ്ടായി. അതില്‍ പറയുന്നത്, ജിഎം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത്, ജിഎം ഇതര ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനെ അപേക്ഷിച്ച് സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും ലഭ്യമല്ല എന്നാണ്! (ഇതെപ്പറ്റി വിശദമായി പിന്നീട്).

ജനിതക എന്‍ജിനിയറിങിന്റെ കാര്യത്തില്‍ നൊബേല്‍ ജേതാക്കളുടെ അഭ്യര്‍ഥനയും, നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ റിപ്പോര്‍ട്ടും അവഗണിക്കപ്പെടുന്നത് എന്തുകൊണ്ട്? നൂറുകണക്കിന് വിദഗ്ധര്‍ വിയോജിക്കുന്ന സംഗതിയില്‍ ആളുകള്‍ ബലമായി വിശ്വസിക്കുന്നത് എന്തുകൊണ്ട്? തങ്ങളുടെ നിലപാടുകള്‍ തെറ്റാണെന്ന് അംഗീകരിക്കാന്‍ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നില്ല എന്നതാണ് കാരണം! ശാസ്ത്രം മുന്നേറുന്നത്, തെറ്റുകളെ അംഗീകരിക്കുമ്പോഴാണ്. മുന്‍ സിദ്ധാന്തം തെറ്റാണെന്ന് അംഗീകരിക്കുമ്പോള്‍, ശരിയിലേക്ക് എത്താനുള്ള പുതിയ വാതായനം തുറന്നിടുകയാണ് ശാസ്ത്രം ചെയ്യുന്നത്. എന്നാല്‍, രാഷ്ട്രീയം അങ്ങനെയല്ല. നിലപാടുകളില്‍ ഉറച്ചു നിന്നാലേ രാഷ്ട്രീയത്തില്‍ നിലനില്‍പ്പുള്ളൂ. ജിഎം വിരുദ്ധപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കപ്പെട്ടതാണ്, അതു സംബന്ധിച്ച സത്യങ്ങള്‍ അംഗീകരിക്കാന്‍ പലര്‍ക്കും സാധിക്കാത്തതിന് കാരണം. 

സാധാരണ അരിയും സുവര്‍ണ്ണ അരിയും. Pic Credit: Reuters
ഹയിറ്റ് തന്റെ ഗ്രന്ഥത്തില്‍ പറയുന്നത് ഇങ്ങനെ: നമ്മുടെ യുക്തിയും ന്യായവാദങ്ങളും രൂപപ്പെടുന്നത് നമ്മെ സത്യമറിയിക്കാന്‍ സഹായിക്കാനല്ല. പകരം സംവാദങ്ങളില്‍ പിടിച്ചുനില്‍ക്കാനും മറ്റുള്ളവരെ നമുക്ക് വശംവദരാക്കാനും അവരെ മാനിപ്പുലേറ്റ് ചെയ്യാനുമാണ്.

ഹയിറ്റിന്റെ ഈ വിശദീകരണം വായിച്ച ശേഷം ലൈനാസ് തന്റെ ജിഎം വിരുദ്ധ പൂര്‍വ്വകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ആ വിശദീകരണം എത്ര വാസ്തവമാണെന്ന് ബോധ്യപ്പെടുന്നു. ജിഎം വിരുദ്ധ പോരാളിയായിരുന്ന കാലത്ത്, ജിഎം സംബന്ധിച്ച ശാസ്ത്രവസ്തുതകള്‍ അറിയാന്‍ തനിക്ക് എത്രയെത്ര അവസരങ്ങളുണ്ടായിരുന്നു. അന്ന് പക്ഷേ, അവയ്‌ക്കൊന്നും ചെവി കൊടുക്കാന്‍ തോന്നിയിട്ടില്ലെന്ന് ലൈനാസ് ഏറ്റുപറയുന്നു. 'ശാസ്ത്രജ്ഞരുമായി ടെലിവിഷനിലും മറ്റ് വേദികളിലും സംവാദത്തില്‍ ഏര്‍പ്പെട്ടപ്പോഴൊക്കെ, അവരെ തോല്‍പ്പിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അല്ലാതെ, അവരുടെ വീക്ഷണം മനസിലാക്കാനല്ല....എന്റെ കാഴ്ചപ്പാടില്‍ ഞാനല്ല, ആ ശാസ്ത്രജ്ഞരായിരുന്നു ഇടുങ്ങിയ ചിന്താഗതിക്കാര്‍'-ലൈനാസ് പറയുന്നു.

ഏതു ഗ്രൂപ്പിലാണ് നിങ്ങള്‍ എന്നത് പ്രധാനപ്പെട്ട സംഗതിയാണ്. ഒരു ഗ്രൂപ്പില്‍ അടിയുറച്ച് നില്‍ക്കുമ്പോള്‍, അതിന്റെ ലക്ഷ്യങ്ങളെ പരസ്യമായി വിമര്‍ശിക്കാന്‍ പാടില്ല എന്ന അലഖിത നിയമം അനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. രാഷ്ട്രീയവിഷയത്തില്‍ നമ്മള്‍ ഫെയ്‌സ്ബുക്കില്‍ ഓരോ പോസ്റ്റിടുമ്പോഴും, നമ്മുടെ ഗ്രൂപ്പിനോടുള്ള വിധേയത്വം സുഹൃത്തുക്കളോട് നമ്മള്‍ വിളംബരം ചെയ്യുകയാണ്. ഹയിറ്റ് വിവരിക്കുന്നതു പ്രകാരം, ഗ്രൂപ്പിലുള്ളിലെ നമ്മുടെ യശ്ശസ് എന്നത് ഭക്ഷണവും പാര്‍പ്പിടവും പോലെ, ഒരുപക്ഷേ അതിനും മേലെ പ്രധാനമാണ്! ഗ്രൂപ്പിന്റെ നിലപാടുകളെ വെല്ലുവിളിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് താന്‍ നേരിട്ട് അനുഭവിച്ച കാര്യം ലൈനാസ് രേഖപ്പെടുത്തുന്നു. ഗ്രൂപ്പ് ശക്തിയുമായി ബന്ധപ്പെട്ട ഹയിറ്റ് എഴുതിയത് വായിച്ചപ്പോള്‍, തന്റെ മനസിന് ജിഎം വിദ്യയുമായി ബന്ധപ്പെട്ട് എന്തുമാറ്റമാണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ലൈനാസിന് കഴിഞ്ഞു. തന്റെ കൂറ് ഒരു ഗ്രൂപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് മാറി, ജിഎം വിരുദ്ധ ഗ്രൂപ്പില്‍ നിന്ന് ശാസ്ത്രത്തെ അംഗീകരിക്കുന്നവരുടെ ഗ്രൂപ്പിലേക്ക്!

പരാജയം ആരുടേത്

ജിഎം വിളകളുമായി ബന്ധപ്പെട്ട് 2015 നവംബറില്‍ ഗ്രീന്‍പീസ് ഒരു അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കി -'പരാജയത്തിന്റെ 20 വര്‍ഷങ്ങള്‍' ('Twenty Years of Failure: Why GM crops have failed to deliver on their promises') എന്ന പേരില്‍. 'കരുത്തരായ വ്യവസായിക ലോബികള്‍ 20 വര്‍ഷം ജിഎം അനുകൂല മാര്‍ക്കറ്റിങ് നടത്തിയിട്ടും, ജിഎം ടെക്‌നോളജിയെ ഏതാനും ചില രാജ്യങ്ങള്‍, ചുരുക്കം ചില വിളകളുടെ കാര്യത്തില്‍ മാത്രമേ ഏറ്റെടുത്തുള്ളൂ'-റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമുഖത്തെ മൊത്തം കൃഷിഭൂമിയില്‍ വെറും മൂന്നു ശതമാനത്തില്‍ മാത്രമേ ജിഎം വിളകള്‍ വളരുന്നുള്ളൂ (ഇത് തെറ്റാണ്, മൂന്നല്ല 12 ശതമാനമാണ്. അതില്‍ അമേരിക്കയുടെ പകുതി കൃഷിയിടങ്ങള്‍ ഉള്‍പ്പെടുന്നു-ലൈനാസ് ചൂണ്ടിക്കാട്ടുന്നു). പ്രധാനമായും രണ്ടുതരം ജിഎം വിളകളാണ് രംഗത്തുള്ളത്-കളകളെ ചെറുക്കുന്നവയും കീടങ്ങളെ പ്രതിരോധിക്കുന്നവയും. യൂറോപ്പില്‍ ജിഎം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നില്ല, ഏഷ്യയുടെ മിക്ക മേഖലകളും ജിഎം മുക്തമാണ്. ചൈനയിലും ഇന്ത്യയിലും ജിഎം ഭക്ഷ്യവിളയല്ല, ജിഎം പരുത്തിയാണ് കൃഷിചെയ്യുന്നത്. ആഫ്രിക്കയില്‍ വെറും മൂന്നു രാജ്യങ്ങളില്‍ മാത്രമേ ജിഎം വിളകള്‍ കൃഷിചെയ്യുന്നുള്ളൂ.

ഇത്തരം വ്യത്യസ്തമായ വിവരങ്ങളുള്ള ഗ്രീന്‍പീസ് റിപ്പോര്‍ട്ട് സംഗ്രഹിച്ചാല്‍ അതിങ്ങനെ പറയാം: 'ജിഎം വിളകള്‍ ലോകത്തെ ഊട്ടുന്നില്ല!'.

ഈ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി 20 വര്‍ഷത്തെ ജിഎം ചരിത്രം പരിശോധിക്കുക കൗതുകകരമാണ്. കാരണം, 1996 മുതല്‍ ലോകമെങ്ങും ജിഎം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, നിയമനടപടികള്‍ക്കും നേതൃത്വം നല്‍കുന്നത് ഗ്രീന്‍പീസാണ്. ആ സംഘടന ഉള്‍പ്പെട്ട ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ ജിഎം ഗവേഷണവും ജിഎം വിളകളുടെ കൃഷിയും തടയാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിച്ച ശേഷം, 'ജിഎം വിളകള്‍ ലോകത്തെ ഊട്ടുന്നതില്‍ പരാജയപ്പെട്ടു' എന്നു പറയുന്നതിലെ വൈരുദ്ധ്യം ലൈനാസ് ചൂണ്ടിക്കാട്ടുന്നു. ജിഎം വിളകളുമായി ബന്ധപ്പെട്ട തങ്ങളുടെ അജണ്ട ഫലപ്രദമായി നടപ്പാക്കിയ ശേഷം, ബയോടെക്‌നോളജി എവിടെയെല്ലാം ഉപയോഗിക്കാന്‍ ശ്രമിച്ചോ അവിടെയെല്ലാം പ്രതിഷേധമുയര്‍ത്തി അത് പിന്‍വലിക്കാന്‍ കാരണമായ ശേഷം, അതിന്റെ പേരില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ് ഗ്രീന്‍പീസ് ചെയ്യുന്നത്!

പൊതുമേഖലയിലെ കാര്‍ഷിക വിളഗവേഷണ സ്ഥാപനങ്ങള്‍ക്കും അക്കാദമിക് ഇന്‍സ്റ്റിട്ട്യൂട്ടുകള്‍ക്കും, അവരുടെ നൂതന ആശയങ്ങള്‍ പരീക്ഷിക്കാനോ രംഗത്തെത്തിക്കാനോ കഴിയാത്ത സ്ഥിതിയാണ്, ആക്ടിവിസ്റ്റുകളും അവരുടെ സമ്മര്‍ദ്ദഫലമായി ഭരണകൂടങ്ങള്‍ കൊണ്ടുവന്ന നിയമങ്ങളും വഴി സൃഷ്ടിക്കപ്പെട്ടത്. വാഗ്ദാനം ചെയ്യപ്പെട്ട ആശയങ്ങള്‍ അത്തരം സ്ഥാപനങ്ങളുടെ അലമാരകളില്‍ പുറത്തെടുക്കാനാകാതെ പൊടിയടിച്ചിരിക്കുന്നു! വളരെ ചെറിയ വിപണിയാണ് ജിഎം വിളകള്‍ക്കുള്ളത്. അതിന് വേണ്ടി സ്ഥാപനങ്ങള്‍ വിലപ്പെട്ട സമയം ചെലവഴിച്ചിട്ട് കാര്യമില്ല. ആക്ടിവിസ്റ്റുകളില്‍ പലരും ആരോപിക്കുന്നത് ജിഎം വിളകള്‍ വന്‍കിട സ്ഥാപനങ്ങള്‍ക്കും വന്‍കിട കര്‍ഷകര്‍ക്കും മാത്രം ലാഭമുണ്ടാക്കാന്‍ സഹായിക്കും വിധം കോര്‍പ്പറേറ്റുവത്ക്കരിച്ചു എന്നാണ്. യഥാര്‍ഥ്യം എന്താണ്? ആക്ടിവിസ്റ്റുകള്‍ നേടിയ യഥാര്‍ഥ വിജയം എന്താണെന്ന് പരിശോധിച്ചാല്‍ അത് മനസിലാകും. ബയോടെക്‌നോളജിയെ ചെറുകിട പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നകറ്റി, വന്‍കിട കോര്‍പ്പറേറ്റുകളുടേത് മാത്രമാക്കി മാറ്റുന്നതില്‍ ആക്ടിവിസ്റ്റുകള്‍ മികച്ച വിജയം നേടി! ഏത് വന്‍കിട കമ്പനികള്‍ക്ക് എതിരെയാണോ ആക്ടിവിസ്റ്റുകള്‍ പോരാടുന്നത്, അതുവഴി ആ കമ്പനികളുടേത് മാത്രമായി ബയോടെക്‌നോളജി മാറി!

ജനിതകവിളകള്‍ക്കെതിരെയുള്ള ഗ്രീന്‍പീസിന്റെ ക്യാമ്പയിനില്‍ നിന്നുള്ള ദൃശ്യം. Pic Credit: Reuters
ഏതിര്‍പ്പുകള്‍ അവഗണിച്ച്, പൊതുമേഖലാ സ്ഥാപനങ്ങള്‍ ജനിതക എന്‍ജിനിയറിങ് രംഗത്ത് വിജയിച്ച അപൂര്‍വ്വം അവസരങ്ങളേ ഉള്ളൂ. അതിനൊരു ഉദാഹരണമാണ് വൈറസ് പ്രതിരോധ പപ്പായ. ഹൗവായിയിലെ കുടുംബങ്ങള്‍ സ്വന്തം സ്ഥലത്താണ് പപ്പായ കൃഷി ചെയ്യുക. 1990-കളുടെ അവസാനം, 'റിങ്‌സ്‌പോട്ട് വൈറസ്' (ringspot virus) ബാധിച്ച് പപ്പായ കൃഷി ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. യു.എസില്‍ കോര്‍ണല്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ആ വൈറസില്‍ നിന്നുതന്നെ വേര്‍തിരിച്ചെടുത്ത ഒരു ജീന്‍ ഉപയോഗിച്ച് പപ്പായയെ ജനിതക പരിഷ്‌ക്കരണം നടത്തിയപ്പോള്‍ കഥ മാറി. വൈറസ് ബാധ ചെറുക്കാന്‍ പപ്പായ സ്വയംപ്രാപ്തമായി. 'റെയില്‍ബോ പപ്പായ' എന്നു പേരിട്ട സ്വാദിഷ്ടമായ ആ ജിഎം പപ്പായയ്ക്ക് 1998 മുതല്‍ വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ചു.

എന്നാല്‍, സമീപകാലത്ത് ജിഎം വിരുദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യം ഹൗവായിയില്‍ ശക്തമായി. അവരുടെ എതിര്‍പ്പു മൂലം ജിഎം പപ്പായ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയാണിപ്പോള്‍! ഒരുവിധ ജനിതക എന്‍ജിനിയറിങും ദ്വീപുകളില്‍ അനുവദിക്കാന്‍ പാടില്ലെന്ന നിലപാടാണ് ആക്ടിവിസ്റ്റുകളുടേത്. റെയിന്‍ബോ പപ്പായ ഉപേക്ഷിക്കാനാണ് അവരുടെ ആഹ്വാനം. അതിന്റെ ഭാഗമായി കൃഷിയിടങ്ങള്‍ നശിപ്പിക്കാനും ആരംഭിച്ചിരിക്കുന്നു!

തായ്‌ലന്‍ഡിനെ കൂടി പരിഗണിച്ചാണ് റെയിന്‍ബോ പപ്പായ വികസിപ്പിച്ചത്. അവിടുത്തെ ഭക്ഷ്യസംസ്‌ക്കാരത്തില്‍ പപ്പായയ്ക്ക് പ്രധാന പങ്കാണുള്ളത്. തായ്‌ലന്‍ഡിലും പപ്പായ കൃഷിക്ക് വൈറസ് ബാധ വെല്ലുവിളിയായി. കോര്‍ണല്‍ ഗവേഷകരുമായി സഹകരിച്ച് തായ് ഗവേഷകര്‍ അവിടുത്തെ പപ്പായ ഇനങ്ങളെ ജനിതകപരിഷ്‌ക്കരണം നടത്താന്‍ ശ്രമിച്ചു. സര്‍ക്കാരിന്റെ അനുമതിക്ക് മുന്നോടിയായി കൃഷിചെയ്തു പരീക്ഷിക്കാന്‍ ജിഎം പപ്പായയുടെ വിത്ത് 2004-ല്‍ ഗ്രാമീണ കര്‍ഷകര്‍ക്ക് ലഭ്യമായതോടെ ഗ്രീന്‍പീസ് രംഗത്തെത്തി. 'ഏഷ്യയിലെ ഒരു പ്രധാന കാര്‍ഷികവിള വഴി ജനിതകമലനീകരണം നടത്തുന്നു' എന്നു വിവരിച്ചുള്ള ഗ്രീന്‍പീസിന്റെ വാര്‍ത്താക്കുറിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. തായ്‌ലന്‍ഡില്‍ ജനിതക മലിനീകരണം നടക്കുന്ന സ്ഥലങ്ങള്‍ രേഖപ്പെടുത്തിയ ഭൂപടവും ഗ്രീന്‍പീസ് പുറത്തിറക്കി. ഗവേഷണകേന്ദ്രത്തിനടുത്തുള്ള പരീക്ഷണ കൃഷിയിടം ആക്ടിവിസ്റ്റുകള്‍ ആക്രമിച്ച് നശിപ്പിച്ചു. അക്രമാസക്തമായ ആ സമരം സര്‍ക്കാരിനെ അമ്പരപ്പിച്ചു. രാജ്യത്ത് ജിഎം പപ്പായ പരീക്ഷണം നിര്‍ത്തിവെയ്ക്കാന്‍ തായ് ഭരണകൂടം തീരുമാനിച്ചു. ഗ്രാമങ്ങളില്‍ കര്‍ഷകര്‍ പരീക്ഷണാര്‍ഥം നട്ട ജിഎം പപ്പായകളെല്ലാം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. അങ്ങനെ, തായ്‌ലന്‍ഡിലെ കര്‍ഷകര്‍ക്കും പൊതുസമൂഹത്തിനും ഏറെ ഗുണകരമാകുമായിരുന്ന അവസരം ജിഎം വിരുദ്ധര്‍ ഇല്ലാതാക്കി. പപ്പായ മാത്രമല്ല, വൈറസ് പ്രതിരോധമുള്ള പച്ചമുളക്, തക്കാളി, പച്ചപ്പയറ്, കീടങ്ങളെ ചെറുക്കുന്ന പരുത്തി, വൈറസിനെയും ലവണരസത്തെയും ചെറുക്കാന്‍ ശേഷിയുള്ള നെല്ല്, അങ്ങനെ പ്രയോജനകരമായ പല കാര്‍ഷികവിളകളും ജിഎം വിദ്യവഴി രൂപപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു തായ് ഗവേഷകര്‍. ഗ്രീന്‍പീസിന്റെ ആ 'പപ്പായസമരം' മൂലം ഇതെല്ലാം നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

തായ്‌ലന്‍ഡില്‍ ബയോടെക് മേഖലയെ ആ ഒറ്റ പ്രതിഷേധം കൊണ്ട് ഗ്രീന്‍പീസ് നിശ്ചലമാക്കി എന്നു പറയുന്നതാകും ശരി. ഇപ്പോള്‍ 15 വര്‍ഷം കഴിഞ്ഞു. ഒറ്റ ജിഎം വിള പോലും തായ്‌ലന്‍ഡില്‍ വളരുന്നില്ല. ജനിതക എന്‍ജിനിയറിങിന്റെ സഹായത്തോടെ വിളപരിഷ്‌ക്കരണം നടത്താനുള്ള 40 ഗവേഷണപദ്ധതികളാണ് തായ്‌ലന്‍ഡിന് ഉപേക്ഷിക്കേണ്ടി വന്നത്!

രാജ്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും, ലോകത്ത് ഏതു കോണിലും ജിഎം വിളകളുടെ വരവ് തടസ്സപ്പെടുന്നത് ഏതാണ്ട് ഇതുപോലെ തന്നെയാണ്. ഫിലിപ്പീന്‍സില്‍ ബിറ്റി കത്രിക്ക (Bt aubergines) യെ ഗ്രീന്‍പീസും സഹസംഘടനകളും തടഞ്ഞത് കൃഷിയിടങ്ങളില്‍ നാശംവിതച്ചും കോടതി നടപടികള്‍ വഴിയുമാണ്. 2010-ല്‍ ഇന്ത്യയില്‍ ജിഎം വിളകള്‍ക്ക് അനിശ്ചിതകാല മോറട്ടോറിയം കേന്ദ്രസര്‍ക്കാരിനെ കൊണ്ട് പ്രഖ്യാപിക്കുന്നതില്‍ ജിഎം വിരുദ്ധര്‍ വിജയിച്ചു. അതിനു ശേഷം ഒരു ജിഎം വിള പോലും ഇന്ത്യയില്‍ പരീക്ഷിക്കാന്‍ അനുവദിക്കപ്പെട്ടിട്ടില്ല. പ്രാദേശിക ലബോറട്ടറികള്‍ ജിഎം കടുക് വികസിപ്പിച്ചെങ്കിലും ഇതുവരെ അത് കൃഷിചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ല. ജിഎം പദ്ധതികള്‍ക്ക് ആഫ്രിക്കയില്‍ സംഭവിക്കുന്നതും സമാനമായ അനുഭവമാണ്. തെക്കേ അമേരിക്കയില്‍ പെറു പത്തുവര്‍ഷത്തേക്ക് ജിഎം മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്വഡോര്‍, വെനിസ്വേല, ചിലി തുടങ്ങിയ രാജ്യങ്ങള്‍ വ്യാപകമായി ജിഎം വിളകള്‍ കൃഷി ചെയ്യുന്നത് വിലക്കിയിരിക്കുന്നു. യൂറോപ്പ് മൊത്തത്തിലെടുത്താല്‍, തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ഹംഗറി അവരുടെ ഭരണഘടനയില്‍ തന്നെ ജിഎം വിരുദ്ധ വ്യവസ്ഥ ചേര്‍ത്തിരിക്കുന്നു! ജിഎം വിളകള്‍ ഇറക്കുമതി ചെയ്യുകയോ കൃഷിചെയ്യുകയോ ചെയ്തല്‍ ഭീമമായ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

'ജിഎം വിളകള്‍ ലോകത്തെ ഊട്ടുന്നില്ല' എന്ന ഗ്രീന്‍പീസിന്റെ അഭിപ്രായം ശരിയാണ്. അതില്‍, ആ സംഘടനയുടെ പങ്ക് ചെറുതല്ല!

ഗ്രീന്‍പീസ് പുറത്തിറക്കിയ 'ഇരുപത് വര്‍ഷത്തെ ജിഎം അവലോകന'ത്തില്‍ എടുത്തു കാട്ടുന്ന ഒരു പ്രധാന സംഗതി, 'ജിഎം ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണ് എന്നതിന് ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഇനിയും അഭിപ്രായ ഐക്യം ഇല്ല' എന്നതാണ്. 2015-ല്‍ മുന്നൂറിലേറെ സ്വതന്ത്ര ഗവേഷകര്‍ ഇതുസംബന്ധിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെ ആ വാദം സാധൂകരിക്കാന്‍ ഗ്രീന്‍പീസ് അവലംബമാക്കുന്നു. ഇതിലെ ശ്രദ്ധേയമായ സംഗതി, ആ 300 'സ്വതന്ത്രഗവേഷകരില്‍' പലരും ജിഎം വിരുദ്ധ ആക്ടിവിസ്റ്റുകളായ ഗവേഷകരാണ് എന്നതാണ്! 

റെയ്ന്‍ബോ പപ്പായ
'ശാസ്ത്രീയം' എന്ന ലേബലില്‍ ആ പ്രസ്താവന അവതരിപ്പിച്ച ഗ്രീന്‍പീസിനോടുള്ള ലൈനാസിന്റെ ചോദ്യം ഇതാണ്: ഇതിന് സമാനമായി ഇതര ശാസ്ത്രമേഖലകളില്‍ 'സ്വതന്ത്ര ഗവേഷകര്‍' ഇറക്കുന്ന സംയുക്തപ്രസ്താവനകള്‍ ഗ്രീന്‍പീസ് അംഗീകരിക്കുമോ? ഉദാഹരണത്തിന്, കാലാവസ്ഥാവ്യതിയാനം ശാസ്ത്രീയമല്ല എന്നു വാദിക്കുന്നവരുടെ കാര്യം പരിഗണിക്കുക. ഈ വാദം ഉന്നയിച്ച് ശാസ്ത്രമേഖലയില്‍ നിന്ന് 31,000 പേര്‍ ഒപ്പുവെച്ച പ്രസ്താവനയുണ്ട്. അന്തരീക്ഷത്തില്‍ മനുഷ്യന്‍ വ്യാപിപ്പിക്കുന്ന കാര്‍ബണ്‍ഡൈയോക്‌സയിഡ് ഭൂമിയെ ചൂടുപിടിപ്പിക്കും എന്നതിന് ശാസ്ത്രീയ സ്ഥിരീകരണം നല്‍കുന്ന തെളിവുകളൊന്നും ഇല്ലെന്നാണ് ഈ മുപ്പതിനായിരത്തിലേറെ ഗവേഷകരുടെ അഭിപ്രായം. ഗ്രീന്‍പീസ് ഇതംഗീകരിക്കുമോ? അതുപോലെ തന്നെ, ഡാര്‍വീനിയന്‍ പരിണാമം ശാസ്ത്രീയമല്ല എന്നു കാട്ടി നൂറിലേറെ ഗവേഷകര്‍ ഇറക്കിയ പ്രസ്താവന അംഗീകരിക്കാമോ. അതില്‍ ഒപ്പുവെച്ചവരില്‍ യേല്‍ സര്‍വകലാശാലയിലെ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ഫിസിയോളജി പ്രൊഫസര്‍ വരെ ഉള്‍പ്പെടുന്നു! രോഗപ്രതിരോധ വാക്‌സിനുകള്‍ക്ക് ശാസ്ത്രീയതയില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്ന 'സ്വതന്ത്ര ഗവേഷകരും' കുറവല്ല. അതും അംഗീകരിക്കണോ? അത്രയും പേരുടെ അഭിപ്രായഐക്യം കണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ നിരോധിക്കണമോ?  'ജിഎം വിദ്യയുടെ ശാസ്ത്രം ഗ്രീന്‍പീസ് തിരസ്‌ക്കരിക്കുമ്പോള്‍, അമിത മത്സ്യചൂഷണത്തിന്റെ അപകടത്തെ കുറിച്ച്, അല്ലെങ്കില്‍ വനനശീകരണത്തിന് എതിരെ, ജൈവവൈവിധ്യത്തെക്കുറിച്ച്, എന്തിന് കാലാവസ്ഥയെക്കുറിച്ചു പോലും ഗ്രീന്‍പീസ് പറയുന്നത് ശരിയാണോ എന്നു നമ്മള്‍ എങ്ങനെ അറിയും!' ഒരിക്കല്‍ താന്‍ വ്യക്തിപരമായി നേരിട്ട ധര്‍മസങ്കടമാണ് ഗ്രീന്‍പീസിനെ ഇപ്പോള്‍ വേട്ടയാടുന്നതെന്ന് ലൈനാസ് നിരീക്ഷിക്കുന്നു.

ജിഎം ടെക്‌നോളജി സംബന്ധിച്ച് ഗ്രീന്‍പീസ് അതിന്റെ നിലപാട് തുടരുമ്പോള്‍ തന്നെ, ശാസ്ത്രവസ്തുതകളുടെ വെളിച്ചത്തില്‍ നിലപാട് പുനപ്പരിശോധിച്ച പരിസ്ഥിതി സംഘടകളും ഉണ്ടെന്ന് ലൈനാസ് തന്റെ ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണം 'എന്‍വിരോണ്‍മെന്റല്‍ ഡിഫന്‍സ് ഫണ്ട്' (Environmental Defense Fund - EDF). 'ഫലപ്രദമായ പരിഹാരമാര്‍ഗങ്ങള്‍ക്കായുള്ള ശാസ്ത്രത്തിന്റെ നിയമപരമായ ഉപയോഗമാണ് ബയോടെക്‌നോളജിയെന്ന് ഇ ഡി എഫ് അംഗീകരിക്കുന്നു', എന്ന പ്രസ്താവനയോടെയാണ് സംഘടന ജിഎം വിരുദ്ധ നിലപാടില്‍ നിന്ന് പിന്തിരിഞ്ഞത്. ബയോടെക്‌നോളജിയെയോ, അതുവഴി രൂപപ്പെടുത്തിയ ജിഎം ഭക്ഷ്യവസ്തുക്കളെയോ ഇ ഡി എഫ് എതിര്‍ക്കുകയോ അംഗീകരിക്കുയോ ചെയ്യുന്നില്ല-അവരുടെ പ്രസ്താവന വ്യക്തമാക്കി.

ശാസ്ത്രസംഘടനകള്‍ പറയുന്നത്

യു.എസിലെ 'നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്' (NAS) ജിഎം വിളകളെപ്പറ്റി 2016 മെയ് മാസത്തില്‍ 388 പേജുള്ള ഒരു അവലോകന റിപ്പോര്‍ട്ട് ('Genetically Engineered Crops: Experiences and Prospects') പ്രസിദ്ധീകരിക്കുകയുണ്ടായി. ലോകത്തെ ഏറ്റവും പ്രഗത്ഭരായ ഗവേഷകര്‍ അംഗങ്ങളായ അക്കാദമികളിലൊന്നാണിത്. ജിഎം വിളകളെയും ജിഎം ടെക്‌നോളജിയെയും കുറിച്ച് അതുവരെയുള്ള സര്‍വ്വകാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് അക്കാദമി പുറത്തിറക്കിയത്.

ജനിതക എന്‍ജിനിയറിങുമായി ബന്ധപ്പെട്ട്, ശാസ്ത്രസമൂഹത്തിന്റെ അഭിപ്രായത്തിന് പോയ പതിറ്റാണ്ടുകളില്‍ വലിയ മാറ്റം സംഭവിച്ച കാര്യം വിശദീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ആരംഭിക്കുന്നു. പുനസംയോജിത ഡിഎന്‍എ (recombinant DNA) യുമായി ബന്ധപ്പെട്ട് 1974-ല്‍ ശാസ്ത്രസമൂഹം നല്‍കിയ അപകട മുന്നറിയിപ്പ് മുതല്‍ ഇങ്ങോട്ടുള്ള കാര്യങ്ങളാണ് വിശദീകരിക്കുന്നത്. 'കൃത്രിമമായ സൃഷ്ടിക്കുന്ന പുനസംയോജിത ഡിഎന്‍എ തന്മാത്രകള്‍ ജൈവപരമായി അപകടം വരുത്തിയേക്കാം' എന്ന ഉത്ക്കണ്ഠ, പ്രശസ്ത ജനിതകശാസ്ത്രജ്ഞന്‍ പോള്‍ ബര്‍ഗ് അധ്യക്ഷനായ എന്‍.എ.എസ്.കമ്മറ്റി 1974-ല്‍ പങ്കുവെയ്ക്കുകയുണ്ടായി. ജനിതകശാസ്ത്രം കാര്യമായി വികസിക്കാത്ത സമയമായിരുന്നു അത്.

ജീനുകളെ സംബന്ധിച്ച വിവരങ്ങളും അവയുടെ പ്രവര്‍ത്തന രീതികളും പിന്നീടുള്ള വര്‍ഷങ്ങളില്‍ കൂടുതലായി കണ്ടുപിടിക്കപ്പെട്ടു. പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ 1987-ല്‍ എന്‍.എ.എസ്. ജനിതക എന്‍ജിനിയറിങ് സംബന്ധിച്ച അതിന്റെ മുന്‍നിലപാട് പുനപ്പരിശോധിച്ചു. അതിനായി രൂപീകരിച്ച കമ്മറ്റി, പുതിയ ഗവേഷണഫലങ്ങളെ മുന്‍നിര്‍ത്തി, പുനസംയോജിത ഡിഎന്‍എ അടങ്ങിയ ജീവജാലങ്ങള്‍, സ്വാഭാവിക ജീവജാലങ്ങളെ അപേക്ഷിച്ച് കാര്യമായ ഒരു അപകടസാധ്യതയും ഉയര്‍ത്തില്ല എന്ന് വ്യക്തമാക്കി. അവ പരിസ്ഥിതിക്കും ഭീഷണിയല്ലെന്ന് കമ്മറ്റി ധാരണയിലെത്തി. പിന്നീട് 1989, 2000, 2002, 2004 വര്‍ഷങ്ങളില്‍ എന്‍.എ.എസ്. പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍, ഇക്കാര്യം കൂടുതല്‍ സ്ഥിരീകരിച്ചു. ജിഎം വിളകളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ മനുഷ്യര്‍ക്ക് ഒരു വിധമുള്ള ആരോഗ്യപ്രശ്‌നവും ഉണ്ടാക്കുന്നില്ലെന്ന് എ.എ.എസ്.റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

ഒരു ശാസ്ത്രസംഘടന എന്ന നിലയ്ക്ക് ആധികാരിക പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ അതിന്റെ ആദ്യനിലപാട് മാറ്റുകയായിരുന്നു എന്‍.എ.എസ്. എന്നാല്‍, മിക്ക ജിഎം വിരുദ്ധ സംഘടനകളും അവയുടെ മുന്‍നിലപാട്, പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനപ്പരിശോധിക്കാന്‍ തയ്യാറായിട്ടില്ല. 1974-ലെ നിലപാടില്‍ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും അവര്‍! തങ്ങളുടെ മുന്‍നിലപാട് പുതുക്കാന്‍ ഭയപ്പെടാറുള്ളത് മുഖ്യമായും രാഷ്ട്രീയക്കാരാണ്. അനുയായികള്‍ വിട്ടുപോകുമോ എന്ന ഭയം. അതേ അവസ്ഥയിലാണ് ജിഎം വിരുദ്ധര്‍. ജിഎം ഭക്ഷ്യവസ്തുക്കള്‍ കഴിച്ചാല്‍ അര്‍ബ്ബുദവും ഓട്ടിസവുമൊക്കെ വരുമെന്ന ഭയം സൃഷ്ടിക്കുന്ന പ്രചാരണം ഇന്റര്‍നെറ്റ് വ്യാപകമായതോടെ വര്‍ധിച്ചു. നിങ്ങള്‍ ഏത് നിലപാടാണ് സ്വീകരിക്കുന്നത്, അതിനാവശ്യമായ വിവരങ്ങള്‍ മാത്രം നെറ്റില്‍ സെര്‍ച്ച് ചെയ്‌തെടുക്കാം. ശാസ്ത്രീയ തെളിവുകള്‍ അവഗണിച്ച് ഈ വ്യാജപ്രചാരണത്തിന് ചൂട്ടുപിടിക്കാം. ഇത്തരം നുണകള്‍ക്ക് പിന്തുണ കിട്ടില്ല എന്നു കരുതരുത്. മറ്റേത് വ്യാജനിര്‍മിതികളെയും പോലെ അങ്ങേയറ്റം വിജയകരമായ ഒരു പ്രസ്ഥാനമാണ് ജിഎം വിരുദ്ധതയുടേത്. അടുത്തയിടെ നടന്ന ഒരു സര്‍വ്വേയില്‍ അമേരിക്കയില്‍, പരമ്പരാഗത ഭക്ഷണത്തെക്കാളും അപകടകരമാണ് ജിഎം ഘടകങ്ങളുള്ള ഭക്ഷ്യവസ്തുക്കളെന്ന് കരുതുന്നവര്‍ ഏതാണ്ട് 40 ശതമാനമാണ്!

എന്‍.എ.എസ്. 2016 റിപ്പോര്‍ട്ടില്‍ അര്‍ബ്ബുദബാധ സംബന്ധിച്ച ഡേറ്റ ഉപയോഗിച്ച് ചിത്രീകരിച്ച ഗ്രാഫുണ്ട്. അതില്‍ ശ്രദ്ധേയമായ ഒരു സംഗതി, 1996-ന് ശേഷം അര്‍ബുദബാധയുടെ തോത് വര്‍ധിച്ചിട്ടില്ല എന്നതാണ്. ഓര്‍ക്കുക, ആദ്യ ജിഎം ഭക്ഷ്യോത്പ്പന്നം വിപണിയിലെത്തിയത് 1996-ലാണ്. ജിഎം ഭക്ഷ്യവസ്തുക്കള്‍ അര്‍ബുദബാധ വര്‍ധിപ്പിക്കും എന്ന ജിഎം വിരുദ്ധരുടെ വാദത്തെ ഡേറ്റാ പിന്തുണയ്ക്കുന്നില്ല എന്നുസാരം! മാത്രമല്ല, ജിഎം ഭക്ഷ്യവസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന യു.എസിലും, ജിഎം ഭക്ഷ്യവസ്തുക്കള്‍ തീരെ ഉപയോഗിക്കാത്ത ബ്രിട്ടനുള്‍പ്പടെ യൂറോപ്പിലും ഏതാണ് ഒരേപോലെയാണ് അര്‍ബുദബാധയുടെ തോതെന്നും ഗ്രാഫ് വ്യക്തമാക്കുന്നു. ജിഎം വിരുദ്ധരുടെ വാദം ശരിയാണെങ്കില്‍ അമേരിക്കയില്‍ ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കേണ്ടതാണ്. അത് സംഭവിച്ചിട്ടില്ല എന്നു മാത്രമല്ല, ആളുകള്‍ പൊതുവെ കരുതുന്നതിന് വിരുദ്ധമായി, അര്‍ബുദ മരണങ്ങളുടെ തോത് സമീപ പതിറ്റാണ്ടുകളില്‍ അമേരിക്കയില്‍ കുറയുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്! വൃക്കരോഗങ്ങളുടെ സ്ഥിതിയെന്താണ്? അല്ലെങ്കില്‍ പൊണ്ണത്തടി, പ്രമേഹബാധ. എന്‍.എ.എസ്. കമ്മറ്റിയുടെ പഠനത്തില്‍ 'അമേരിക്കയില്‍ ടൈപ്പ്-രണ്ട് പ്രമേഹവും പൊണ്ണത്തടിയും വര്‍ധിക്കാന്‍ ജിഎം ഫുഡ്‌സ് കാരണമാകുന്നു എന്നതിന് ഒരു തെളിവും കണ്ടെത്താനായിട്ടില്ല!' ഇതേ നിഗമനം തന്നെയാണ് ഓട്ടിസം, അലര്‍ജികള്‍ തുടങ്ങിയവയുടെ കാര്യത്തിലും എന്‍.എ.എസ്. റിപ്പോര്‍ട്ടിലുള്ളത്.

സൂപ്പര്‍ കളകള്‍, ജനിതക മലിനീകരണം-ഇവയാണ് ജിഎം വിളകള്‍ കൃഷിചെയ്യുന്നത് സംബന്ധിച്ച് വലിയ ആശങ്കയായി അവതരിപ്പിക്കപ്പെടാറുള്ളത്. ഇരുപത് വര്‍ഷത്തിലേറെയായി ജിഎം വിളകള്‍ കൃഷിചെയ്യാന്‍ തുടങ്ങിയിട്ട്. ജീന്‍ പകരലും കളനാശിനികളെ ചെറുക്കുന്ന കളകളും ഉണ്ടായിട്ടുണ്ടെങ്കിലും, അവയൊന്നും ഒരുതരത്തിലുമുള്ള ആശങ്കയ്ക്ക് വഴിവെക്കുന്ന രീതിയില്‍ ഉണ്ടായിട്ടില്ലെന്ന് എന്‍.എ.എസ്. പറയുന്നു. 'ജിഎം വിളകളില്‍നിന്ന് അതിന്റെ വര്‍ഗത്തില്‍ പെട്ടവയിലേയ്‌ക്കോ, വന്യയിനങ്ങളിലേയ്‌ക്കോ, പരിസ്ഥിതിക്ക് ദോഷമുണ്ടാക്കും വിധം ജീന്‍ മാറ്റം ഉണ്ടായിട്ടില്ല'.

'ജിഎം ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണ് എന്നതിന് ശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ല' എന്നു തെളിയിക്കാന്‍, വിമര്‍ശകരായ ഒരു ചെറുഗ്രൂപ്പിന്റെ പ്രസ്താവന ഉയര്‍ത്തിക്കാട്ടുന്ന ഗ്രീന്‍പീസ്, ഇക്കാര്യത്തില്‍ ലോകമെങ്ങുമുള്ള ശാസ്ത്രസമൂഹം എത്തിയിട്ടുള്ള അഭിപ്രായ ഐക്യത്തെക്കുറിച്ച് മൗനം പാലിക്കുന്ന കാര്യം ലൈനാസ് ചൂണ്ടിക്കാട്ടുന്നു. യു.എസിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ നിലപാട് നമ്മള്‍ കണ്ടല്ലോ. മറ്റ് ശാസ്ത്രസംഘടനകളുടെയും ശാസ്ത്രസ്ഥാനങ്ങളുടെയും ജിഎം വിദ്യ സംബന്ധിച്ച നിലപാട് വ്യത്യസ്തമല്ല. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ദി സയന്‍സ് (AAAS), ബ്രിട്ടനിലെ റോയല്‍ സൊസൈറ്റി, ആഫ്രിക്കന്‍ അക്കാദമി ഓഫ് സയന്‍സസ്, യൂറോപ്യന്‍ അക്കാദമീസ് ഓഫ് സയന്‍സ് അഡൈ്വസറി കൗണ്‍സില്‍, ഫ്രഞ്ച് അക്കാദമി ഓഫ് സയന്‍സ്, അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍, യൂണിയന്‍ ഓഫ് ജര്‍മന്‍ അക്കാദമീസ് ഓഫ് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ്-എന്നിങ്ങനെയുള്ള ശാസ്ത്രസംഘടനകളുടെ മുഴുവന്‍ അഭിപ്രായത്തെയും അവഗണിച്ചുകൊണ്ടാണ്, ഒരു ചെറുവിമത ഗ്രൂപ്പിന്റെ പ്രസ്താവനയെ ഗ്രീന്‍പീസ് തോളിലേറ്റുന്നത്.

യൂറോപ്പില്‍ ജിഎം വിളകള്‍ കഠിനമായ എതിര്‍പ്പാണ് നേരിടുന്നത്. അതേസയമം, 2010-ലെ ഒരു റിപ്പോര്‍ട്ടില്‍ യൂറോപ്യന്‍ കമ്മിഷന്‍ രേഖപ്പെടുത്തിയത് ഇങ്ങനെ: '25 വര്‍ഷത്തിനിടെ അഞ്ഞൂറിലേറെ സ്വതന്ത്ര ഗവേഷകഗ്രൂപ്പുകള്‍ നടത്തിയ 130 ഗവേഷണ പ്രോജക്ടുകളുടെ പിന്‍ബലത്തില്‍ ബയോടെക്‌നോളജിയെക്കുറിച്ച്, മുഖ്യമായും ജനിതക ഭക്ഷ്യവസ്തുക്കളെക്കുറിച്ച് എത്തിയ പ്രധാന നിഗമനം ഇതാണ്-പരമ്പരാഗത കാര്‍ഷികവിദ്യകളെക്കാലും റിസ്‌ക് ഉള്ളതല്ല ബയോടെക്‌നോളി'.

ജനിതകവിളകള്‍ പാടെ നിരോധിച്ചാലോ


യു.എസിലെ കൃഷിയിടങ്ങളുടെ പകുതി ഉള്‍പ്പടെ, ഭൂമുഖത്തെ ആകെ കൃഷിയിടത്തില്‍ 12 ശതമാനം പ്രദേശത്താണ് ജിഎം വിളകള്‍ കൃഷിചെയ്യുന്നത്. ഇത്രയും കൃഷിയിടത്തില്‍ നിന്നുള്ള സൂചനകള്‍ എന്താണ്. ജര്‍മനിയില്‍ ഗോട്ടിംഗന്‍ സര്‍വകലാശാലയിലെ വില്‍ഹെം കംപ്ലെര്‍, മാറ്റിന്‍ ക്വിം എന്നിവര്‍ ചേര്‍ന്ന് ഇക്കാര്യം പഠിക്കുകയുണ്ടായി. ജിഎം വിളകളുമായി ബന്ധപ്പെട്ട്, വിദഗ്ധപരിശോധനയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച (peer-reviewed) 150 ഗവേഷണ പ്രബന്ധങ്ങള്‍ അവര്‍ വിശകലനം ചെയ്തു. ആ പഠനത്തില്‍ (PLOS ONE, Nov 3, 2014) പറയുന്നത്, ജിഎം വിളകള്‍ വിളയുന്ന കൃഷിയിടങ്ങളില്‍ രാസകീടനാശിനികളുടെ ഉപയോഗം 37 ശതമാനം കുറഞ്ഞു എന്നാണ്! മാത്രമല്ല, വിളവ് 22 ശതമാനം വര്‍ധിച്ചു. ആഗോളതലത്തില്‍ കര്‍ഷകരുടെ ലാഭം 68 ശതമാനം ഉയര്‍ന്നു.

ജിഎം വിരുദ്ധ പരിസ്ഥിതി പ്രവര്‍ത്തകര്‍ 20 വര്‍ഷമായി പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്ത ഒരു സംഗതി വഴി കൃഷിയിടങ്ങളില്‍ രാസകീടനാശിനികളുടെ ഉപയോഗം 37 ശതമാനം കുറഞ്ഞു! 

 2015-ല്‍ ലോകത്ത് ജിഎം വിളകള്‍ കൃഷിചെയ്യുന്ന സ്ഥലങ്ങള്‍. Pic credit: NAS
ബ്രിട്ടീഷ് ഗവേഷകരായ ഗ്രഹാം ബ്രൂക്‌സ്, പീറ്റര്‍ ബാര്‍ഫൂട്ട് എന്നിവര്‍ ആഗോളതലത്തില്‍ നടത്തിയ ഒരു പഠനം 2017-ല്‍ പ്രസിദ്ധീകരിച്ചു (GM Crops & Food, 21 May 2017). കീടനാശിനിയുടെ അളവു കുറയ്ക്കുക മാത്രമല്ല, മറ്റു ചില ഗുണഫലങ്ങളും ജിഎം വിളകള്‍ കൃഷിചെയ്യുക വഴി ഉണ്ടെന്ന് ആ പഠനം പറയുന്നു. ജനിതകവിളകള്‍ കൃഷിചെയ്യുമ്പോള്‍ കളകളുടെ വിത്തുകള്‍ നശിപ്പിക്കാനായി കൃഷിയിടങ്ങള്‍ ഉഴുതുമറിക്കുന്നത് കുറഞ്ഞു. അതുവഴി, 2015-ല്‍ മാത്രം 260 ലക്ഷം ടണ്‍ കാര്‍ബണ്‍ഡയോക്‌സയിഡ് (CO2) അന്തരീക്ഷത്തില്‍ വ്യാപിക്കുമായിരുന്നത് ഒഴിവായി എന്നാണ് പഠനം വ്യക്തമാക്കിയത്. 120 ലക്ഷം കാറുകള്‍ റോഡുകളില്‍ നിന്ന് ഒരുവര്‍ഷം അകറ്റി നിര്‍ത്തുന്നതിന് തുല്യമാണിത്. ആഗോളതാപനം ചെറുക്കുന്നതിലും ജിഎം വിളകള്‍ പങ്കുവഹിക്കുന്നു എന്നര്‍ഥം! ഗ്രീന്‍പീസ് ആഗോളതാപനത്തിന് എതിരെയും ക്യാമ്പയിന്‍ നടത്തുന്ന സംഘടനയാണെന്ന കാര്യം ശ്രദ്ധിക്കുക!

ബിറ്റി വിളകള്‍ കൃഷിചെയ്യുന്ന മേഖലകളില്‍ ജൈവവൈവിധ്യത്തിന് സംഭവിക്കുന്നത് എന്തെന്ന് ചൈനീസ് ഗവേഷകര്‍ പരിശോധിക്കുകയുണ്ടായി. യാന്‍ഹുയി ലു എന്ന ചൈനീസ് ഗവേഷകനും സംഘവുമാണ് പഠനം നടത്തിയത്. ബിറ്റി വിളകള്‍ ജൈവവൈവിധ്യം നിലനിര്‍ത്താന്‍ നേരിട്ടു പങ്കുവഹിക്കുന്നു എന്നാണ് പഠനത്തില്‍ കണ്ടത്. ചൈനയില്‍ ബിറ്റി പരുത്തി കൃഷിചെയ്യുന്ന പ്രദേശങ്ങളിലായിരുന്നു പഠനം. പഠനറിപ്പോര്‍ട്ട് (Nature, July 19, 2012) പ്രകാരം, ബിറ്റി പരുത്തി കൃഷിചെയ്യുമ്പോള്‍ കീടനാശിനി ഉപയോഗം കാര്യമായി കുറയുന്നതിനാല്‍, ഉപകാരികളായ കീടങ്ങള്‍ (മിത്രകീടങ്ങള്‍), ബിറ്റി പരുത്തി കൃഷി ചെയ്യാത്ത ഇടങ്ങളെ അപേക്ഷിച്ചു വര്‍ധിച്ചു എന്നാണ്.

ഇനി മറ്റൊരു സംഗതി പരിഗണിക്കാം. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി ജനിതക വിളകള്‍ കൃഷിചെയ്യുന്നത് പൂര്‍ണമായും നിരോധിച്ചാലോ? യു.എസില്‍ പര്‍ദ്യു സര്‍വകലാശാലയിലെ പ്രശസ്ത കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ വാലി ടൈനര്‍ (Wally Tyner) നേതൃത്വം നല്‍കിയ സംഘം ഇതെപ്പറ്റി വിശദമായി പഠിക്കുകയുണ്ടായി. അതിനായി 28 രാജ്യങ്ങളില്‍ 18 കോടി ഹെക്ടര്‍ പ്രദേശത്ത് ജനിതകവിളകള്‍ കൃഷിചെയ്യുന്ന 1.8 കോടി കര്‍ഷകരുടെ പക്കല്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. 2014-ല്‍ ശേഖരിച്ച ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, പര്‍ദ്യു ഗവേഷകര്‍ രൂപപ്പെടുത്തിയ ഒരു കാര്‍ഷിക മാതൃക (GTAP­BIO model) ഉപയോഗിച്ചായിരുന്നു പഠനം.


വാലി ടൈനര്‍. Pic: 

Purdue Ag Econ/Twitter

'ജിഎം വിളകളെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ അല്ല ഇത്'-പഠനഫലം പുറത്തുവിട്ടുകൊണ്ട് പ്രൊഫസര്‍ വാലി ടൈനര്‍ വിശദീകരിച്ചു (Purdue University, Feb 29, 2016). 'ലളിതമായ ഒരു ചോദ്യം മാത്രം: അവ നിരോധിച്ചാല്‍ എന്തു സംഭവിക്കും?'

മുഴുവന്‍ ജനിതകവിളകളും നിരോധിച്ചാല്‍, യു.എസില്‍ മാത്രം ചോളം ഉത്പാദനം 11 ശതമാനം കുറയും. പരുത്തി ഉത്പാദനം 18.6 ശതമാനവും, സൊയാബീനിന്റേത് അഞ്ചു ശതമാനവും കുറയും. അമേരിക്കയില്‍ ജിഎം ചോളവും ജിഎം പരുത്തിയും ജിഎം സൊയാബീനും വേണ്ട, പകരം പരമ്പരാഗത വിത്തുകള്‍ ഉപയോഗിക്കാം എന്നു തീരുമാനിച്ചാല്‍, ഇത്രയും അധികവിളവ് കിട്ടാന്‍ ഒരുലക്ഷം ഹെക്ടറിലേറെ കൃഷിഭൂമി കൂടുതലായി വേണ്ടിവരും. ഈ കണക്ക് ആഗോളതലത്തിലേക്ക് വ്യാപിപ്പിച്ചാല്‍, കൂടുതലായി വേണ്ടിവരുന്ന കൃഷിഭൂമി 11 ലക്ഷം ഹെക്ടറാകുമെന്ന് പര്‍ദ്യു സംഘം കണക്കുകൂട്ടുന്നു. വനങ്ങളും പുല്‍മേടുകളുമാണ് ലോകമെങ്ങും കൃഷിക്കായി വെളിപ്പിക്കപ്പെടുന്നത്. എന്നുവെച്ചാല്‍, ജിഎം ടെക്‌നോളജി ഉപയോഗിക്കുന്നതു മൂലം കൃഷിഭൂമിയായി മാറുമായിരുന്ന വലിയൊരു പങ്ക് വനഭൂമി ലോകത്തിന് നഷ്ടപ്പെടുന്നില്ല.

പരമ്പരാഗത വിത്തുകള്‍ക്ക് പകരം ജിഎം വിളകള്‍ കൃഷിചെയ്താല്‍ കൂടുതല്‍ വിളവ് കിട്ടുന്നു എന്നതിന്റെ അര്‍ഥം, അത്രയും കുറച്ച് കൃഷിയിടങ്ങളേ വേണ്ടിവരുന്നുള്ളൂ എന്നാണ്. യുഎന്‍ ഭക്ഷ്യകാര്‍ഷിക സംഘടന (FAO) യുടെ കണക്കു പ്രകാരം, ലോകത്താകമാനം വര്‍ഷം തോറും 33 ലക്ഷം ഹെക്ടര്‍ വനപ്രദേശമാണ് നഷ്ടപ്പെടുന്നത്. അതില്‍ കൂടുതലും വെട്ടിത്തെളിക്കുന്നത് കൃഷിയിടങ്ങള്‍ക്കായാണ്. മുന്തിയ വിളവ് നല്‍കുന്ന ജിഎം വിളകളാണ് ഉപയോഗിക്കുന്നതെങ്കില്‍, ഇതിന്റെ പത്തിലൊന്ന് വനമേ വര്‍ഷംതോറും നഷ്ടപ്പെടൂ.

കോലാഹലങ്ങളും വിവാദങ്ങളും മാറ്റിവെച്ച് ആലോചിച്ചു നോക്കൂ, കാര്‍ഷികരംഗത്തെ ജിഎം ടെക്‌നോളജി യഥാര്‍ഥത്തില്‍ എന്താണ്? വെറുമൊരു വിത്ത് മെച്ചപ്പെടുത്തല്‍ വിദ്യ. നൊബേല്‍ ജേതാവായ ഇന്ത്യന്‍ വംശജന്‍ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്റെ വാക്കുകള്‍ കടമെടുത്താല്‍, കാര്‍ഷികരംഗത്ത് 'നൂറ്റാണ്ടുകളായി അത്ര ചിട്ടയില്ലാതെ മനുഷ്യന്‍ നടത്തിയിരുന്ന സംഗതിയുടെ കൂടുതല്‍ കൃത്യതയോടെയും മകിവോടെയുമുള്ള പ്രവര്‍ത്തനം..... ജനിതക പരിഷ്‌ക്കരണം എന്നത് യഥാര്‍ഥത്തില്‍ ഗുണപരമായ സംഗതികള്‍ക്ക് ഉപയോഗിക്കാവുന്ന ശക്തിമത്തായ ഒരു ടൂളാണ്. കൂടുതല്‍ വിളവ് നല്‍കുന്ന, കൂടുതല്‍ പോഷകസമൃദ്ധമായ, വരള്‍ച്ച പോലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള, അതല്ലെങ്കില്‍ കീടങ്ങളെ സ്വയം പ്രതിരോധിക്കാന്‍ ശേഷിയുള്ള വിളകള്‍ ഇതുപയോഗിച്ച് രൂപപ്പെടുത്താന്‍ കഴിയും. ഗുണപരമായ രീതിയില്‍ ജിഎം പ്രയോജനപ്പെടുത്തുന്നു എന്നത് ഉറപ്പാക്കേണ്ട കര്‍ത്തവ്യം നമുക്കാണ്-എന്നുവെച്ചാല്‍ സര്‍ക്കാരിനും സമൂഹത്തിനും!' (The Hindu, Jan 6, 2019).

1990-കളില്‍ ബ്രിട്ടനില്‍ ജിഎം വിരുദ്ധ പോരാളിയായിരുന്ന തനിക്കെങ്ങനെ മാനസാന്തരമുണ്ടായി എന്നു വിവരിച്ചുകൊണ്ട് ആരംഭിച്ച പുസ്തകം മാര്‍ക് ലൈനാസ് അവസാനിപ്പിക്കുന്നത്, വെറുമൊരു വിത്ത് മെച്ചപ്പെടുത്തല്‍ വിദ്യയ്‌ക്കെതിരെ ശാസ്ത്രവിരുദ്ധ സമരം നടത്തി 20 വര്‍ഷം നമ്മള്‍ നഷ്ടപ്പെടുത്തിയ കാര്യം ചൂണ്ടിക്കാട്ടികൊണ്ടാണ്. ദാരിദ്ര്യമകറ്റാനും, കൃഷി കൂടുതല്‍ സുസ്ഥിരമാക്കാനും, മലിനീകരണവും പരിസ്ഥിതിനാശവും ഒഴിവാക്കാനും സഹായിക്കുന്നതാണ് ജിഎം വിദ്യകള്‍. വിശാലമായ ജനതാത്പര്യം മുന്‍നിര്‍ത്തി, ഇനിയൊരു 20 വര്‍ഷം കൂടി ഇക്കാര്യത്തില്‍ നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം-അദ്ദേഹം ഒാര്‍മിപ്പിക്കുന്നു.

* ജനിതകവിളകളെ ആര്‍ക്കാണ് പേടി - ഭാഗം ഒന്ന്: https://kurinjionline.blogspot.com/2019/09/blog-post.html

ജോസഫ് ആന്റണി | jamboori@gmail.com

(മാര്‍ക്ക് ലൈനാസ് രചിച്ച 'ദി സീഡ്‌സ് ഓഫ് സയന്‍സ്' (The Seeds of Science - 2018) എന്ന ഗ്രന്ഥത്തെ അധികരിച്ച് എഴുതിയത്)

Reference -

* Seeds of Science: Why we got it so wrong on GMOs (2018). By Mark Lynas. Bloomsbury Sigma, London.
* Economic impacts and impact dynamics of Bt (Bacillus thuringiensis) cotton in India. By Jonas Kathage and Matin Qaim. PNAS, July 17, 2012.
* Indian Farmer Suicides - Is GM Cotton to blame? By Ian Plewis. Significance, Royal Statistical Society, 2014.
* Genetically Engineered Crops: Experiences and Prospects. NAS Report on GMOs, May 17, 2016.
* Environmental Impacts of Genetically Modified (GM) crop use 1996 - 2015: Impacts on pesticide use and carbon emissions (2017). By G. Brookes & P. Barfoot. GM Crops & Food, 8, 2: 117-147.
* Widespread adoption of Bt Cotton and Insecticid decrease promotes biocontrol serviecs. By Y. Lu, et al. Nature, 487, 7497: 363-365, July 19, 2012.
* Monarch butterfly and milkweed declines substantially predate the use of genetically modified crops. By J.H.Boyle, et al. PNAS, Feb 19, 2019.
* A Meta-Analysis of the Impacts of Genetically Modified Crops. By Wilhelm Klümper & Matin Qaim. PLOS ONE Journal, Nov 3, 2014.
* Study: Eliminating GMOs would take toll on environment, economies. Purdue University, Feb 29, 2016.